മാസപ്പടി കേസ്; വീണയുടെ ‘ചുവന്ന ഡയറി’ ഫൊറൻസിക് പരിശോധനയ്ക്ക്; കോടതിയെ സമീപിക്കാൻ ഇഡി
തിരുവനന്തപുരം: മാസപ്പടി കേസിൽ നിർണായക നീക്കവുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി). ടി. വീണയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ പിടിച്ചെടുത്ത രേഖകളും ഇലക്ട്രോണിക് ഉപകരണങ്ങളും ഫൊറൻസിക് പരിശോധനയ്ക്ക് വിധേയമാക്കാൻ കോടതിയെ സമീപിക്കാനാണ് ഇഡിയുടെ തീരുമാനം.
പരിശോധനയ്ക്കിടെ കണ്ടെത്തിയ ഒമ്പത് പേജുള്ള ചുവന്ന പുറംചട്ടയുള്ള ഡയറിയും ഐഫോണും ഉൾപ്പെടെയുള്ള തെളിവുകളാണ് ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കുന്നത്. ഡയറിയിലെ കൈയക്ഷരം ടി. വീണയുടേതാണോ എന്ന് ശാസ്ത്രീയമായി സ്ഥിരീകരിക്കുകയാണ് പരിശോധനയുടെ പ്രധാന ലക്ഷ്യം.
ആരിൽനിന്നൊക്കെ പണം കൈപ്പറ്റിയെന്നതുമായി ബന്ധപ്പെട്ട വിവരങ്ങൾ ഡയറിയിലുണ്ടെന്നാണ് ഇഡിയുടെ കണ്ടെത്തൽ. പിടിച്ചെടുത്ത രേഖകളും മറ്റ് തെളിവുകളും അടിസ്ഥാനമാക്കിയാണ് അന്വേഷണം കൂടുതൽ പേരിലേക്ക് വ്യാപിപ്പിച്ചതെന്നും അന്വേഷണസംഘം വിലയിരുത്തുന്നു.
ഭാവിയിൽ കുറ്റപത്രം സമർപ്പിക്കുമ്പോൾ പിടിച്ചെടുത്ത രേഖകളുടെയും അവയിലെ കൈയക്ഷരത്തിന്റെയും ആധികാരികതയും വിശ്വാസ്യതയും കോടതിയിൽ സ്ഥാപിക്കേണ്ടതുണ്ട്. ഇതിന്റെ ഭാഗമായി നിയമോപദേശം തേടിയ ശേഷമാണ് ഡയറി ഫൊറൻസിക് പരിശോധനയ്ക്ക് വിധേയമാക്കാനുള്ള നീക്കം. കോടതിയുടെ അനുമതി ലഭിച്ചാൽ പരിശോധന നടത്തും.
കേസിൽ സിഎംആർഎൽ ഉദ്യോഗസ്ഥരെയും ഓഡിറ്റർമാരെയും ഉൾപ്പെടെയുള്ളവരെ വീണ്ടും ചോദ്യം ചെയ്യാനും ഇഡി തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഒമ്പത് സിഎംആർഎൽ ഉദ്യോഗസ്ഥർക്കും ഓഡിറ്റർമാർക്കും സമൻസ് അയച്ചു. ഈ ആഴ്ച തന്നെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നിർദേശം.
നേരത്തെ രേഖപ്പെടുത്തിയ മൊഴികളിൽ ചില വൈരുധ്യങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് വീണ്ടും ചോദ്യം ചെയ്യുന്നത്. മൊഴികളിലെ പൊരുത്തക്കേടുകളിൽ വ്യക്തത വരുത്തുകയാണ് അന്വേഷണസംഘത്തിന്റെ ലക്ഷ്യം.
എക്‌സാലോജിക്കും സിഎംആർഎല്ലും തമ്മിലുള്ള സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട അന്വേഷണം ഏറെ മുന്നോട്ടുപോയെന്നാണ് ഇഡിയുടെ വിലയിരുത്തൽ. കൂടുതൽ തെളിവുകൾ ശേഖരിച്ച് വൈകാതെ കുറ്റപത്രം സമർപ്പിക്കാനാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.