പശ്ചിമേഷ്യ വീണ്ടും സംഘർഷഭരിതം; അമേരിക്കൻ ആക്രമണത്തിന് ഇറാന്റെ തിരിച്ചടി
പശ്ചിമേഷ്യ: ഇടവേളയ്ക്കുശേഷം പശ്ചിമേഷ്യ വീണ്ടും സംഘർഷഭരിതമായി. ഹോർമൂസ് കടലിടുക്കിന് സമീപം ഇറാന്റെ റോക്കറ്റ് ലോഞ്ചറുകൾക്ക് നേരെ അമേരിക്ക നടത്തിയ ആക്രമണത്തിന് പിന്നാലെ ഇറാൻ തിരിച്ചടിച്ചതായി റിപ്പോർട്ട്. ജോർദാനിലെ അമേരിക്കൻ സൈനിക താവളങ്ങളിലേക്കാണ് ഇറാൻ ആക്രമണം നടത്തിയതെന്നാണ് വിവരം.
ജോർദാനിലെ രണ്ട് വ്യോമതാവളങ്ങൾ ലക്ഷ്യമിട്ടാണ് ഇറാന്റെ ആക്രമണമുണ്ടായതെന്നാണ് റിപ്പോർട്ടുകൾ. ലാറഖ് ദ്വീപിൽ അമേരിക്ക നടത്തിയ ആക്രമണത്തിനുള്ള തിരിച്ചടിയായാണ് നടപടിയെന്ന് ഇറാൻ വ്യക്തമാക്കിയതായി റിപ്പോർട്ടുകൾ പറയുന്നു.
അതേസമയം, ഹോർമൂസ് കടലിടുക്കിൽ ഇറാൻ വീണ്ടും മൈനുകൾ സ്ഥാപിക്കാൻ ശ്രമിക്കുന്നത് തടയാനാണ് ആക്രമണം നടത്തിയതെന്നാണ് അമേരിക്കയുടെ വിശദീകരണം. മൈനുകൾ നീക്കം ചെയ്തതിന് പിന്നാലെ കടലിടുക്കിൽ വീണ്ടും മൈനുകൾ സ്ഥാപിക്കാൻ ഇറാൻ ശ്രമിച്ചുവെന്നാണ് അമേരിക്ക ആരോപിക്കുന്നത്.
ഇതിനിടെ ഒമാനിലെ ഖസബ് തീരത്തിന് സമീപം ഒരു കപ്പലിനുനേരെയും ആക്രമണമുണ്ടായതായി റിപ്പോർട്ടുകളുണ്ട്. ജോർദാന്റെ വ്യോമാതിർത്തി ലംഘിച്ചെത്തിയ എട്ട് മിസൈലുകൾ തകർത്തതായി ജോർദാൻ അധികൃതർ അറിയിച്ചു.
അമേരിക്ക നടത്തിയ ആക്രമണത്തിൽ സാധാരണക്കാരും സൈനികരും കൊല്ലപ്പെട്ടതായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) അറിയിച്ചു. സംഭവത്തിൽ കൂടുതൽ നാശനഷ്ടങ്ങളുണ്ടായിട്ടുണ്ടോയെന്നത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷം രൂക്ഷമായതോടെ ആഗോള എണ്ണവിപണിയിലും പ്രതിഫലനം ഉണ്ടായി. എണ്ണവിലയിൽ രണ്ട് ശതമാനത്തിലേറെ വർധന രേഖപ്പെടുത്തി. ബ്രെന്റ് ക്രൂഡ് ഓയിൽ വില വീണ്ടും ബാരലിന് 90 ഡോളറിന് മുകളിലെത്തി.
ഹോർമൂസ് കടലിടുക്കുമായി ബന്ധപ്പെട്ട സംഘർഷം ആഗോള എണ്ണവിതരണത്തെ ബാധിക്കുമെന്ന ആശങ്കയാണ് വിലവർധനയ്ക്ക് പ്രധാന കാരണം. ലോകത്തിലെ പ്രധാന എണ്ണ ഗതാഗത പാതകളിലൊന്നായ ഹോർമൂസ് കടലിടുക്കിലെ സാഹചര്യം കൂടുതൽ രൂക്ഷമായാൽ ആഗോള വിപണിയിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നാണ് വിലയിരുത്തൽ.
Tags
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.