ബ്രിക്‌സ് ഉച്ചകോടിക്കായി ഷി ജിൻപിങ് ഇന്ത്യയിലേക്ക്; ഗാൽവൻ സംഘർഷത്തിന് ശേഷം ആദ്യ സന്ദർശനം
ന്യൂഡൽഹി: ബ്രിക്‌സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ഇന്ത്യയിലെത്തും. ദിവസങ്ങളായി തുടരുന്ന നയതന്ത്ര അനിശ്ചിതത്വങ്ങൾക്ക് വിരാമമിട്ട് ജിൻപിങ്ങിന്റെ ഡൽഹി സന്ദർശനം ചൈനീസ് വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. ശനി, ഞായർ ദിവസങ്ങളിൽ ന്യൂഡൽഹിയിൽ നടക്കുന്ന 18-ാമത് ബ്രിക്‌സ് ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം സ്വീകരിച്ചാണ് ഷി ജിൻപിങ് പങ്കെടുക്കുന്നത്.
2020ലെ ഗാൽവൻ താഴ്‌വരയിലെ അതിർത്തി സംഘർഷത്തെ തുടർന്ന് ഇന്ത്യ–ചൈന ബന്ധത്തിൽ വിള്ളൽ വീണതിന് ശേഷം ആദ്യമായാണ് ചൈനീസ് പ്രസിഡന്റ് ഇന്ത്യ സന്ദർശിക്കുന്നത്. 2019ൽ തമിഴ്നാട്ടിലെ മാമല്ലപുരത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടന്ന അനൗദ്യോഗിക ഉച്ചകോടിക്കായാണ് ഷി ജിൻപിങ് അവസാനമായി ഇന്ത്യയിലെത്തിയത്. കഴിഞ്ഞ വർഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈന സന്ദർശിച്ചതിന് പിന്നാലെ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ പുരോഗതിയുടെ സൂചനകൾ പ്രകടമായിരുന്നു.
ഇന്ത്യയും ചൈനയും പരസ്പരം മത്സരിക്കുന്ന രാജ്യങ്ങളല്ലെന്നും വികസന പങ്കാളികളാണെന്നുമാണ് ഇരു രാജ്യങ്ങളുടെയും നിലപാടെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ബ്രിക്‌സ് ഉച്ചകോടിയുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഷി ജിൻപിങ്ങും തമ്മിൽ ഉഭയകക്ഷി ചർച്ചകൾ നടക്കുമെന്നാണ് പ്രതീക്ഷ. വിവിധ മേഖലകളിലെ സഹകരണവും ഇരുരാജ്യങ്ങൾ തമ്മിലുള്ള ബന്ധം കൂടുതൽ മെച്ചപ്പെടുത്തുന്നതിനുള്ള നടപടികളും ചർച്ചയായേക്കും.
ഇന്ത്യ–ചൈന സാമ്പത്തിക ബന്ധത്തിലും സമീപകാലത്ത് വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 155 ബില്യൻ ഡോളറിലെത്തി, ഇത് എക്കാലത്തെയും ഉയർന്ന നിലയാണ്.
Tags
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.