എക്‌സൈസ് വകുപ്പ് ആധുനികവത്കരണത്തിലേക്ക്: എക്‌സൈസ് വകുപ്പിന്റെ എൻഫോഴ്‌സ്‌മെന്റ് ശേഷി വർദ്ധിപ്പിക്കുമെന്ന് മന്ത്രി എം. ലിജു
എക്‌സൈസ് വകുപ്പിനെ പൂർണ്ണമായി ആധുനികവത്കരിക്കുകയാണ് സർക്കാരിന്റെ പ്രധാന ലക്ഷ്യമെന്ന് സഹകരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം. ലിജു പ്രസ്താവിച്ചു. വകുപ്പിന്റെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുക, അത്യാധുനിക വാഹനങ്ങളും പ്രതിരോധ സംവിധാനങ്ങളും ലഭ്യമാക്കുക, ട്രാക്കിംഗ് സംവിധാനങ്ങൾ നടപ്പിലാക്കുക എന്നിവയിലൂടെ പ്രവർത്തനക്ഷമത വർദ്ധിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 100 ദിന കർമ്മ പദ്ധതിയുടെ ഭാഗമായി എക്‌സൈസ് വകുപ്പിന്റെ ഫീൽഡ് ഓഫീസുകൾക്കായി വാങ്ങിയ 41 പുതിയ വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് കർമ്മം പേരൂർക്കട എസ്.എ.പി പരേഡ് ഗ്രൗണ്ടിൽ നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
2026–27 സാമ്പത്തിക വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി 3.27 കോടിയോളം (327.2 ലക്ഷം) രൂപ ചെലവഴിച്ചാണ് 41 ബൊലേറോ വാഹനങ്ങളും എക്‌സൈസ് കമ്മീഷണർക്കുള്ള ഔദ്യോഗിക വാഹനവും വാങ്ങിയത്. പുതിയ വാഹനങ്ങൾ വകുപ്പിന്റെ എൻഫോഴ്‌സ്‌മെന്റ് പ്രവർത്തനങ്ങൾക്ക് കൂടുതൽ വേഗത നൽകുമെന്നും മന്ത്രി പറഞ്ഞു. ലഹരിക്കെതിരെയുള്ള 'മയങ്ങില്ല കേരളം' ക്യാമ്പയിന്റെ ഭാഗമായി നടപ്പിലാക്കുന്ന 'ഓപ്പറേഷൻ തണ്ടർ' വഴി ഇതുവരെ 43,000 കേസുകൾ രജിസ്റ്റർ ചെയ്യുകയും പതിനായിരത്തോളം പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. കൂടാതെ നിലവിലുള്ള 14 ജില്ലാതല ഡി-അഡിക്ഷൻ സെന്ററുകൾക്ക് പുറമെ ആരോഗ്യ വകുപ്പുമായി സഹകരിച്ച് 78 താലൂക്കുകളിൽ കൂടി പുതിയ കേന്ദ്രങ്ങൾ ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ചടങ്ങിൽ ലഹരിവിരുദ്ധ പ്രവർത്തനങ്ങളിൽ പൊതുജന പങ്കാളിത്തം ഉറപ്പാക്കുന്ന 'പീപ്പിൾസ് ഐ' (People's Eye) മൊബൈൽ ആപ്പിന്റെ ഉദ്ഘാടനം മന്ത്രി കെ. മുരളീധരൻ നിർവ്വഹിച്ചു. പൊതുജനങ്ങൾക്ക് അനധികൃത ലഹരി ഇടപാടുകളെക്കുറിച്ചുള്ള വിവരങ്ങൾ രഹസ്യമായി എക്‌സൈസ് വകുപ്പിനെ അറിയിക്കാൻ ഈ ആപ്പിലൂടെ സാധിക്കും. ആപ്പിലൂടെ ലഭിക്കുന്ന വിവരങ്ങൾ ഉടനടി ബന്ധപ്പെട്ട ഓഫീസുകളിലേക്ക് കൈമാറുകയും 24 മണിക്കൂറും പ്രവർത്തിക്കുന്ന സ്റ്റേറ്റ് കൺട്രോൾ റൂം വഴി തുടർനടപടികൾ നിരീക്ഷിക്കുകയും ചെയ്യും. ചടങ്ങിൽ എക്‌സൈസ് കമ്മീഷണർ ശ്രീറാം സാംബശിവ റാവു, മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ, സംഘടനാ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.