തെക്കൻ സംസ്ഥാനങ്ങളിൽ വേരുറപ്പിക്കാൻ സി.ജെ.പി; സൗത്ത് സോൺ കോർഡിനേഷൻ കമ്മിറ്റി പ്രഖ്യാപിച്ചു, കേരളത്തിൽ നാല് പ്രതിനിധികൾ
തിരുവനന്തപുരം: കേരളമടക്കമുള്ള തെക്കൻ സംസ്ഥാനങ്ങളിൽ സംഘടനാ പ്രവർത്തനം ശക്തമാക്കുന്നതിന്റെ ഭാഗമായി കോക്ക്റോച്ച് ജനതാ പാർട്ടി (സി.ജെ.പി) സൗത്ത് സോൺ കോർഡിനേഷൻ കമ്മിറ്റി പ്രഖ്യാപിച്ചു. തെലങ്കാനയിലെ ഹൈദരാബാദിൽ നടന്ന ചടങ്ങിലാണ് പാർട്ടി പുതിയ ഭാരവാഹികളുടെ പട്ടിക പുറത്തുവിട്ടത്. അഞ്ച് സംസ്ഥാനങ്ങളും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളും ഉൾപ്പെടുന്ന മേഖലയിൽ സംഘടനാ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയാണ് പുതിയ സമിതിയുടെ പ്രധാന ലക്ഷ്യം.
കേരളത്തിൽ നിന്ന് നിതിൻ നോബിൾ, ഫിറോസ് ഖാൻ, ഇഷ മറിയം ഹാരിസ്, സനൂപ് ദേവ് എന്നിവരെയാണ് സൗത്ത് സോൺ കോർഡിനേഷൻ കമ്മിറ്റിയിലേക്ക് നിയമിച്ചിരിക്കുന്നത്.കേരളത്തിന് പുറമെ ആന്ധ്രാപ്രദേശ്, തമിഴ്നാട്, കർണാടക, തെലങ്കാന, ലക്ഷദ്വീപ്, ആന്തമാൻ ആൻഡ് നിക്കോബാർ ദ്വീപുകൾ എന്നിവിടങ്ങളിലേക്കും പാർട്ടി പ്രതിനിധികളെ പ്രഖ്യാപിച്ചിട്ടുണ്ട്.
ആന്തമാൻ ആൻഡ് നിക്കോബാറിൽ കെ. വിശ്വനാഥനും, ലക്ഷദ്വീപിൽ മുഹമ്മദ് തുഫൈലുമാണ് പ്രതിനിധികൾ. ആന്ധ്രാപ്രദേശിൽ ചേതൻ പ്രമോദ്, എൻ. ഭാസ്‌കർ, രാജ രത്നം എന്നിവരെയും കർണാടകയിൽ ഭാവന, ജുനൈദ് അഹമദ്, മൊഹ്‌സിൻ, രാഹുൽ ഫിലിപ്, രാജേഷ് മോഹൻ ഗൗഡ എന്നിവരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.
തമിഴ്നാട്ടിൽ എളമാരൻ, പ്രഭാകരൻ, സെൽവ കാർതിക്, രാജ് കുമാർ, ഷാജഹാൻ എന്നിവരാണ് പ്രതിനിധികൾ. തെലങ്കാനയിൽ ശ്രീജ റെഡ്ഡി, സ്റ്റാൻലി കോരണി, ഉപ്പു അശോക് എന്നിവർക്കാണ് ചുമതല.
സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും പാർട്ടി യൂണിറ്റുകളും കേന്ദ്ര നേതൃത്വവും തമ്മിലുള്ള ആശയവിനിമയം കൂടുതൽ ശക്തമാക്കുക, പ്രാദേശിക വിഷയങ്ങളും സംഘടനാ മുൻഗണനകളും കേന്ദ്ര നേതൃത്വത്തിലെത്തിക്കുക തുടങ്ങിയ ചുമതലകൾ പുതിയ കോർഡിനേഷൻ കമ്മിറ്റിക്കായിരിക്കും.
തെക്കൻ സംസ്ഥാനങ്ങളിലെ സംഘടനാ പ്രവർത്തനങ്ങൾക്ക് കൂടുതൽ ഊർജം പകരുന്നതിനും പ്രാദേശിക തലത്തിൽ പാർട്ടിയുടെ സാന്നിധ്യം ശക്തിപ്പെടുത്തുന്നതിനുമുള്ള നടപടികൾ സമിതി ഏകോപിപ്പിക്കും.
വരുന്ന ആഴ്ചകളിൽ തന്നെ സൗത്ത് സോൺ കോർഡിനേഷൻ കമ്മിറ്റിയുടെ ആദ്യ യോഗം ചേരുമെന്ന് പാർട്ടി നേതൃത്വം അറിയിച്ചു. യോഗത്തിൽ ഭാവി പ്രവർത്തനങ്ങളുടെ കൃത്യമായ റോഡ്മാപ്പ് തയ്യാറാക്കി പ്രഖ്യാപിക്കുമെന്നും നേതൃത്വം വ്യക്തമാക്കി.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.