Logo
Sat, Sep 12, 2026 • 11:47 AM
LIVE TV
Watch

No business videos available

No Middle East videos available

വനിതാ ഏഷ്യാകപ്പ് ടി20: കിരീടപ്പോരിൽ ഇന്ത്യ–ശ്രീലങ്ക; പ്രതികാരത്തിനൊരുങ്ങി ഹർമൻപ്രീതും സംഘവും


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
September 12, 2026
1 min read
SHARE:
SAVE: Login to save

വനിതാ ഏഷ്യാകപ്പ് ടി20: കിരീടപ്പോരിൽ ഇന്ത്യ–ശ്രീലങ്ക; പ്രതികാരത്തിനൊരുങ്ങി ഹർമൻപ്രീതും സംഘവും

ദുബായ്: വനിതാ ഏഷ്യാകപ്പ് ടി20 ഫൈനലിൽ ഇന്ത്യയും നിലവിലെ ചാമ്പ്യന്മാരായ ശ്രീലങ്കയും നേർക്കുനേർ. ആവേശകരമായ രണ്ടാം സെമിഫൈനലിൽ പാകിസ്ഥാനെ നാല് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ശ്രീലങ്ക കിരീടപ്പോരിന് യോഗ്യത നേടിയത്. ആദ്യ സെമിഫൈനലിൽ ബംഗ്ലാദേശിനെ വീഴ്ത്തി ഇന്ത്യ നേരത്തെ തന്നെ ഫൈനൽ ഉറപ്പിച്ചിരുന്നു. ദുബായിൽ നാളെ നടക്കുന്ന കലാശപ്പോരിൽ കിരീടം നിലനിർത്താൻ ശ്രീലങ്കയും കഴിഞ്ഞ ഫൈനലിലെ തോൽവിക്ക് പ്രതികാരം ചെയ്ത് കിരീടം തിരിച്ചുപിടിക്കാൻ ഇന്ത്യയും ഇറങ്ങും.

പാകിസ്ഥാൻ മുന്നോട്ടുവെച്ച 131 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ശ്രീലങ്കയ്ക്ക് തുടക്കം തിരിച്ചടിയുടേതായിരുന്നു. പവർപ്ലേ അവസാനിക്കുമ്പോഴേക്കും 31 റൺസിനിടെ ക്യാപ്റ്റൻ ചമാരി അത്തപ്പത്തു (5), സഞ്ജന കാവിന്ദി (0), ഹാസിനി പെരേര (3) എന്നിവരുടെ വിക്കറ്റുകൾ ശ്രീലങ്കയ്ക്ക് നഷ്ടമായി. ഇമേഷ ദുലാനി 22 റൺസെടുത്ത് മടങ്ങിയതോടെ ശ്രീലങ്ക 50 റൺസിന് നാല് വിക്കറ്റ് എന്ന നിലയിൽ പ്രതിസന്ധിയിലായി.

എന്നാൽ അഞ്ചാം വിക്കറ്റിൽ ഒത്തുചേർന്ന ഹർഷിത സമരവിക്രമയും കവിഷ ദിൽഹാരിയും ചേർന്ന് മത്സരത്തിന്റെ ഗതി മാറ്റി. ഹർഷിത 31 പന്തിൽ 36 റൺസും കവിഷ 33 പന്തിൽ 33 റൺസും നേടി. ഇരുവരും ചേർന്ന് 67 റൺസിന്റെ നിർണായക കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്.

പതിനേഴാം ഓവറിൽ ഫാത്തിമ സന ഇരുവരെയും പുറത്താക്കി പാകിസ്ഥാന് പ്രതീക്ഷ നൽകിയെങ്കിലും നിലാക്ഷി ഡി സിൽവയും കൗഷാനി നുത്യംഗനയും ചേർന്ന് ശ്രീലങ്കയെ വിജയത്തിലേക്ക് നയിച്ചു. നിലാക്ഷി 18 റൺസുമായി പുറത്താകാതെയും കൗഷാനി 10 റൺസുമായി പുറത്താകാതെയും നിന്നു. 18.4 ഓവറിൽ ശ്രീലങ്ക ലക്ഷ്യം മറികടന്നു. പാകിസ്ഥാനായി ഫാത്തിമ സന നാല് വിക്കറ്റ് വീഴ്ത്തി.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന് മികച്ച തുടക്കം നേടാനായില്ല. തുടക്കം മുതൽ കൃത്യമായ ബൗളിംഗിലൂടെ ലങ്കൻ താരങ്ങൾ പാകിസ്ഥാനെ സമ്മർദത്തിലാക്കി. 36 പന്തിൽ പുറത്താകാതെ 47 റൺസ് നേടിയ ക്യാപ്റ്റൻ ഫാത്തിമ സനയുടെ ഇന്നിംഗ്സാണ് പാകിസ്ഥാനെ 130 റൺസിലെത്തിച്ചത്. ഷവാൽ സുൽഫിക്കർ 24 റൺസും ഗുൾ ഫിറോസ 28 റൺസും നേടി. ശ്രീലങ്കയ്ക്കായി ചമാരി അത്തപ്പത്തുവും ചമുഡി പ്രബോദയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

തുടർച്ചയായ പത്താം ഫൈനലിനാണ് ഹർമൻപ്രീത് കൗറും സംഘവും ഇറങ്ങുന്നത്. 2024ലെ ഫൈനലിൽ ഇന്ത്യയെ അട്ടിമറിച്ചാണ് ശ്രീലങ്ക കന്നി ഏഷ്യാകപ്പ് കിരീടം സ്വന്തമാക്കിയത്. അതിനാൽ ഇത്തവണത്തെ ഫൈനൽ ഇന്ത്യയ്ക്ക് കിരീടം തിരിച്ചുപിടിക്കാനുള്ള അവസരത്തിനൊപ്പം കഴിഞ്ഞ തോൽവിക്ക് മറുപടി നൽകാനുള്ള പോരാട്ടം കൂടിയാണ്.

കിരീടം നിലനിർത്താനുള്ള ശ്രീലങ്കയുടെ ലക്ഷ്യത്തിനും നഷ്ടപ്പെട്ട കിരീടം തിരിച്ചുപിടിക്കാനുള്ള ഇന്ത്യയുടെ മോഹത്തിനും ഇടയിലെ ആവേശപ്പോരാട്ടത്തിനാണ് ദുബായ് വേദിയാകുന്നത്.


Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10