'തങ്കം സർ’; സഞ്ജുവിന്റെ വെടിക്കെട്ട് ബാറ്റിങ്ങിൽ വികാരനിർഭരമായി ഭാര്യ ചാരുലത
അഫ്ഗാനിസ്ഥാനെതിരായ രണ്ടാം ട്വന്റി20 മത്സരത്തിലെ സഞ്ജു സാംസണിന്റെ വെടിക്കെട്ട് ബാറ്റിങ്ങിൽ സന്തോഷം പങ്കുവച്ച് ഭാര്യ ചാരുലത രമേഷ്. മത്സരത്തിലെ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചാരുലത, ‘തങ്കം സർ’ എന്ന ക്യാപ്ഷനോടെയാണ് പോസ്റ്റ് ചെയ്തത്.
തുടർച്ചയായ മത്സരങ്ങളിലെ മോശം പ്രകടനത്തിന്റെ പേരിൽ വിമർശനം നേരിട്ടിരുന്ന സഞ്ജുവിന്റെ ശക്തമായ തിരിച്ചുവരവിനാണ് ന്യൂഡൽഹി സാക്ഷിയായത്. അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിൽ ഓപ്പണറായി ഇറങ്ങിയ സഞ്ജു 22 പന്തിൽ 57 റൺസാണ് നേടിയത്. 259.09 എന്ന വേഗമേറിയ സ്ട്രൈക്ക് റേറ്റിൽ ബാറ്റ് വീശിയ താരം നാല് സിക്സും ഏഴ് ഫോറും പറത്തി.
അസ്മത്തുല്ല ഒമർസായിയുടെ മൂന്നാം ഓവറിലെ അഞ്ചാം പന്ത് ഡീപ് സ്ക്വയർ ലെഗിലൂടെ ബൗണ്ടറിയിലെത്തിച്ചാണ് സഞ്ജു വെടിക്കെട്ടിന് തുടക്കമിട്ടത്. ഒമർസായിയുടെ അഞ്ചാം ഓവറിൽ ഒരു സിക്സും മൂന്ന് ഫോറുകളും നേടിയ താരം, തൊട്ടടുത്ത ഓവറിലെ അവസാന നാല് പന്തുകളിൽ മുഹമ്മദ് നബിക്കെതിരെ രണ്ട് സിക്സും രണ്ട് ഫോറും പായിച്ചു.
അഭിഷേക് ശർമ പുറത്തായിട്ടും സഞ്ജു ആക്രമണം തുടർന്നു. റാഷിദ് ഖാന്റെ ഏഴാം ഓവറിലെ നാലാം പന്ത് സ്ലിപ്പ് ഫീൽഡറെ മറികടത്തി ബൗണ്ടറിയിലെത്തിച്ച് അർധ സെഞ്ചറി പൂർത്തിയാക്കി. തൊട്ടടുത്ത പന്തിൽ റാഷിദിനെതിരെ ഡീപ് മിഡ്‌വിക്കറ്റിന് മുകളിലൂടെ സിക്സും നേടി.
എന്നാൽ ഓവറിലെ അവസാന പന്തിൽ വീണ്ടും സിക്സിന് ശ്രമിക്കുന്നതിനിടെയാണ് സഞ്ജു പുറത്തായത്. റാഷിദ് ഖാന്റെ പന്തിൽ ബൗണ്ടറി ലൈനിൽ മുഹമ്മദ് നബി പിടികൂടിയതോടെയാണ് സഞ്ജുവിന്റെ വെടിക്കെട്ട് ഇന്നിങ്സിന് വിരാമമായത്.
ട്വന്റി20 ലോകകപ്പ് വിജയത്തിന് പിന്നാലെ തുടർച്ചയായി ബാറ്റിങ്ങിൽ പരാജയപ്പെട്ടതോടെ സഞ്ജുവിനെതിരെ വിമർശനങ്ങൾ ശക്തമായിരുന്നു. അഫ്ഗാനിസ്ഥാനെതിരായ ആദ്യ മത്സരത്തിൽ 10 റൺസിന് പുറത്തായതിന് പിന്നാലെ താരത്തെ പ്ലേയിങ് ഇലവനിൽനിന്ന് ഒഴിവാക്കണമെന്ന ആവശ്യവും ഉയർന്നിരുന്നു.
സിംബാബ്‍വെയ്ക്കെതിരായ പരമ്പരയിലെ ടോപ് സ്കോററായ വൈഭവ് സൂര്യവംശിയെ ഓപ്പണറാക്കണമെന്ന ആവശ്യവുമായി ആരാധകരുടെ ഒരു വിഭാഗം രംഗത്തെത്തി. മുൻ ഇന്ത്യൻ താരങ്ങളായ സഞ്ജയ് മഞ്ജരേക്കറും മുഹമ്മദ് കൈഫും വൈഭവിനെ പിന്തുണച്ചിരുന്നു.
എന്നാൽ രണ്ടാം ട്വന്റി20യിലെ പ്രകടനത്തിലൂടെ സഞ്ജു വിമർശനങ്ങൾക്ക് ബാറ്റുകൊണ്ട് മറുപടി നൽകി. മത്സരത്തിന് പിന്നാലെ വ്യക്തിപരമായ നേട്ടങ്ങളേക്കാൾ ടീമിന്റെ ആവശ്യമാണ് പ്രധാനമെന്ന് താരം വ്യക്തമാക്കുകയും ചെയ്തു.
“ഞങ്ങൾ റോബട്ടുകളല്ല, കളിക്കുന്നത് ടീമിന് വേണ്ടിയാണ്. വ്യക്തിപരമായ നേട്ടങ്ങൾ പിന്നീട്,” എന്നായിരുന്നു വിമർശനങ്ങളോട് സഞ്ജുവിന്റെ പ്രതികരണം.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.