ചേവായൂർ ബാങ്ക് തിരഞ്ഞെടുപ്പ് അക്രമം: സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം എം. ഗിരീഷ് ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ
കോഴിക്കോട് ചേവായൂർ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ അക്രമ സംഭവങ്ങളിൽ മുതിർന്ന സി.പി.എം നേതാക്കൾ അറസ്റ്റിൽ. സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം എം. ഗിരീഷ്, ബ്രാഞ്ച് അംഗം സി.പി. ജലീൽ എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം (SIT) കസ്റ്റഡിയിലെടുത്തത്. തിരഞ്ഞെടുപ്പ് ദിവസമുണ്ടായ സംഘർഷത്തിനിടെ മുക്കം സ്വദേശിയായ സിറാജുദ്ദീനെ മാരകമായി ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച കേസിലാണ് ഈ നടപടി. ആകെ അഞ്ച് പ്രതികളാണ് ഈ കേസിൽ ഉൾപ്പെട്ടിട്ടുള്ളത്.
2024 നവംബർ 16-നായിരുന്നു ഏറെ ചർച്ചയായ ചേവായൂർ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ് നടന്നത്. വോട്ടെടുപ്പ് ദിനത്തിൽ പ്രദേശത്ത് വ്യാപകമായ അക്രമസംഭവങ്ങളും സംഘർഷങ്ങളും അരങ്ങേറിയിരുന്നു. ഇതേത്തുടർന്ന് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ അക്രമങ്ങളെക്കുറിച്ചും ക്രമസമാധാന പാലനത്തിൽ പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകളെക്കുറിച്ചും സമഗ്രമായ അന്വേഷണം നടത്താൻ സംസ്ഥാന ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഡി.ജി.പിക്ക് നിർദ്ദേശം നൽകിയിരുന്നു. ഇതിന് പിന്നാലെ രൂപീകരിച്ച എസ്.ഐ.ടിയാണ് നിലവിൽ കേസിലെ പ്രധാന പ്രതികളെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.