നേപ്പാൾ പ്രളയത്തിൽ മരണസംഖ്യ 177 ആയി ;മലയാളികൾക്കായി തിരച്ചിൽ തുടരുന്നു
തിരുവനന്തപുരം: നേപ്പാളിലുണ്ടായ പ്രളയത്തിലും മണ്ണിടിച്ചിലിലും മരണസംഖ്യ 177 ആയി ഉയർന്നു. ദുരന്തബാധിത മേഖല പ്രധാനമന്ത്രി ബലേന്ദ്ര ഷാ സന്ദർശിച്ചു. ആയിരക്കണക്കിന് ആളുകളെക്കുറിച്ച് ഇപ്പോഴും വിവരമില്ലെന്ന് അദ്ദേഹം പ്രതികരിച്ചു.
അതിനിടെ, ദുരന്തബാധിത മേഖലയിൽ കുടുങ്ങിയതായി ആശങ്ക ഉയർന്ന സാഹചര്യത്തിൽ 53 മലയാളികൾ നോർക്കയുമായും മുഖ്യമന്ത്രിയുടെ ഓഫീസുമായും ബന്ധപ്പെട്ടതായി നോർക്ക സിഇഒ അറിയിച്ചു. വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.മലയാളികളിൽ പലരും ഒറ്റപ്പെട്ട സ്ഥലങ്ങളിലാണെന്നാണ് ലഭിക്കുന്ന വിവരം. എന്നാൽ ഇവർ നിലവിൽ എവിടെയാണെന്നത് സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല. അതേസമയം, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് നോർക്കയുടെ വിലയിരുത്തൽ.
ട്രാവൽ ഏജൻസികളുടെ സഹകരണത്തോടെ നേപ്പാളിലേക്ക് പോയ മലയാളികളുടെ വിവരങ്ങൾ ശേഖരിച്ച് കൃത്യമായ കണക്ക് തയ്യാറാക്കാൻ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. വിസ ആവശ്യമില്ലാത്ത രാജ്യമായതിനാൽ സ്വന്തമായും സംഘങ്ങളായും നിരവധി മലയാളികൾ നേപ്പാളിലേക്ക് യാത്ര ചെയ്യാറുണ്ട്. ഇത്തരത്തിൽ ആരെങ്കിലും ദുരന്തബാധിത മേഖലയിൽ കുടുങ്ങിയിട്ടുണ്ടോ എന്നതും പരിശോധിച്ചുവരികയാണ്.
പ്രളയത്തെ തുടർന്ന് നേപ്പാളിലെ വാർത്താവിനിമയ സംവിധാനം പൂർണമായും തകർന്ന നിലയിലാണ്. ഇതോടെ ദുരന്തബാധിതരുമായി ബന്ധപ്പെടാൻ കഴിയാതെ നിരവധി പേരുടെ ബന്ധുക്കൾ ആശങ്കയിലാണ്. മലയാളികളടക്കമുള്ളവരുടെ ബന്ധുക്കൾ നോർക്കയുടെ ഹെൽപ് ഡെസ്കുമായി ബന്ധപ്പെടുന്നുണ്ട്.ഓണം അവധിയോടനുബന്ധിച്ച് കുടുംബമായും സുഹൃത്തുക്കളായും നിരവധി സംഘങ്ങൾ നേപ്പാളിലെത്തിയിട്ടുണ്ടാകാമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.
നടുക്കുന്ന കാഴ്ചകൾ
നേപ്പാളിലെ ദുരന്തത്തിന്റെ ഭീകരത നേരിൽ കണ്ടതായി മലയാളി ട്രാവൽ വ്ലോഗർ ആൽവിൻ തോമസ് പറഞ്ഞു. ഒരു ഗ്രാമം തന്നെ ഒലിച്ചുപോകുന്ന കാഴ്ച നേരിട്ട് കണ്ടുവെന്നും അണക്കെട്ട് തകർന്നതിനെ തുടർന്നാണ് വൻതോതിൽ വെള്ളം കുത്തിയെത്തിയതെന്നും ആൽവിൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.ഏകദേശം 150 മലയാളികൾ താനുമായി ബന്ധപ്പെട്ടതായും ഇവരെല്ലാം സുരക്ഷിതരാണെന്ന് വിവരം ലഭിച്ചതായും ആൽവിൻ വ്യക്തമാക്കി. ദുരന്തത്തിന്റെ ഭീകരത വ്യക്തമാക്കുന്ന ദൃശ്യങ്ങളും അദ്ദേഹം പകർത്തിയിട്ടുണ്ട്.
നേപ്പാളിലെ ആശയവിനിമയ സംവിധാനങ്ങൾ തകരാറിലായ സാഹചര്യത്തിൽ, മലയാളികളുടെ സുരക്ഷ സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കുന്നതിനും കാണാതായവരെ കണ്ടെത്തുന്നതിനുമുള്ള ശ്രമങ്ങൾ അധികൃതർ തുടരുകയാണ്.
Tags
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.