മെസ്സിയുടെ പേരിലെ തട്ടിപ്പ്: അന്വേഷണം വി. അബ്ദുറഹിമാനിലേക്ക്; ആഭ്യന്തരമന്ത്രിയെ കണ്ട് അന്വേഷണപുരോഗതി അറിയിച്ച് എസ്‌ഐടി തലവൻ
തിരുവനന്തപുരം: മെസ്സിയെ കേരളത്തില്‍ കൊണ്ട് വരാനെന്ന പേരിലെ തട്ടിപ്പ് കേസില്‍ മുന്‍ കായിക മന്ത്രി വി. അബ്ദുറഹ്‌മാനിലേക്കും അന്വേഷണം വ്യാപിപ്പിക്കും. ചോദ്യം ചെയ്യേണ്ടവരുടെ പട്ടിക ഉടന്‍ തയ്യാറാക്കും.എസ്.ഐ.ടി തലവന്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ നേരില്‍ കണ്ട് കേസിന്റെ ഇതുവരെയുള്ള അന്വേഷണ പുരോഗതിയും റെയ്ഡ് വിവരങ്ങളും അറിയിച്ചു.
അതിനിടെ, കേസിന്റെ സാമ്പത്തിക വ്യാപ്തി കണക്കിലെടുത്ത് കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം (PMLA) എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസെടുക്കാന്‍ നീക്കം തുടങ്ങി. റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനിക്കും ആന്റോ അഗസ്റ്റിനുമെതിരെ പോലീസ് കേസ് എടുത്തതിന് പിന്നാലെയാണിത്. കളമശ്ശേരിയിലെ റിപ്പോര്‍ട്ടര്‍ ടി.വി. ആസ്ഥാനത്ത് 21 മണിക്കൂര്‍ നീണ്ട പരിശോധനയില്‍ നിര്‍ണ്ണായക രേഖകളും മെമ്മറി കാര്‍ഡുകളും വിദേശ കറന്‍സിയും എസ്.ഐ.ടി കസ്റ്റഡിയിലെടുത്തു. റെയ്ഡില്‍ കേസിന് ആവശ്യമായ വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രി സ്ഥിരീകരിച്ചു.
റിപ്പോര്‍ട്ടര്‍ ഓഫീസിന് പുറമെ ആന്റോ അഗസ്റ്റിന്റെ വാഴക്കാലയിലെ ഫ്‌ലാറ്റ്, വയനാട്ടിലെ തറവാട്ടു വീട്, കൊച്ചിയിലെ ഗോട്ട് ആഡ് കമ്പനി എന്നിവിടങ്ങളിലും എക്‌സൈസും പോലീസും പരിശോധന പൂര്‍ത്തിയാക്കി. കേസിലെ ഒന്നാം പ്രതിയായ ആന്റോ അഗസ്റ്റിനെ വിണ്ടും വിശദമായി ചോദ്യം ചെയ്യാനുള്ള നടപടികളിലാണ് പോലീസ്. വഞ്ചന, ഗൂഢാലോചന കുറ്റങ്ങളാണ് കളമശ്ശേരി പോലീസ് ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. ഇതോടൊപ്പം കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം കൈമാറ്റവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങളിലും അന്വേഷണം സജീവമാണ്
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.