കേരളത്തിൽ 28 ശതമാനം മഴക്കുറവ് രേഖപ്പെടുത്തിയതായി കേന്ദ്ര കാലാവസ്ഥാ കേന്ദ്ര കണക്കുകൾ
തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷ മഴയിൽ 28 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തിയതായി കേന്ദ്ര കാലാവസ്ഥാ കേന്ദ്രത്തിന്റെ കണക്കുകൾ. ജൂൺ ഒന്ന് മുതൽ സെപ്റ്റംബർ 17 വരെയുള്ള മഴ ലഭ്യതയുടെ കണക്കുകളാണ് പുറത്തുവന്നത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മഴക്കുറവ് രേഖപ്പെടുത്തിയത് വയനാട്ടിലാണ്. ഇടുക്കിയാണ് തൊട്ടുപിന്നിൽ.
വയനാട്ടിൽ സാധാരണ ലഭിക്കേണ്ട മഴയിൽ 54 ശതമാനത്തിന്റെ കുറവും, ഇടുക്കിയിൽ 47 ശതമാനത്തിന്റെ കുറവും രേഖപ്പെടുത്തി. കാലവർഷം ആരംഭിച്ചാൽ സാധാരണയായി സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന ജില്ലകളാണ് വയനാടും ഇടുക്കിയും.
മഴയുടെ കുറവ് സംസ്ഥാനത്തെ താപനില ഉയരുന്നതിനും നിലവിലെ വൈദ്യുതി പ്രതിസന്ധി കൂടുതൽ രൂക്ഷമാകുന്നതിനും കാരണമാകുന്നുണ്ട്.
എൽനിനോ പ്രധാന കാരണം
ഇത്തവണ കാലവർഷം ദുർബലമാകുന്നതിന് പ്രധാന കാരണങ്ങളിലൊന്നായി എൽനിനോ പ്രതിഭാസം വിലയിരുത്തപ്പെടുന്നു. അതേസമയം, വരും ദിവസങ്ങളിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
ബംഗാൾ ഉൾക്കടലിൽ അടുത്ത രണ്ട് ദിവസത്തിനുള്ളിൽ ചക്രവാതച്ചുഴി രൂപപ്പെടാൻ സാധ്യതയുണ്ട്. ഇത് ശനിയാഴ്ചയോടെ ശക്തിപ്രാപിച്ച് ന്യൂനമർദ്ദമായി മാറാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു.
ന്യൂനമർദ്ദം രൂപപ്പെടുകയാണെങ്കിൽ അടുത്ത രണ്ടാഴ്ചയ്ക്കിടെ ചില ദിവസങ്ങളിൽ സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കാൻ സാധ്യതയുണ്ട്. എന്നാൽ ഈ മഴ നിലവിൽ അനുഭവപ്പെടുന്ന കടുത്ത ചൂടിന് എത്രത്തോളം ആശ്വാസമാകുമെന്നത് വരും ദിവസങ്ങളിലേ വ്യക്തമാകൂ.
പുനലൂരിൽ 37 ഡിഗ്രി; തിരുവനന്തപുരവും ചൂടിൽ മുന്നിൽ
ഇന്ന് സംസ്ഥാനത്ത് ഏറ്റവും ഉയർന്ന താപനില പുനലൂരിലാണ് രേഖപ്പെടുത്തിയത്. ആദ്യമായി 37 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയർന്നു. തൊട്ടുപിന്നിൽ തിരുവനന്തപുരം നഗരമാണ്.
Tags
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.