ആദിവാസി കുട്ടികളുടെ മരണം റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകരുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾ സസ്പെൻഡ് ചെയ്തു; പ്രതിഷേധം ശക്തം
ഭോപ്പാൽ: മധ്യപ്രദേശിലെ ബാലാഘട്ട് ജില്ലയിൽ ആദിവാസി കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് റിപ്പോർട്ട് ചെയ്ത മൂന്ന് സ്വതന്ത്ര മാധ്യമപ്രവർത്തകരുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾ താൽക്കാലികമായി സസ്പെൻഡ് ചെയ്തതിനെച്ചൊല്ലി വിവാദം. മോനിക സിങ്, ബിന്ദു ഗുർജാർ, ലോക്ഭദ്ര സിങ് എന്നിവരുടെ അക്കൗണ്ടുകളാണ് തിങ്കളാഴ്ച സസ്പെൻഡ് ചെയ്തത്.
സംഭവത്തിൽ പ്രസ് ക്ലബ് ഓഫ് ഇന്ത്യ (PCI) ആശങ്ക രേഖപ്പെടുത്തുകയും മാധ്യമപ്രവർത്തകരുടെ അക്കൗണ്ടുകൾ സസ്പെൻഡ് ചെയ്ത നടപടിയെ അപലപിക്കുകയും ചെയ്തു. എന്നാൽ ബുധനാഴ്ച രാവിലെയോടെ മൂന്ന് അക്കൗണ്ടുകളും വീണ്ടും ഓൺലൈനിൽ ലഭ്യമായതായി റിപ്പോർട്ടുണ്ട്.
ബാലാഘട്ട് മേഖലയിൽ മൂന്ന് മാസത്തിനിടെ മുപ്പതോളം ആദിവാസി കുട്ടികൾ മരിച്ച സംഭവമാണ് മാധ്യമപ്രവർത്തകർ റിപ്പോർട്ട് ചെയ്തത്. അഞ്ചാംപനിയും മലേറിയയും മേഖലയിൽ പടർന്നുപിടിച്ച വിവരം രണ്ട് മാസത്തിന് ശേഷമാണ് അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടതെന്നും റിപ്പോർട്ടുകളിൽ ചൂണ്ടിക്കാട്ടിയിരുന്നു.
മരിച്ച കുട്ടികളിൽ ഭൂരിഭാഗവും ബൈഗ, ഗോണ്ട് ഗോത്രവിഭാഗങ്ങളിൽപ്പെട്ടവരാണെന്നാണ് റിപ്പോർട്ടുകൾ. കുട്ടികളുടെ മരണത്തിന് പുറമെ ആദിവാസി സംഘടനകളുടെ പ്രതിഷേധങ്ങൾ, ആശുപത്രി ഭരണത്തിലെ വീഴ്ചകൾ, മേഖലയിലെ ആശാ പ്രവർത്തകർ നേരിടുന്ന ബുദ്ധിമുട്ടുകൾ തുടങ്ങിയ വിഷയങ്ങളും മാധ്യമപ്രവർത്തകർ റിപ്പോർട്ട് ചെയ്തിരുന്നു.
പൊതുജനങ്ങളെ ബാധിക്കുന്ന വിഷയങ്ങൾ റിപ്പോർട്ട് ചെയ്യുന്ന മാധ്യമപ്രവർത്തകരെ ഭയപ്പെടുത്താനും നിശബ്ദരാക്കാനുമുള്ള ശ്രമങ്ങൾക്കെതിരെ പ്രസ് ക്ലബ് ഓഫ് ഇന്ത്യ ചൊവ്വാഴ്ച ആശങ്ക പ്രകടിപ്പിച്ചു. മാധ്യമപ്രവർത്തകരുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾ സസ്പെൻഡ് ചെയ്ത നടപടിയെയും സംഘടന അപലപിച്ചു.
ബാലാഘട്ട് ജില്ലാ അധികൃതർ മാധ്യമപ്രവർത്തകരോട് പ്രാദേശിക അധികാരികളെ സ്വകാര്യമായി കാണാൻ തുടർച്ചയായി സമ്മർദം ചെലുത്തിയിരുന്നതായും PCI ആരോപിച്ചു. ഇതിന് വിസമ്മതിച്ച മാധ്യമപ്രവർത്തകരോട് ഹോട്ടൽ മുറികൾ ഒഴിയാൻ ആവശ്യപ്പെട്ടെന്നും പൊലീസ് അവരുടെ നീക്കങ്ങൾ നിരീക്ഷിച്ചെന്നും സംഘടനയുടെ പ്രസ്താവനയിൽ ആരോപണമുണ്ട്.
സംഭവത്തിൽ നിഷ്പക്ഷമായ അന്വേഷണം നടത്തണമെന്നും മാധ്യമപ്രവർത്തകർക്ക് സ്വതന്ത്രമായി പ്രവർത്തിക്കാനുള്ള സാഹചര്യം ഉറപ്പാക്കണമെന്നും പ്രസ് ക്ലബ് ഓഫ് ഇന്ത്യ ആവശ്യപ്പെട്ടു.
മധ്യപ്രദേശിലെ ബിജെപി സർക്കാർ സ്വതന്ത്ര മാധ്യമപ്രവർത്തനത്തെ നിശബ്ദമാക്കാൻ ശ്രമിക്കുകയാണെന്ന് കോൺഗ്രസ് ആരോപിച്ചു. ആരോഗ്യസംവിധാനത്തിലെ വീഴ്ചകളും കുട്ടികളുടെ മരണവും സംബന്ധിച്ച് മറുപടി നൽകുന്നതിന് പകരം സത്യം റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകരെ ലക്ഷ്യമിടുകയാണെന്നാണ് യൂത്ത് കോൺഗ്രസ് സോഷ്യൽ മീഡിയയിലൂടെ ആരോപിച്ചത്.
അതേസമയം, ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾ താൽക്കാലികമായി സസ്പെൻഡ് ചെയ്തതിന്റെ കാരണം സംബന്ധിച്ച് വ്യക്തമായ വിശദീകരണം പുറത്തുവന്നിട്ടില്ല. അക്കൗണ്ടുകൾ പിന്നീട് പുനഃസ്ഥാപിച്ചതോടെ സംഭവത്തിൽ കൂടുതൽ വിശദീകരണം പുറത്തുവരുമോയെന്നാണ് ശ്രദ്ധ.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.