വാഴപ്പഴം ഉൾപ്പെടെ വാണിജ്യവിളകളിലേക്ക് വിദേശനിക്ഷേപം; കയറ്റുമതി 100 കോടി ഡോളറാക്കാൻ കേന്ദ്ര നീക്കം
ന്യൂഡൽഹി: കാർഷിക മേഖലയിലേക്ക് കൂടുതൽ വിദേശനിക്ഷേപം ആകർഷിക്കുന്നതിന്റെ ഭാഗമായി നേരിട്ടുള്ള വിദേശനിക്ഷേപ (FDI) വ്യവസ്ഥകൾ ഉദാരമാക്കാൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നു. വാഴപ്പഴം ഉൾപ്പെടെയുള്ള കൂടുതൽ വാണിജ്യവിളകളെ പ്ലാന്റേഷൻ മേഖലയിലെ വിദേശനിക്ഷേപ നയത്തിന്റെ പരിധിയിൽ കൊണ്ടുവരാനാണ് നീക്കം.
നിലവിൽ ലോകത്തിലെ ഏറ്റവും വലിയ വാഴപ്പഴ ഉത്പാദക രാജ്യമാണ് ഇന്ത്യ. എന്നാൽ ആഗോള കയറ്റുമതി വിപണിയിൽ രാജ്യത്തിന്റെ വിഹിതം വളരെ കുറവാണ്. വിദേശനിക്ഷേപം കൂടുതൽ ആകർഷിച്ച് ഉത്പാദന മേഖലയിലെ അടിസ്ഥാനസൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിനും ആഗോള വിപണിയിലെ ഇന്ത്യയുടെ സാന്നിധ്യം വർധിപ്പിക്കുന്നതിനുമാണ് സർക്കാർ ലക്ഷ്യമിടുന്നത്.
വാഴപ്പഴ കയറ്റുമതി 100 കോടി ഡോളറാക്കാൻ ലക്ഷ്യം
തേയില, കാപ്പി, റബ്ബർ, ഏലം, പാം ഓയിൽ, ഒലീവ് ഓയിൽ തുടങ്ങിയ പ്ലാന്റേഷൻ മേഖലകളിൽ നിലവിൽ 100 ശതമാനം നേരിട്ടുള്ള വിദേശനിക്ഷേപം അനുവദിച്ചിട്ടുണ്ട്. ഈ പട്ടികയിലേക്ക് വാഴപ്പഴം ഉൾപ്പെടെയുള്ള കൂടുതൽ വാണിജ്യവിളകളെ ഉൾപ്പെടുത്താനാണ് സർക്കാർ ആലോചിക്കുന്നത്.
പ്രതിവർഷം മൂന്ന് കോടിയിലധികം ടൺ വാഴപ്പഴമാണ് ഇന്ത്യ ഉത്പാദിപ്പിക്കുന്നത്. ആഗോള വാഴപ്പഴ ഉത്പാദനത്തിന്റെ 26.45 ശതമാനം, ഏകദേശം 3.53 കോടി മെട്രിക് ടൺ, ഇന്ത്യയിൽ നിന്നാണ്.
ഉത്പാദനത്തിൽ മുന്നിലാണെങ്കിലും ആഗോള വാഴപ്പഴ കയറ്റുമതി വിപണിയിൽ ഇന്ത്യയുടെ വിഹിതം ഒരു ശതമാനം മാത്രമാണ്. കഴിഞ്ഞ സാമ്പത്തിക വർഷം 37.75 കോടി ഡോളറിന്റെ വാഴപ്പഴമാണ് ഇന്ത്യ കയറ്റുമതി ചെയ്തത്. മുൻവർഷത്തേക്കാൾ 30 ശതമാനം വളർച്ചയാണ് കയറ്റുമതിയിൽ രേഖപ്പെടുത്തിയത്.
വരും വർഷങ്ങളിൽ വാഴപ്പഴ കയറ്റുമതി 100 കോടി ഡോളറിലെത്തിക്കുകയാണ് ലക്ഷ്യം.രാജ്യത്തെ വാഴപ്പഴ ഉത്പാദനത്തിന്റെ ഏകദേശം 67 ശതമാനവും ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര, കർണാടക, തമിഴ്നാട്, ഉത്തർപ്രദേശ് എന്നീ അഞ്ച് സംസ്ഥാനങ്ങളിൽ നിന്നാണ്.
ഇറാൻ, ഇറാഖ്, യുഎഇ, ഒമാൻ, ഉസ്ബെക്കിസ്ഥാൻ, സൗദി അറേബ്യ, നേപ്പാൾ, ഖത്തർ, കുവൈത്ത്, ബഹ്റൈൻ, അഫ്ഗാനിസ്ഥാൻ, മാലിദ്വീപ് തുടങ്ങിയ രാജ്യങ്ങളിലേക്കാണ് നിലവിൽ പ്രധാനമായും ഇന്ത്യൻ വാഴപ്പഴം കയറ്റുമതി ചെയ്യുന്നത്.
അതേസമയം, യുഎസ്, റഷ്യ, ജപ്പാൻ, ജർമനി, ചൈന, നെതർലാൻഡ്സ്, യുകെ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളിലും ഇന്ത്യൻ വാഴപ്പഴത്തിന് വലിയ കയറ്റുമതി സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.
ആഗോള വിപണി ലക്ഷ്യമിട്ട് നയമാറ്റം
പ്ലാന്റേഷൻ മേഖലയിലെ നേരിട്ടുള്ള വിദേശനിക്ഷേപ വ്യവസ്ഥകളിൽ മാറ്റം വരുത്താനുള്ള നീക്കം കാർഷിക കയറ്റുമതി വർധിപ്പിക്കുന്നതിനുള്ള നിർണായക ചുവടുവെപ്പായാണ് വിലയിരുത്തുന്നത്. വാഴപ്പഴ ഉത്പാദനത്തിൽ ഇന്ത്യയ്ക്കുള്ള മുൻതൂക്കം പ്രയോജനപ്പെടുത്തി ആഗോള വിപണിയിൽ രാജ്യത്തിന്റെ സാന്നിധ്യം ശക്തമാക്കാനും കയറ്റുമതി വരുമാനം വർധിപ്പിക്കാനും നയപരമായ മാറ്റം സഹായിക്കുമെന്നാണ് പ്രതീക്ഷ.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.