വയോജന പരിചരണത്തിനും സംരക്ഷണത്തിനുമായി സമഗ്ര നിയമനിർമാണവുമായി കേരളം: വയോജന ബിൽ 2026 ഉടൻ
തിരുവനന്തപുരം: സംസ്ഥാനത്തെ മുതിർന്ന പൗരന്മാരുടെ പരിചരണം, ക്ഷേമം, അന്തസ്സ്, അവകാശ സംരക്ഷണം എന്നിവ ഉറപ്പാക്കുന്നതിനായുള്ള 'കേരള സംസ്ഥാന വയോജന ബിൽ, 2026'ന്റെ നടപടികൾ വേഗത്തിലാക്കാൻ തീരുമാനം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിലാണ് നിയമനിർമാണവുമായി ഉടൻ മുന്നോട്ടുപോകാൻ ധാരണയായത്. കേരളത്തിന്റെ മാറിവരുന്ന ജനസംഖ്യാ ഘടനയ്ക്ക് അനുയോജ്യമായ വയോജന സൗഹൃദ അന്തരീക്ഷം ഒരുക്കുകയാണ് നിർദ്ദിഷ്ട നിയമത്തിന്റെ ലക്ഷ്യം.
വയോജനങ്ങൾക്ക് കഴിയുന്നത്ര സ്വന്തം വീടുകളിലും കുടുംബ അന്തരീക്ഷത്തിലും തുടരാൻ സാഹചര്യമൊരുക്കുന്നതിനൊപ്പം ആരോഗ്യകരവും സജീവവുമായ വാർധക്യം പ്രോത്സാഹിപ്പിക്കാനും ബിൽ മുന്നോട്ടുവെക്കുന്നു. വയോജന പരിചരണ കേന്ദ്രങ്ങൾ, അസിസ്റ്റഡ് ലിവിങ് സൗകര്യങ്ങൾ, പകൽവീടുകൾ, ഹോം കെയർ ഏജൻസികൾ എന്നിവയുടെ പ്രവർത്തനത്തിന് വ്യക്തമായ ഗുണനിലവാരവും ഉത്തരവാദിത്തവും ഉറപ്പാക്കുന്ന വ്യവസ്ഥകൾ നിയമത്തിലുണ്ടാകും.
കെയർഗിവിങ് മേഖലയെ പ്രൊഫഷണൽ സംവിധാനമായി വികസിപ്പിക്കുക എന്നത് ബില്ലിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്. ഇതിനായി കേരള ജെറിയാട്രിക് കെയർ സർട്ടിഫിക്കേഷൻ ഫ്രെയിംവർക്ക് രൂപീകരിക്കാനും, കെയർ ഗിവർമാർക്ക് പരിശീലനം, സർട്ടിഫിക്കേഷൻ, പശ്ചാത്തല പരിശോധന എന്നിവ ഉറപ്പാക്കി പരിശീലനം നേടിയ കെയർഗിവർമാരുടെ സംസ്ഥാനതല രജിസ്റ്റർ തയ്യാറാക്കാനും നിർദ്ദേശമുണ്ട്. ഇതിലൂടെ വയോജന പരിചരണത്തിന്റെ ഗുണനിലവാരം ഉയർത്തുന്നതിനൊപ്പം നൈപുണ്യമുള്ള കെയർ ഗിവിങ് തൊഴിലാളികളെ സൃഷ്ടിക്കാനും പുതിയ തൊഴിലവസരങ്ങൾ ഒരുക്കാനും കഴിയും.
വയോജനങ്ങളുടെ വർധിച്ചുവരുന്ന ആവശ്യങ്ങളെ പുതിയ സാമ്പത്തിക-തൊഴിൽ അവസരങ്ങളുമായി ബന്ധിപ്പിക്കുന്ന ‘സിൽവർ ഇക്കോണമി’ വികസിപ്പിക്കുന്നതിനും സർക്കാർ പ്രാധാന്യം നൽകും. ഗുണനിലവാരമുള്ള പരിചരണ സേവനങ്ങൾ, സാങ്കേതികവിദ്യ, ആരോഗ്യപരിചരണം, അസിസ്റ്റഡ് ലിവിങ്, ഹോം കെയർ, വയോജന സൗഹൃദ ഉൽപ്പന്നങ്ങൾ, മറ്റ് നവീന സേവനങ്ങൾ എന്നിവ പ്രോത്സാഹിപ്പിച്ച് സേവനം, നൈപുണ്യം, സംരംഭകത്വം, തൊഴിൽ എന്നിവ ഉൾപ്പെടുന്ന സുസ്ഥിരമായ ഒരു വയോജന പരിചരണ മേഖല വികസിപ്പിക്കുകയുമാണ് ലക്ഷ്യം.
വയോജന ബില്ലിന്റെ ഫലപ്രദമായ നടത്തിപ്പിനും മേൽനോട്ടത്തിനുമായി സംസ്ഥാന-ജില്ലാ തലങ്ങളിൽ പ്രത്യേക നിരീക്ഷണ സമിതി രൂപീകരിക്കും. മുതിർന്ന പൗരന്മാർ സാമ്പത്തിക തട്ടിപ്പുകൾക്കും ഡിജിറ്റൽ ചതിക്കുഴികൾക്കും ഇരയാകുന്നത് തടയാൻ പ്രത്യേക സുരക്ഷാ വ്യവസ്ഥകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. കിടപ്പുരോഗികൾ, വിട്ടുമാറാത്ത രോഗങ്ങളുള്ളവർ തുടങ്ങിയ പ്രത്യേക പരിഗണന ആവശ്യമായ വയോജനങ്ങൾക്ക് മികച്ച സേവനം ഉറപ്പാക്കും. വയോജനങ്ങളുടെ വർധിച്ചുവരുന്ന ജനസംഖ്യാ നിരക്ക് ഉയർത്തുന്ന വെല്ലുവിളികൾ മുൻകൂട്ടി കണ്ട്, അന്തസ്സും ഗുണനിലവാരമുള്ള പരിചരണവും ഉറപ്പാക്കുന്ന അന്തരീക്ഷം സൃഷ്ടിക്കാൻ കേരളം സജ്ജമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.