Logo
Mon, Sep 14, 2026 • 10:58 AM
LIVE TV
Watch

No business videos available

No Middle East videos available

പേഴ്സണൽ സ്റ്റാഫ് നിയമനം: പിണറായിയുടെ കണക്കുകൾ പൊളിച്ച് വിവരാവകാശ രേഖ; ആകെ 715 പേരെന്ന് കണക്ക്


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
September 14, 2026
1 min read
SHARE:
SAVE: Login to save

പേഴ്സണൽ സ്റ്റാഫ് നിയമനം: പിണറായിയുടെ കണക്കുകൾ പൊളിച്ച് വിവരാവകാശ രേഖ; ആകെ 715 പേരെന്ന് കണക്ക്

തിരുവനന്തപുരം: എൽ.ഡി.എഫ്. സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് നിയമനവുമായി ബന്ധപ്പെട്ട പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉന്നയിച്ച കണക്കുകൾ തെറ്റാണെന്ന് വിവരാവകാശ രേഖകൾ. രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിൽ ആകെ 715 പേരെ നിയമിച്ചെന്നാണ് 2025 ഏപ്രിലിൽ സർക്കാർ പുറത്തുവിട്ട വിവരാവകാശ രേഖകളിലുള്ളത്.

എന്നാൽ, 715 പേരും ഒരേസമയം പേഴ്സണൽ സ്റ്റാഫിൽ ജോലി ചെയ്തിരുന്നില്ല. വിവിധ ഘട്ടങ്ങളിലായി ചിലർ രാജിവെക്കുകയും ഏതാനും പേർ മരണപ്പെടുകയും ചെയ്തതോടെ ഒരേസമയം പേഴ്സണൽ സ്റ്റാഫിൽ ഉണ്ടായിരുന്നവരുടെ എണ്ണം 610 ആയി. തന്റെ കാലത്ത് 500ൽ താഴെ പേരെ മാത്രമാണ് പേഴ്സണൽ സ്റ്റാഫിൽ നിയമിച്ചതെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ ആരോപണത്തിന് പിന്നാലെയാണ് പിണറായി വിജയൻ കണക്കുകൾ വിശദീകരിച്ചത്.

പിണറായി സർക്കാർ പേഴ്സണൽ സ്റ്റാഫിൽ 787 പേരെ നിയമിച്ചെന്നായിരുന്നു വി.ഡി. സതീശന്റെ ആരോപണം. ഇത് പിണറായി വിജയൻ തള്ളിയിരുന്നു. എന്നാൽ, എൽ.ഡി.എഫ്. സർക്കാർ തന്നെ 2025 ഏപ്രിലിൽ പുറത്തുവിട്ട കണക്കുകൾ അദ്ദേഹത്തിന്റെ അവകാശവാദവുമായി പൊരുത്തപ്പെടുന്നില്ലെന്നാണ് വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നത്.

മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയന്റെ പേഴ്സണൽ സ്റ്റാഫിൽ 35 പേരാണ് ഉണ്ടായിരുന്നത്. മന്ത്രിമാരിൽ പി.എ. മുഹമ്മദ് റിയാസ് ആകെ 36 പേരെ നിയമിച്ചപ്പോൾ ഒരേസമയം 24 പേരാണ് സ്റ്റാഫിലുണ്ടായിരുന്നത്. പി. രാജീവ് ആകെ 27 പേരെ നിയമിച്ചപ്പോൾ 25 പേർ ഒരേസമയം സ്റ്റാഫിലുണ്ടായിരുന്നു.

മറ്റ് മന്ത്രിമാരുടെ ആകെ പേഴ്സണൽ സ്റ്റാഫ് നിയമനങ്ങളുടെ കണക്ക് ഇങ്ങനെ:

വി. ശിവൻകുട്ടി – 31

വി.എൻ. വാസവൻ – 35

കെ.എൻ. ബാലഗോപാൽ – 26

കെ. രാജൻ – 26

ജി.ആർ. അനിൽ – 31

ജെ. ചിഞ്ചുറാണി – 30

പി. പ്രസാദ് – 29

രണ്ടര വർഷം കഴിഞ്ഞ് മന്ത്രിസ്ഥാനം ഒഴിഞ്ഞ ആന്റണി രാജു 25 പേരെയും അഹമ്മദ് ദേവർകോവിൽ 26 പേരെയും പേഴ്സണൽ സ്റ്റാഫിൽ നിയമിച്ചിരുന്നു. ഇവർ സ്ഥാനമൊഴിഞ്ഞതോടെ പേഴ്സണൽ സ്റ്റാഫിനെയും പൂർണമായി മാറ്റി. പകരം മന്ത്രിമാരായി എത്തിയ കെ.ബി. ഗണേഷ് കുമാറും രാമചന്ദ്രൻ കടന്നപ്പള്ളിയും 25 പേരെ വീതം പുതിയതായി നിയമിച്ചു.

പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾക്ക് പെൻഷൻ ഉറപ്പാക്കുന്നതിനായി സർക്കാർ കാലാവധിയുടെ പകുതി പിന്നിടുമ്പോൾ ചിലരെ മാറ്റി പകരം പുതിയ നിയമനം നടത്തുന്ന രീതിയും കഴിഞ്ഞ എൽ.ഡി.എഫ്. സർക്കാർ ഭാഗികമായി നടപ്പാക്കിയിരുന്നു. ഇതിന്റെ ഭാഗമായി ആകെ 715 പേർക്ക് പെൻഷൻ നൽകേണ്ട ബാധ്യത സർക്കാരിനുണ്ടായെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

അതേസമയം, യു.ഡി.എഫ്. സർക്കാർ ഇതുവരെ 476 പേരെ മാത്രമാണ് പേഴ്സണൽ സ്റ്റാഫിൽ നിയമിച്ചിട്ടുള്ളതെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പേഴ്സണൽ സ്റ്റാഫ് നിയമനത്തെ ചൊല്ലി ഭരണ-പ്രതിപക്ഷ നേതൃത്വങ്ങൾ തമ്മിലുള്ള രാഷ്ട്രീയ വാദപ്രതിവാദം തുടരുന്നതിനിടെയാണ് വിവരാവകാശ രേഖകളിലെ കണക്കുകൾ പുറത്തുവന്നിരിക്കുന്നത്.


Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10