ഹജ്ജ് മെഡിക്കൽ സർട്ടിഫിക്കറ്റ് സമർപ്പിക്കാനുള്ള തീയതി നീട്ടണം; കേന്ദ്രമന്ത്രിക്ക് കത്തയച്ച് മന്ത്രി എൻ. ഷംസുദ്ദീൻ
തിരുവനന്തപുരം: കേരളത്തിൽ നിന്ന് ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനത്തിന് തിരഞ്ഞെടുക്കപ്പെട്ട ഹാജിമാർക്ക് മെഡിക്കൽ സ്ക്രീനിംഗ് സർട്ടിഫിക്കറ്റ് സമർപ്പിക്കുന്നതിനുള്ള സമയപരിധി നീട്ടണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന ഹജ്ജ് വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജുവിന് കത്തയച്ചു.
ഹജ്ജ് കമ്മിറ്റി ഓഫ് ഇന്ത്യ നിർദേശിച്ച മാതൃകയിലുള്ള മെഡിക്കൽ സ്ക്രീനിംഗ് സർട്ടിഫിക്കറ്റ് സെപ്റ്റംബർ 15നകം സമർപ്പിക്കണമെന്ന നിബന്ധനയാണ് നിലവിലുള്ളത്. എന്നാൽ കേരളത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഹാജിമാരിൽ വലിയൊരു വിഭാഗം വിദേശത്ത് ജോലി ചെയ്യുന്നവരായതിനാൽ നിശ്ചിത സമയത്തിനുള്ളിൽ സർട്ടിഫിക്കറ്റ് സമർപ്പിക്കുന്നത് പ്രയാസകരമാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
വിദേശരാജ്യങ്ങളിലെ സർക്കാർ സംവിധാനങ്ങളിൽ നിന്നും സ്വകാര്യ ആശുപത്രികളിൽ നിന്നും ഹജ്ജ് കമ്മിറ്റി നിർദേശിക്കുന്ന തരത്തിലുള്ള മെഡിക്കൽ സർട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതിൽ നിരവധി തടസ്സങ്ങൾ നേരിടുന്നതായി ഹാജിമാരിൽ നിന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് പരാതികൾ ലഭിച്ചിട്ടുണ്ട്. ചില ആശുപത്രികളും സ്ഥാപനങ്ങളും ഇത്തരം സർട്ടിഫിക്കറ്റുകൾ നൽകാൻ വിസമ്മതിക്കുന്നതായും പരാതികളിൽ വ്യക്തമാക്കുന്നു.
ഈ സാഹചര്യത്തിൽ മെഡിക്കൽ സ്ക്രീനിംഗ് സർട്ടിഫിക്കറ്റ് സമർപ്പിക്കുന്നതിനുള്ള സമയപരിധി അടിയന്തരമായി നീട്ടുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് മന്ത്രി കേന്ദ്രമന്ത്രിയോട് ആവശ്യപ്പെട്ടു. പ്രവാസികളായ ഹാജിമാർക്ക് സർട്ടിഫിക്കറ്റ് സമർപ്പിക്കുന്നതിനായി പ്രത്യേക സമയപരിധി അനുവദിക്കണമെന്നും അദ്ദേഹം കത്തിൽ അഭ്യർഥിച്ചു.
മലയാളികൾ ഉൾപ്പെടെ കേരളത്തിൽ നിന്നുള്ള എല്ലാ ഹാജിമാർക്കും ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനം തടസ്സങ്ങളില്ലാതെ നിർവഹിക്കാൻ ആവശ്യമായ സൗകര്യങ്ങളും അവസരങ്ങളും ഉറപ്പാക്കണമെന്നും മന്ത്രി കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രിയോട് അഭ്യർഥിച്ചു.
Tags
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.