ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യം; മത്സരത്തിന് മുൻപ് ‘വന്ദേമാതരം’ ആലപിച്ചു
ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യമായി അന്താരാഷ്ട്ര മത്സരത്തിന് മുന്നോടിയായി ദേശീയ ഗീതമായ ‘വന്ദേമാതരം’ ആലപിച്ചു. ന്യൂഡൽഹിയിലെ അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യ–അഫ്ഗാനിസ്താൻ ഒന്നാം ട്വന്റി20 മത്സരത്തിന് മുന്നോടിയായാണ് ദേശീയ ഗാനമായ ‘ജനഗണമന’യ്ക്ക് മുമ്പായി ‘വന്ദേമാതരം’ ആലപിച്ചത്.
ഇന്ത്യയിൽ നടക്കുന്ന ഒരു അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരത്തിൽ ദേശീയ ഗാനത്തിന് മുമ്പായി ‘വന്ദേമാതരം’ ആലപിക്കുന്നത് ഇതാദ്യമാണ്. ടോസിന് ശേഷമാണ് ചടങ്ങുകൾ ആരംഭിച്ചത്. ഇരു ടീമുകളുടെയും ദേശീയ ഗാനങ്ങൾ ആലപിക്കുന്നതിന് തൊട്ടുമുമ്പ് വേദിയിൽ ‘വന്ദേമാതരം’ മുഴങ്ങി.
‘വന്ദേമാതരത്തിന്റെ’ ആറ് ചരണങ്ങളും പൂർണമായി ആലപിച്ചതിന് ശേഷമാണ് ഇന്ത്യയുടെയും അഫ്ഗാനിസ്താന്റെയും ദേശീയ ഗാനങ്ങൾ അവതരിപ്പിച്ചത്. ഇതോടെ മത്സരത്തിന് മുന്നോടിയായുള്ള ചടങ്ങുകൾ പതിവിലേക്കാൾ ദൈർഘ്യമേറിയതായി.
കേന്ദ്ര സർക്കാരിന്റെ നിർദേശപ്രകാരമാണ് നടപടി. ദേശീയ ഗീതവും ദേശീയ ഗാനവും ഒരുമിച്ച് അവതരിപ്പിക്കുന്ന ഔദ്യോഗിക ചടങ്ങുകളിൽ ‘വന്ദേമാതരം’ ആദ്യം ആലപിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ജനുവരി 28ന് മാർഗനിർദേശം പുറപ്പെടുവിച്ചിരുന്നു. ജൂലൈയിൽ പുറത്തിറക്കിയ ആശയവിനിമയത്തിലൂടെയും സർക്കാർ ഈ നിർദേശം ആവർത്തിച്ചിരുന്നു.
ഈ വർഷം ആദ്യം നടന്ന ടി20 ലോകകപ്പിലും ജൂണിൽ അഫ്ഗാനിസ്താനെതിരായി നടന്ന ഉഭയകക്ഷി പരമ്പരയിലും മത്സരങ്ങൾക്ക് മുന്നോടിയായി ദേശീയ ഗാനം ആലപിച്ചിരുന്നില്ല.
2025 നവംബറിൽ ‘വന്ദേമാതരത്തിന്റെ’ 150-ാം വാർഷികം രാജ്യവ്യാപകമായി ആചരിച്ചിരുന്നു. 2026ലെ ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിലും ആദ്യമായി ‘വന്ദേമാതരം’ ആലാപനം ഉൾപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരത്തിലും ദേശീയ ഗാനത്തിന് മുമ്പായി ‘വന്ദേമാതരം’ ആലപിച്ചത്
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.