Logo
Tue, Sep 15, 2026 • 03:34 PM
LIVE TV
Watch

No business videos available

No Middle East videos available

2000 രൂപയ്ക്ക് മുകളിലുള്ള യു.പി.ഐ ഇടപാടുകൾക്ക് ചാർജ് ഏടാക്കിയേക്കും; കേന്ദ്ര നീക്കത്തിനെതിരെ കോൺഗ്രസ്


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
September 15, 2026
1 min read
SHARE:
SAVE: Login to save

2000 രൂപയ്ക്ക് മുകളിലുള്ള യു.പി.ഐ ഇടപാടുകൾക്ക് ചാർജ് ഏടാക്കിയേക്കും; കേന്ദ്ര നീക്കത്തിനെതിരെ കോൺഗ്രസ്

2000 രൂപ വരെയുള്ള യു.പി.ഐ ഇടപാടുകൾക്ക് മാത്രം സേവന നിരക്കുകൾ ഈടാക്കുന്നതിൽ നിന്ന് ഇളവ് നൽകാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തെ ചോദ്യം ചെയ്ത് കോൺഗ്രസ് രംഗത്തെത്തി. ഉയർന്ന തുകയുടെ ഇടപാടുകൾക്ക് ഭാവിയിൽ നിരക്ക് ഏർപ്പെടുത്തുന്നതിനുള്ള മുന്നോടിയാണ് ഈ നീക്കമെന്ന് പാർട്ടി ആരോപിച്ചു. യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ പ്രീതിപ്പെടുത്താനും അമേരിക്കൻ കമ്പനികൾക്കായി ഇന്ത്യയുടെ ഡിജിറ്റൽ പേയ്‌മെന്റ് മേഖല തുറന്നുകൊടുക്കാനുമാണോ ഈ നയമാറ്റം എന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് ചോദിച്ചു. 2000 രൂപ വരെയുള്ള യു.പി.ഐ ഇടപാടുകൾക്കും റൂപേ (RuPay) ഡെബിറ്റ് കാർഡ് വഴിയുള്ള ഇടപാടുകൾക്കും നേരിട്ടോ അല്ലാതെയോ യാതൊരു നിരക്കും ഈടാക്കരുതെന്ന് ബാങ്കുകൾക്കും പേയ്‌മെന്റ് സേവന ദാതാക്കൾക്കും നിർദ്ദേശം നൽകി സർക്കാർ പുറപ്പെടുവിച്ച വിജ്ഞാപനത്തിന് പിന്നാലെയാണ് ഈ വിമർശനം.

2000 രൂപയ്ക്ക് മുകളിലുള്ള യു.പി.ഐ ഇടപാടുകൾക്ക് സേവന നിരക്ക് ഈടാക്കുന്നതിനെക്കുറിച്ച് വിജ്ഞാപനത്തിൽ വ്യക്തമായ പരാമർശമില്ല. ഇതുവരെ തുകയുടെ പരിധിയില്ലാതെ എല്ലാ യു.പി.ഐ ഇടപാടുകളും പൂർണ്ണമായും സൌജന്യമായിരുന്നു. 2007-ലെ പേയ്‌മെന്റ് ആൻഡ് സെറ്റിൽമെന്റ് സിസ്റ്റംസ് ആക്ടിൽ വരുത്തിയ ഭേദഗതിയുടെ അടിസ്ഥാനത്തിലാണ് ഈ പുതിയ വിജ്ഞാപനം ഇറക്കിയിട്ടുള്ളതെന്നും, ഇത് സൗജന്യ സേവനത്തിനുള്ള നിയമപരമായ സംരക്ഷണം ഇല്ലാതാക്കിയെന്നും ജയറാം രമേശ് ചൂണ്ടിക്കാട്ടി. പാർലമെന്റിൽ പാസാക്കിയ പുതിയ നിയമങ്ങൾ ഉപയോഗിച്ച് യു.പി.ഐ ഇടപാടുകൾക്ക് ഘട്ടം ഘട്ടമായി ചാർജ് ഈടാക്കാനാണ് മോദി സർക്കാർ ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.

2000 രൂപ വരെയുള്ള ഇടപാടുകൾക്ക് തടസ്സമില്ലെങ്കിലും അതിനു മുകളിലുള്ള തുകയ്ക്ക് വ്യക്തമായ സുരക്ഷാ ഉറപ്പുകളൊന്നുമില്ലെന്ന് അദ്ദേഹം പറഞ്ഞു. വരുംദിവസങ്ങളിൽ മറ്റൊരു വിജ്ഞാപനത്തിലൂടെ ഈ പരിധി മാറ്റാനോ അല്ലെങ്കിൽ ദൈനംദിന വ്യക്തിഗത (P2P) ഇടപാടുകൾക്ക് പോലും നിരക്ക് ഏർപ്പെടുത്താനോ സർക്കാരിന് സാധിക്കുമെന്ന ആശങ്കയും അദ്ദേഹം പങ്കുവെച്ചു. യു.പി.ഐയുടെ ഭാവിയെക്കുറിച്ച് സർക്കാർ സുതാര്യത പുലർത്തുന്നില്ലെന്നും ഉപയോക്താക്കളുടെ വിശ്വാസം തകർത്തെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സെപ്റ്റംബർ 14-ലെ ഗസറ്റ് വിജ്ഞാപനം 2007-ലെ നിയമത്തിലെ സെക്ഷൻ 10A ഭേദഗതി ചെയ്തതിന് ശേഷമാണ് പുറത്തിറക്കിയത്. ഇത് യു.പി.ഐക്കും മറ്റ് ഡിജിറ്റൽ പേയ്‌മെന്റുകൾക്കും മർച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് കൊണ്ടുവരുന്നതിനുള്ള നിയമപരമായ വഴിയൊരുക്കുന്നു. നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലുള്ള സ്റ്റിയറിങ് കമ്മിറ്റിയായിരിക്കും എം.ഡി.ആർ ഘടന തീരുമാനിക്കുകയെന്ന് പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിന് ശേഷം സർക്കാർ വ്യക്തമാക്കിയിരുന്നു.

അതേസമയം, യു.പി.ഐ ശൃംഖലയുടെ വേഗത്തിലുള്ള വളർച്ചയ്ക്ക് ഡിജിറ്റൽ അടിസ്ഥാനസൗകര്യങ്ങൾ, സൈബർ സുരക്ഷ, തട്ടിപ്പ് തടയൽ സംവിധാനങ്ങൾ എന്നിവയിൽ തുടർച്ചയായ നിക്ഷേപം ആവശ്യമാണെന്നാണ് കേന്ദ്ര സർക്കാരിന്റെ വാദം. ഇതിനായി ഒരു സുസ്ഥിര വരുമാന മാതൃക അത്യന്താപേക്ഷിതമാണെന്നും, പൂർണ്ണമായും സർക്കാർ സബ്സിഡിയെ മാത്രം ആശ്രയിച്ച് മുന്നോട്ടുപോകാൻ കഴിയില്ലെന്നും സർക്കാർ വ്യക്തമാക്കുന്നു.

എന്നാൽ, നിർദ്ദിഷ്ട എം.ഡി.ആർ നിരക്കുകൾ കച്ചവടക്കാരെയാണ് ബാധിക്കുന്നതെന്നും അത് ഉപയോക്താക്കൾ/ഉപഭോക്താക്കളെ നേരിട്ട് ബാധിക്കില്ലെന്നും ധനമന്ത്രി നിർമ്മല സീതാരാമൻ മുൻപ് വ്യക്തമാക്കുകയുണ്ടായി. ലഭിക്കുന്ന വരുമാനം ബാങ്കുകൾക്കും ഫിൻടെക് കമ്പനികൾക്കും അടിസ്ഥാനസൗകര്യ വികസനത്തിനും സുരക്ഷ വർദ്ധിപ്പിക്കുന്നതിനും സഹായകരമാകുമെന്നും എൻ.പി.സി.ഐ നേതൃത്വം നൽകുന്ന കമ്മിറ്റി ഇതിൽ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു.

Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10