Logo
Tue, Sep 01, 2026 • 12:57 PM
LIVE TV
Watch

No business videos available

No Middle East videos available

ഇന്ത്യൻ പ്രൊഫഷണലുകൾക്ക് തിരിച്ചടി; എച്ച്-4 വിസ ഉടമകളുടെ വർക്ക് പെർമിറ്റ് റദ്ദാക്കാൻ ട്രംപ് ഭരണകൂടം


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
September 01, 2026
1 min read
SHARE:
SAVE: Login to save

ഇന്ത്യൻ പ്രൊഫഷണലുകൾക്ക് തിരിച്ചടി; എച്ച്-4 വിസ ഉടമകളുടെ വർക്ക് പെർമിറ്റ് റദ്ദാക്കാൻ ട്രംപ് ഭരണകൂടം

വാഷിംഗ്ടൺ: എച്ച്-1ബി വിസ ഉടമകളുടെ പങ്കാളികൾക്ക് നിലവിൽ ലഭിക്കുന്ന തൊഴിൽ അനുമതി (വർക്ക് പെർമിറ്റ്) റദ്ദാക്കാൻ അമേരിക്കൻ ഭരണകൂടം നീക്കം ശക്തമാക്കുന്നു. നിർദിഷ്ട നിയമം പ്രാബല്യത്തിൽ വന്നാൽ അമേരിക്കയിൽ കഴിയുന്ന ആയിരക്കണക്കിന് ഇന്ത്യൻ പ്രൊഫഷണലുകളെയും അവരുടെ കുടുംബങ്ങളെയുമാകും ഇത് ഏറ്റവും കൂടുതൽ ബാധിക്കുക.

എച്ച്-1ബി വിസ ഉടമകളുടെ പങ്കാളികൾക്കും കുട്ടികൾക്കും അമേരിക്കയിൽ താമസിക്കുന്നതിനായി അനുവദിക്കുന്നതാണ് എച്ച്-4 വിസ. ഇതിൽ അർഹരായ ചില വിഭാഗങ്ങൾക്ക് നിയമപരമായി ജോലി ചെയ്യാൻ അനുമതി നൽകുന്ന എച്ച്-4 എംപ്ലോയ്‌മെന്റ് ഓതറൈസേഷൻ ഡോക്യുമെന്റ് (EAD) സംവിധാനം 2015ൽ ഒബാമ ഭരണകൂടമാണ് കൊണ്ടുവന്നത്. ഈ സംവിധാനം പിൻവലിച്ച് പഴയ രീതിയിലേക്ക് മടങ്ങാനാണ് ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി (DHS) നീക്കം നടത്തുന്നത്.

2014 മുതൽ 2017 വരെയുള്ള എച്ച്-4 EAD അപേക്ഷകളുടെ കണക്കുകൾ പരിശോധിക്കുമ്പോൾ, ഏകദേശം 93 ശതമാനം അപേക്ഷകളും ഇന്ത്യക്കാരിൽ നിന്നുള്ളതായിരുന്നു. ഇതിൽ 94 ശതമാനവും സ്ത്രീകളാണ് ഈ തൊഴിൽ ആനുകൂല്യം പ്രയോജനപ്പെടുത്തിയത്. അതേസമയം, യുഎസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസിന്റെ (USCIS) കണക്കുകൾ പ്രകാരം 2024 സാമ്പത്തിക വർഷത്തിൽ അംഗീകരിച്ച എച്ച്-1ബി പെറ്റിഷനുകളിൽ 71 ശതമാനവും ഇന്ത്യക്കാർക്കാണ് ലഭിച്ചത്.

DHS-ന്റെ ദീർഘകാല റെഗുലേറ്ററി അജണ്ടയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും നിർദിഷ്ട നിയമം ഔദ്യോഗികമായി എപ്പോൾ പുറത്തിറക്കുമെന്ന കാര്യത്തിൽ ഇതുവരെ തീയതി നിശ്ചയിച്ചിട്ടില്ല. നിലവിൽ ഇത് അന്തിമ നിയമമായിട്ടില്ല. അതിനാൽ സാധുവായ തൊഴിൽ അനുമതിയുള്ള എച്ച്-4 വിസ ഉടമകൾക്ക് തൽക്കാലം ജോലി തുടരാനാകും.

നിയമം പ്രാബല്യത്തിൽ വരുന്നതിന് മുമ്പ് DHS ഫെഡറൽ രജിസ്റ്ററിൽ നിർദേശം പ്രസിദ്ധീകരിക്കുകയും പൊതുജനങ്ങളിൽനിന്ന് അഭിപ്രായങ്ങൾ ക്ഷണിക്കുകയും വേണം. തുടർന്ന് ലഭിക്കുന്ന അഭിപ്രായങ്ങൾ പരിഗണിച്ച ശേഷമായിരിക്കും അന്തിമ നിയമം പുറത്തിറക്കുക. അതിനാൽ പുതിയ നിർദേശം ഉടൻ തന്നെ നിലവിലുള്ള തൊഴിൽ അനുമതികൾ റദ്ദാക്കുമെന്ന നിലയിൽ ഇപ്പോൾ കണക്കാക്കാനാകില്ല.

എച്ച്-4 EADയ്ക്ക് പുറമെ എച്ച്-1ബി വിസാ സംവിധാനത്തിലും കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരാനുള്ള നീക്കങ്ങൾ ട്രംപ് ഭരണകൂടം പരിഗണിക്കുന്നുണ്ട്. പുതിയതായി എച്ച്-1ബി വിസയിൽ നിയമിക്കുന്ന ഓരോ ജീവനക്കാരനും തൊഴിലുടമ 1,03,265 ഡോളർ ഫീസ് നൽകണമെന്ന നിർദേശവും ഇതിൽ ഉൾപ്പെടുന്നു. ജോലി നഷ്ടപ്പെടുന്ന എച്ച്-1ബി തൊഴിലാളികൾക്ക് പുതിയ തൊഴിലുടമയെ കണ്ടെത്താൻ നിലവിൽ ലഭിക്കുന്ന 60 ദിവസത്തെ ഗ്രേസ് പിരീഡ് ഒഴിവാക്കുന്നതും ഭരണകൂടം പരിഗണിക്കുന്നുണ്ട്.

എച്ച്-4 വിസയുള്ളവർക്ക് വർക്ക് പെർമിറ്റ് ഇല്ലാതെ അമേരിക്കയിൽ നിയമപരമായി ജോലി ചെയ്യാൻ കഴിയില്ല. എന്നാൽ അമേരിക്കയിൽ താമസിക്കാനും ഡ്രൈവിങ് ലൈസൻസ് നേടാനും ബാങ്ക് അക്കൗണ്ട് തുറക്കാനും മറ്റ് ദൈനംദിന ആവശ്യങ്ങൾ നിർവഹിക്കാനും സാധിക്കും. എച്ച്-1ബി വിസയുള്ള പങ്കാളി അമേരിക്കയിൽ സ്ഥിരതാമസത്തിനായി അപേക്ഷിച്ചിട്ടുള്ള ചില വിഭാഗങ്ങൾക്കാണ് നിലവിലെ ചട്ടപ്രകാരം എച്ച്-4 EAD ലഭിക്കുന്നത്.


Tags
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10