യു.പി.ഐ ഇടപാടുകൾക്ക് ഫീസ് ഏർപ്പെടുത്താൻ നീക്കം: പ്രധാനമന്ത്രി അമേരിക്കൻ സമ്മർദ്ദത്തിന് വഴങ്ങിയെന്ന് രാഹുൽ ഗാന്ധി
യു.പി.ഐ (UPI) ഇടപാടുകൾക്ക് സേവന നിരക്ക് (MDR) ഏർപ്പെടുത്തുന്നതിനുള്ള വഴികൾ കേന്ദ്ര സർക്കാർ നിശബ്ദമായി ഒരുക്കുകയാണെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ആരോപിച്ചു. 2000 രൂപയ്ക്ക് മുകളിലുള്ള മർച്ചന്റ് യു.പി.ഐ ഇടപാടുകൾക്ക് ഇനി എം.ഡി.ആർ (Merchant Discount Rate) ചുമത്താൻ സാധിക്കുന്ന വിധത്തിലാണ് പുതിയ നടപടികൾ. ഇത്തരം ഇടപാടുകൾ ആകെ യു.പി.ഐ ഇടപാടുകളുടെ എണ്ണത്തിൽ വെറും 5 ശതമാനം മാത്രമാണെങ്കിലും, ആകെ തുകയുടെ അടിസ്ഥാനത്തിൽ പരിശോധിച്ചാൽ ഏകദേശം 65 ശതമാനവും ഈ പരിധിയിലാണ് വരുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഉപഭോക്താക്കളില്‍ നിന്ന് യാതൊരുവിധ ഫീസും ഈടാക്കില്ലെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. എന്നാല്‍ വ്യാപാരികളുടെമേല്‍ ചുമത്തുന്ന ഈ അധിക നിരക്ക് അന്തിമമായി ആരുടെ പക്കല്‍ നിന്നാണ് ഈടാക്കുന്നത് എന്ന് രാഹുല്‍ ഗാന്ധി ചോദിച്ചു. ഉല്‍പ്പന്നങ്ങളുടെയും സേവനങ്ങളുടെയും വില വര്‍ദ്ധിപ്പിച്ചുകൊണ്ട് വ്യാപാരികള്‍ ഈ തുക ഉപഭോക്താക്കളുടെ കീശയില്‍ നിന്നുതന്നെയായിരിക്കും ഈടാക്കാന്‍ പോകുന്നത് എന്ന് അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയിലെ പൂജ്യം നിരക്ക് ('Zero-MDR') നയത്തെ അമേരിക്കൻ പേയ്‌മെന്റ് കമ്പനികൾ കാലങ്ങളായി എതിർത്തു വരികയാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. അതിന് അനുകൂലമായ രീതിയിൽ നയമാറ്റം വരുത്താനാണ് മോദി സർക്കാർ ഇപ്പോൾ ശ്രമിക്കുന്നത്. യു.എസ് വ്യാപാര കരാറിന്റെ കാര്യത്തിൽ സംഭവിച്ചത് പോലെ, പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും അമേരിക്കൻ സമ്മർദ്ദങ്ങൾക്ക് മുന്നിൽ കീഴടങ്ങുകയാണ് എന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.