കേരളത്തിലെ ടെലികോം രംഗത്ത് ജിയോയുടെ ഒരു ദശാബ്ദം; 111.9 ലക്ഷം വരിക്കാരുമായി ശക്തമായ മുന്നേറ്റം
തിരുവനന്തപുരം: കേരളത്തിലെ ടെലികോം രംഗത്ത് നിർണായക മാറ്റങ്ങൾക്ക് വഴിയൊരുക്കിയ റിലയൻസ് ജിയോ പത്ത് വർഷം പൂർത്തിയാക്കുന്നു. 2016 സെപ്റ്റംബറിലാണ് ജിയോ കേരളത്തിൽ പ്രവർത്തനം ആരംഭിച്ചത്. സൗജന്യ ഡാറ്റയും അൺലിമിറ്റഡ് വോയിസ് കോളുകളും അവതരിപ്പിച്ചുകൊണ്ട് വിപണിയിലെത്തിയ ജിയോ, സാധാരണക്കാർക്കിടയിലെ ഇന്റർനെറ്റ് ഉപയോഗം വർധിപ്പിക്കുന്നതിലും ഡാറ്റയുടെ ജനകീയവൽക്കരണത്തിലും നിർണായക പങ്കുവഹിച്ചതായി കമ്പനി അറിയിച്ചു.
2016 ഓഗസ്റ്റിൽ കണക്ഷനുകളൊന്നുമില്ലാതെ പ്രവർത്തനം ആരംഭിച്ച ജിയോ, അടുത്ത മാസം നടന്ന ഔദ്യോഗിക ലോഞ്ചിനുശേഷം 5.8 ലക്ഷം വരിക്കാരെ സ്വന്തമാക്കി ടെലികോം വിപണിയെ അമ്പരപ്പിച്ചിരുന്നു. 2026 സെപ്റ്റംബറോടെ കേരളത്തിലെ ജിയോ വരിക്കാരുടെ എണ്ണം 111.9 ലക്ഷമായി ഉയർന്നു. പ്രതിവർഷം ശരാശരി 35.5 ശതമാനം വളർച്ചയാണ് കേരള വിപണിയിൽ ജിയോ കൈവരിച്ചതെന്നും കമ്പനി വ്യക്തമാക്കി.
ജിയോയുടെ വരവോടെ കേരളത്തിലെ ടെലികോം വിപണിയുടെ ആകെ വലുപ്പത്തിലും കാര്യമായ വർധനയുണ്ടായി. സംസ്ഥാനത്തെ ആകെ ടെലികോം ഉപഭോക്താക്കളുടെ എണ്ണം 356 ലക്ഷത്തിൽ നിന്ന് 427.5 ലക്ഷമായി ഉയർന്നു. 20.1 ശതമാനമാണ് ഈ കാലയളവിലെ വർധന.
ഗ്രാമ-നഗര വ്യത്യാസമില്ലാതെ അതിവേഗ ഇന്റർനെറ്റ് സാധാരണക്കാരിലേക്ക് എത്തിക്കുന്നതിലൂടെ കേരളത്തിന്റെ ഡിജിറ്റൽ വളർച്ചയ്ക്ക് വേഗം പകരാനും ജിയോയ്ക്ക് കഴിഞ്ഞതായി കമ്പനി അവകാശപ്പെട്ടു.നിലവിൽ 427.5 ലക്ഷം വയർലെസ് കണക്ഷനുകളുള്ള കേരള ടെലികോം സർക്കിളിൽ 26.2 ശതമാനം വിപണി വിഹിതവുമായി ജിയോ രണ്ടാം സ്ഥാനത്താണ്. 2017 നവംബറിൽ തന്നെ വരിക്കാരുടെ എണ്ണത്തിൽ ജിയോ എയർടെലിനെ മറികടന്നിരുന്നു.
നിലവിലെ കണക്കുകൾ പ്രകാരം എയർടെലിന് 97.9 ലക്ഷം വരിക്കാരും ബി.എസ്.എൻ.എല്ലിന് 89.8 ലക്ഷം വരിക്കാരുമാണുള്ളത്. ലയനത്തിനുശേഷം വലിയ തിരിച്ചടി നേരിട്ട വോഡഫോൺ ഐഡിയയുടെ വരിക്കാരുടെ എണ്ണം 183.4 ലക്ഷത്തിൽ നിന്ന് 127.9 ലക്ഷമായി കുറഞ്ഞു. എങ്കിലും പ്രതിമാസ കണക്കുകളിൽ വോഡഫോൺ ഐഡിയ ഇപ്പോഴും ജിയോയ്ക്ക് മുന്നിലാണ്. പത്ത് വർഷത്തിനിടെ കേരളത്തിലെ ടെലികോം മേഖലയിലുണ്ടായ വളർച്ചയ്ക്കൊപ്പം മൊബൈൽ ഡാറ്റയുടെ ഉപയോഗവും ഡിജിറ്റൽ സേവനങ്ങളുടെ വ്യാപനവും ഗണ്യമായി വർധിച്ചതായാണ് ജിയോയുടെ വിലയിരുത്തൽ.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.