മെസിയുടെ പേരിലെ തട്ടിപ്പ്; അഞ്ച് കേന്ദ്രങ്ങളിൽ എസ്.ഐ.ടി പരിശോധന, റിപ്പോര്‍ട്ടര്‍ ചാനല്‍ കൊച്ചി ഓഫീസിലും പ്രതികളുടെ വീടുകളിലും റെയ്ഡ്
കൊച്ചി: അർജന്റീന ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ് നടത്തിയ കേസിൽ പ്രത്യേക അന്വേഷണ സംഘം പരിശോധന ശക്തമാക്കി. കേസിന്റെ ഭാഗമായി അഗസ്റ്റിൻ സഹോദരന്മാരുടെ കൊച്ചിയിലെ വീടുകളിലും ആർ.ബി.സി ഓഫീസിലും വയനാട്ടിലെ കുടുംബവീട്ടിലുമുൾപ്പെടെ അഞ്ച് കേന്ദ്രങ്ങളിൽ ഒരേസമയം പുലർച്ചെ മുതൽ റെയ്ഡ് ആരംഭിച്ചു. കളമശ്ശേരി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിന്റെ അടിസ്ഥാനത്തിൽ കോടതി വാറണ്ടോടെയാണ് നടപടി.
ആർ.ബി.സിയുടെ ഓഫീസ് പ്രവർത്തിക്കുന്ന കളമശ്ശേരിയിലെ റിപ്പോർട്ടർ ചാനൽ കെട്ടിടത്തിലും തൃക്കാക്കര എ.സി.പിയുടെ നേതൃത്വത്തിൽ പരിശോധന നടക്കുന്നുണ്ട്. കളമശ്ശേരി പോലീസ് സ്‌റ്റേഷനിൽ തട്ടിപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിന്റെ അടിസ്ഥാനത്തിൽ കോടതിയിൽ നിന്ന് വാറണ്ട് വാങ്ങിയാണ് റെയ്ഡ് നടത്തുന്നത്. സ്പോൺസർഷിപ്പ് തട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കൽ, നികുതി വെട്ടിക്കൽ എന്നിവയുമായി ബന്ധപ്പെട്ട സുപ്രധാന രേഖകൾ കണ്ടെത്താനാണ് മിന്നൽ പരിശോധന.
സ്‌പോൺസർഷിപ്പ് പദ്ധതി കള്ളപ്പണം വെളുപ്പിക്കലിനും നികുതി വെട്ടിക്കലിനും വേണ്ടി നടത്തിയ നീക്കമായിരുന്നുവെന്നാണ് കായിക വകുപ്പ് കണ്ടെത്തിയത്. സ്പോൺസറെ നിശ്ചയിച്ചതിൽ ഗുരുതര ചട്ടലംഘനങ്ങൾ ഉണ്ടായെന്നും അർജന്റീന ടീം സന്ദർശനം സ്വീകരിച്ചതായി ഔദ്യോഗിക സ്ഥിരീകരണമില്ലെന്നും കായിക വകുപ്പിന്റെ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. മെസ്സിയെയും സംഘത്തെയും എത്തിക്കാമെന്ന പേരിൽ വിദേശ അക്കൗണ്ടിലേക്ക് റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി 126 കോടി രൂപയാണ് കൈമാറിയത്. ടെൻഡറുകൾ കൂടാതെ കരാർ നൽകിയതിൽ മുൻ എൽ.ഡി.എഫ് സർക്കാരിലെ കായികവകുപ്പിന് വീഴ്ച പറ്റിയതായും ജി.എസ്.ടി ഉദ്യോഗസ്ഥർ ഒത്താശ ചെയ്തതായും പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
എ.ഡി.ജി.പി പി. വിജയന്റെ നേതൃത്വത്തിലുള്ള എസ്.ഐ.ടിയാണ് കേസ് അന്വേഷിക്കുന്നത്. സ്പോൺസർ കമ്പനിയുടെ അക്കൗണ്ടിലേക്ക് എത്തിയ കോടികളുടെ സ്രോതസ്സും, ഈടായി നൽകിയ ഭൂമിയുടെ വിലയിൽ ഒരു വർഷംകൊണ്ട് ഉണ്ടായ അസാധാരണ വർധനവും കൂടാതെ ഫെമ ചട്ടങ്ങൾ ലംഘിച്ച് വിദേശത്തേക്ക് പണം അയച്ചതിനെക്കുറിച്ചുമൊക്കെയാണ് നിലവിൽ അന്വേഷണം നടക്കുന്നത്. ലയണൽ മെസ്സിയെയും അർജന്റീന ഫുട്ബോൾ ടീമിനെയും കേരളത്തിൽ എത്തിക്കുമെന്ന പ്രഖ്യാപനവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന വലിയ സാമ്പത്തിക ക്രമക്കേടുകളും നികുതി വെട്ടിപ്പ് ആരോപണങ്ങളും വലിയ വിവാദമായി ഉയർന്നു വന്നിരുന്നു. കായികവകുപ്പും സംസ്ഥാന ജി.എസ്.ടി വകുപ്പും നടത്തിയ അന്വേഷണങ്ങളിൽ ഗുരുതരമായ ചട്ടലംഘനങ്ങൾ കണ്ടെത്തിയതോടെയാണ് ഇത് വലിയൊരു രാഷ്ട്രീയ-സാമ്പത്തിക വിവാദമായി മാറിയത്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.