'കശ്മീർ ഇന്ത്യയുടെ സുപ്രധാന ഭാഗം’; സുരക്ഷ മെച്ചപ്പെട്ടെന്ന് സെർജിയോ ഗോർ, യാത്രാവിലക്ക് പുനഃപരിശോധിച്ചേക്കും
ശ്രീനഗർ: ജമ്മു കശ്മീർ ഇന്ത്യയുടെ സുപ്രധാന ഭാഗമാണെന്ന് ഇന്ത്യയിലെ അമേരിക്കൻ അംബാസഡർ സെർജിയോ ഗോർ. രണ്ട് ദിവസത്തെ സന്ദർശനത്തിനായി ശ്രീനഗറിലെത്തിയ ഗോർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് കശ്മീരിനെക്കുറിച്ചുള്ള നിലപാട് വ്യക്തമാക്കിയത്. മേഖലയിൽ സുരക്ഷാ സാഹചര്യം ഗണ്യമായി മെച്ചപ്പെട്ടിട്ടുണ്ടെന്നും അമേരിക്കൻ പൗരന്മാർക്ക് കശ്മീരിലേക്ക് യാത്ര ചെയ്യുന്നതുമായി ബന്ധപ്പെട്ട നിലവിലെ നിയന്ത്രണങ്ങൾ പുനഃപരിശോധിക്കുന്ന കാര്യം പരിഗണനയിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
“കശ്മീർ ഇന്ത്യയുടെ സുപ്രധാന ഭാഗമാണ്. ഞാൻ ആദ്യമായാണ് ഇവിടെ എത്തുന്നത്. വിശ്വസിക്കാനാകാത്തത്ര മനോഹരമായ സ്ഥലമാണിത്,” ഒമർ അബ്ദുള്ളയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഗോർ പറഞ്ഞു.
മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച ഊഷ്മളമായിരുന്നുവെന്നും ഇന്ത്യ-അമേരിക്ക ബന്ധം കൂടുതൽ ശക്തിപ്പെടുത്താൻ ആഗ്രഹിക്കുന്നുവെന്നും ഗോർ വ്യക്തമാക്കി. കശ്മീരിന്റെ വിവിധ മേഖലകളിലെ സാഹചര്യങ്ങൾ നേരിട്ട് മനസ്സിലാക്കുന്നതിനും പ്രാദേശിക നേതൃത്വവുമായി ആശയവിനിമയം നടത്തുന്നതിനുമാണ് സന്ദർശനമെന്നാണ് സൂചന.
കഴിഞ്ഞ വർഷം നടന്ന ‘ഓപ്പറേഷൻ സിന്ദൂരിന്’ ശേഷം കശ്മീർ സന്ദർശിക്കുന്ന ആദ്യ ഉന്നത അമേരിക്കൻ നയതന്ത്രജ്ഞനാണ് സെർജിയോ ഗോർ. ദക്ഷിണ-മധ്യേഷ്യയ്ക്കായുള്ള അമേരിക്കൻ പ്രസിഡന്റിന്റെ പ്രത്യേക പ്രതിനിധി കൂടിയാണ് അദ്ദേഹം.
കശ്മീരിലെ സുരക്ഷാ സാഹചര്യം മെച്ചപ്പെടുത്തുന്നതിനായി കേന്ദ്ര സർക്കാരും ജമ്മു കശ്മീർ സർക്കാരും നിർണായക നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ഗോർ അഭിപ്രായപ്പെട്ടു. സുരക്ഷാ സ്ഥിതിയിൽ ഉണ്ടായ പുരോഗതിയുടെ പശ്ചാത്തലത്തിൽ അമേരിക്കൻ പൗരന്മാർക്കുള്ള യാത്രാ നിയന്ത്രണങ്ങൾ പുനഃപരിശോധിക്കാനുള്ള സാധ്യതയും അദ്ദേഹം സൂചിപ്പിച്ചു.
അതേസമയം, യാത്രാവിലക്ക് പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട് അമേരിക്ക ഔദ്യോഗിക പ്രഖ്യാപനമൊന്നും നടത്തിയിട്ടില്ല. വിഷയം പരിശോധിച്ചുവരികയാണെന്നാണ് ഗോർ വ്യക്തമാക്കിയത്.
അമേരിക്കൻ പ്രതിനിധികൾ നേരത്തെയും കശ്മീർ സന്ദർശിച്ചിട്ടുണ്ടെങ്കിലും ‘കശ്മീർ ഇന്ത്യയുടെ സുപ്രധാന ഭാഗമാണ്’ എന്ന ഗോറിന്റെ പരാമർശവും യാത്രാ നിയന്ത്രണങ്ങൾ പുനഃപരിശോധിക്കുമെന്ന സൂചനയും ശ്രദ്ധേയമാണ്. സമീപകാലത്ത് കശ്മീരുമായി ബന്ധപ്പെട്ട് അമേരിക്കയുടെ ഭാഗത്തുനിന്നുണ്ടായ പ്രധാന നയതന്ത്ര ഇടപെടലുകളിലൊന്നായാണ് ഗോറിന്റെ സന്ദർശനം വിലയിരുത്തപ്പെടുന്നത്.
Tags
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.