മുഖ്യമന്ത്രിക്കെതിരെ വ്യാജ വിവാഹ ആരോപണം ; ആന്റോ അഗസ്റ്റിനെതിരെ കേസ് കൊച്ചി പോലീസിന് കൈമാറി
മുഖ്യമന്ത്രി വി.ഡി. സതീശൻ രണ്ടാം വിവാഹം കഴിച്ചതായി കാണിച്ച് വ്യാജരേഖകൾ നിർമ്മിച്ച് അപകീർത്തിപ്പെടുത്താൻ ശ്രമിച്ചെന്ന പരാതിയിലെ കേസ് അന്വേഷണം കൊച്ചി സിറ്റി പോലീസിന് കൈമാറി. സംസ്ഥാന പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം തിരുവനന്തപുരം സിറ്റി സൈബർ ക്രൈം പോലീസ് രജിസ്റ്റർ ചെയ്ത 'സീറോ എഫ്.ഐ.ആർ' ആണ് തുടർനടപടികൾക്കായി കൈമാറിയത്. കുറ്റകൃത്യം നടന്നത് കളമശ്ശേരി പോലീസ് സ്റ്റേഷൻ അതിർത്തിയിലാണെന്ന് വ്യക്തമായതിനെ തുടർന്നാണിത്. കളമശ്ശേരി പോലീസ് കേസ് രജിസ്റ്റർ ചെയ്തതോടെ കൊച്ചി സിറ്റി പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. റിപ്പോർട്ടർ ടി.വി. മാനേജിങ് ഡയറക്ടർ ആന്റോ അഗസ്റ്റിനാണ് കേസിലെ ഒന്നാം പ്രതി. കണ്ടാലറിയാവുന്ന മറ്റ് രണ്ടുപേരെ രണ്ടും മൂന്നും പ്രതികളാക്കിയിട്ടുണ്ട്.
കെ.പി.സി.സി. വക്താവ് രാജു പി. നായർ നൽകിയ പരാതിയിലാണ് പോലീസ് നടപടി. രാഷ്ട്രീയ ലാഭത്തിനുവേണ്ടി മുഖ്യമന്ത്രി സതീശനെ അപകീർത്തിപ്പെടുത്താനും സർക്കാരിനെ അസ്ഥിരപ്പെടുത്താനും ലക്ഷ്യമിട്ട് വ്യാജരേഖകൾ ചമച്ച് വലിയ ഗൂഢാലോചന നടത്തിയെന്നാണ് പരാതിയിലെ പ്രധാന ആരോപണം. വ്യാജരേഖ ചമയ്ക്കൽ, പൊതുരേഖകളിൽ തിരിമറി നടത്തൽ, ഗൂഢാലോചന, അപകീർത്തിപ്പെടുത്തൽ, വ്യാജരേഖയാണെന്നറിഞ്ഞുകൊണ്ട് അത് ഉപയോഗിക്കൽ തുടങ്ങിയ ബി.എൻ.എസ്. (BNS) വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
ഈ മാസം 10-ന് പത്തനംതിട്ടയിൽ നടന്ന പൊതുപരിപാടിയിൽ ആന്റോ അഗസ്റ്റിൻ നടത്തിയ വിവാദ പരാമർശങ്ങളാണ് കേസിനാധാരം. 'കോടികൾ വിലമതിക്കുന്ന വാർത്ത' എന്ന് അവകാശപ്പെട്ട് രണ്ടുപേർ സതീശന്റെ പേരിൽ വ്യാജമായി ഉണ്ടാക്കിയ വിവാഹ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിന്റെയും നോട്ടീസിന്റെയും പകർപ്പുകളുമായി തന്നെ സമീപിച്ചതായി ആന്റോ വെളിപ്പെടുത്തിയിരുന്നു. ആദ്യ വിവാഹം നിലനിൽക്കെ 2012 ഒക്ടോബർ 17-ന് കർണാടകയിലെ ബൈന്ദൂർ സബ് രജിസ്ട്രാർ ഓഫീസിൽ സതീശൻ രണ്ടാമതും വിവാഹം കഴിച്ചുവെന്നാണ് ഈ രേഖകളിലുണ്ടായിരുന്നതെന്നും, എന്നാൽ സംശയം തോന്നിയതിനാൽ വാർത്ത നൽകിയില്ലെന്നും ഇയാൾ പറഞ്ഞിരുന്നു.
എന്നാൽ ഈ രേഖകൾ പൂർണ്ണമായും വ്യാജമാണെന്നും ഇതിന് പിന്നിൽ വൻ ഗൂഢാലോചനയുണ്ടെന്നുമാണ് പരാതിക്കാരന്റെ നിലപാട്. ആന്റോ അഗസ്റ്റിന്റെ കൈവശമുള്ള രേഖകൾ കസ്റ്റഡിയിലെടുക്കണമെന്നും, റിപ്പോർട്ടർ ടി.വി. ഓഫീസിലെ സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ച് രേഖകൾ കൈമാറിയ രണ്ടുപേരെ കണ്ടെത്തണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ രേഖകളുടെ ഉറവിടം കണ്ടെത്താനും മറ്റ് പ്രതികളെ തിരിച്ചറിയാനുമുള്ള അന്വേഷണത്തിലാണ് കൊച്ചി സിറ്റി പോലീസ്.
Tags
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.