“സഹോദരതുല്യമായ ബന്ധം, പാർട്ടിയുടെ സൗമ്യ മുഖം”; ഹിദുർ മുഹമ്മദിനെ അനുസ്മരിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഹിദുര്‍ മുഹമ്മദിന്റെ നിര്യാണത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി വി.ഡി സതീശന്‍. ഏത് പ്രതിസന്ധിയിലും പ്രസ്ഥാനത്തിന്റെ കരുത്തായി നിലകൊണ്ട വ്യക്തിയായിരുന്നു അദ്ദേഹം. വ്യക്തിപരമായി ജ്യേഷ്ഠസഹോദരന് തുല്യമായ ആത്മബന്ധമാണ് തനിക്ക് ഹിദുർജിയുമായി ഉണ്ടായിരുന്നതെന്നും അദ്ദേഹം വികാരാധീനനായി കുറിച്ചു. കെ.എസ്.യു, യൂത്ത് കോൺഗ്രസ് പ്രസ്ഥാനങ്ങളിലെ അനിഷേധ്യ നേതാവായി ഉയർന്നുവന്ന ഹിദുർ മുഹമ്മദ്, ജി. കാർത്തികേയൻ, രമേശ് ചെന്നിത്തല, കെ.സി. വേണുഗോപാൽ എന്നിവർക്കൊപ്പം കോൺഗ്രസ് രാഷ്ട്രീയത്തിന്റെ മുൻനിരയിൽ ശോഭിച്ച നേതാവുകൂടിയാണ്. ആരെയും ആകർഷിക്കുന്ന വ്യക്തിത്വവും സംഘടനാ പാടവവും അദ്ദേഹത്തിന്റെ പ്രത്യേകതയായിരുന്നുവെന്നും മുഖ്യമന്ത്രി ഓര്‍ത്തെടുത്തു.
സഹപ്രവര്‍ത്തകര്‍ക്ക് സ്‌നേഹവും വാത്സല്യവും നല്‍കി എല്ലാവരുടെയും ആദരവ് പിടിച്ചുപറ്റിയ അനുകരണീയ രാഷ്ട്രീയ മാതൃകയായിരുന്നു ഹിദുര്‍ മുഹമ്മദിന്റേത്. ഏറ്റെടുക്കുന്ന ജോലികളോടുള്ള പ്രതിബന്ധതയാണ് അദ്ദേഹത്തിന്റെ മറ്റൊരു ഗുണം. പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ തിളങ്ങാനുള്ള എല്ലാ കഴിവുകളുമുള്ള ആളായിരുന്നു അദ്ദേഹം. ഞാന്‍ ആദ്യമായി നിയമസഭയില്‍ എത്തിയ 2001-ല്‍ തുച്ഛമായ വോട്ടുകള്‍ക്കാണ് പുനലൂരില്‍ ഹിദുര്‍ജി പരാജയപ്പെട്ടത്. തിരുവനന്തപുരത്ത് പാര്‍ട്ടിയുടെ അഭിമാനമായി രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡവലമെന്റ് സ്റ്റഡീസിനെ ഇന്നത്തെ നിലയിലേക്ക് എത്തിക്കുന്നതിലും അദ്ദേഹത്തിന്റെ പങ്ക് വളരെ വലുതാണ്. അദ്ദേഹത്തിന്‍റെ കുടുംബാംഗത്തിന്‍റെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും വി.ഡി. സതീശൻ വ്യക്തമാക്കി.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.