'അടിമുടി ദുരൂഹത'; റിപ്പോർട്ടർ കമ്പനിയുടെ 213 കോടിയുടെ വായ്പാ വാദം നിലനിൽക്കില്ല; ജിഎസ്ടി പ്രത്യേക അന്വേഷണ സംഘം
തിരുവനന്തപുരം: റിപ്പോർട്ടർ കമ്പനിയുടെ ബാങ്ക് അക്കൗണ്ടിലെത്തിയ 213 കോടി രൂപ വായ്പയാണെന്ന കമ്പനിയുടെ വാദം നിലനിൽക്കില്ലെന്ന് ജിഎസ്ടിയുടെ പ്രത്യേക അന്വേഷണ സംഘം (SIT). ചിട്ടി സ്ഥാപനത്തിൽ നിന്നും മറ്റൊരു സ്വകാര്യ കമ്പനിയിൽ നിന്നും ലഭിച്ച കോടിക്കണക്കിന് രൂപയുടെ കൈമാറ്റത്തിൽ വലിയ ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്നാണ് എസ്.ഐ.ടിയുടെ കണ്ടെത്തൽ.
പ്രമുഖ ചിട്ടി സ്ഥാപനത്തിൽ നിന്ന് 137.15 കോടി രൂപയാണ് റിപ്പോർട്ടർ കമ്പനിക്ക് ലഭിച്ചത്. എന്നാൽ, ഇതിൽ 100 കോടി രൂപയുടെ ഇടപാടിന് മാത്രമാണ് റിപ്പോർട്ടർ കമ്പനിയുടെ ഡയറക്ടർ ബോർഡ് അനുമതി നൽകിയിട്ടുള്ളത്. ബാക്കി 37.15 കോടി രൂപ കൈമാറ്റം ചെയ്തതിൽ യാതൊരു വ്യക്തതയുമില്ല. പണം നൽകിയ ചിട്ടി കമ്പനിയുടെ ഡയറക്ടർ ബോർഡും ഇത്രയും ഭീമമായ തുകയുടെ കൈമാറ്റത്തിന് അംഗീകാരം നൽകിയതായി രേഖകളില്ല. വായ്പ തിരിച്ചടവുകൾ പാലിച്ചിട്ടില്ലെന്നും വെറും ഒപ്പിട്ട ചെക്കുകൾ മാത്രമാണ് ഈടായി നൽകിയതെന്നും അന്വേഷണ സംഘം ചൂണ്ടിക്കാട്ടുന്നു.
രണ്ടാം സ്വകാര്യ കമ്പനിയിൽ നിന്ന് സ്വീകരിച്ച 75 കോടി രൂപയുടെ വായ്പയ്ക്കായി നൽകിയ ഈടിന്റെ മൂല്യം കൃത്രിമമായി പെരുപ്പിച്ചു കാട്ടിയതായും കണ്ടെത്തി. 2024-ൽ തൃക്കാക്കര നോർത്ത് വില്ലേജിൽ 9.94 കോടി രൂപ മാത്രം മൂല്യമുണ്ടായിരുന്ന വസ്തുവിന് ഒറ്റ വർഷം കൊണ്ട് 15 ഇരട്ടി മൂല്യവർദ്ധനവ് കാട്ടി 154 കോടി രൂപയുടെ മൂല്യം നിശ്ചയിച്ചാണ് 75 കോടി വായ്പ സംഘടിപ്പിച്ചത്. വസ്തുവിന്റെ മൂല്യം അസാധാരണമായി വർദ്ധിപ്പിച്ചു കാണിച്ചതിൽ രജിസ്ട്രേഷൻ വകുപ്പ് വിശദമായ അന്വേഷണം നടത്തണമെന്നും ജിഎസ്ടി അന്വേഷണ സംഘം ശുപാർശ ചെയ്തു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.