‘വെള്ളാപ്പള്ളിയെ ചുമന്നത് നാണക്കേട്, അയ്യപ്പസംഗമവും പാർട്ടിക്ക് തിരിച്ചടി; പിണറായിക്കും നേതൃത്വത്തിനുമെതിരേ വിമർശനം
കോഴിക്കോട്: സി.പി.എം. വിശാല സംസ്ഥാന സമിതി യോഗത്തിൽ സംസ്ഥാന നേതൃത്വത്തിനും പിണറായി വിജയനുമെതിരെ രൂക്ഷ വിമർശനം. എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനോട് സ്വീകരിച്ച സമീപനവും അദ്ദേഹത്തിന് നൽകിയ പരിഗണനയും പാർട്ടിക്ക് വലിയ നാണക്കേടുണ്ടാക്കിയതായി യോഗത്തിൽ വിമർശനമുയർന്നു.
ഭരണപരവും സംഘടനാപരവും രാഷ്ട്രീയപരവുമായ ഗുരുതര വീഴ്ചകളാണ് തിരഞ്ഞെടുപ്പ് തിരിച്ചടിക്ക് കാരണമായതെന്ന് വിവിധ ജില്ലകളിൽ നിന്നുള്ള പ്രതിനിധികൾ ചൂണ്ടിക്കാട്ടി. നേതാക്കൾക്കിടയിൽ വർധിച്ചുവരുന്ന പാർലമെന്ററി വ്യാമോഹവും അധികാരമോഹവും പാർട്ടിയുടെ രാഷ്ട്രീയ അപചയത്തിന് വഴിവെച്ചതായും വിമർശനമുണ്ടായി.
വെള്ളാപ്പള്ളി നടേശനുമായുള്ള ബന്ധവും ആഗോള അയ്യപ്പസംഗമം സംഘടിപ്പിച്ചതുമാണ് ഭരണതലത്തിലും സംഘടനാതലത്തിലും ഉണ്ടായ പ്രധാന വീഴ്ചകളിൽ ചിലതെന്ന് യോഗത്തിൽ വിലയിരുത്തലുണ്ടായി. പാർട്ടിക്കുള്ളിൽ വിശാലമായ രാഷ്ട്രീയ ചർച്ചകൾ നടത്താതെയാണ് ആഗോള അയ്യപ്പസംഗമം ഭരണപരമായ തീരുമാനമായി മുന്നോട്ടുകൊണ്ടുപോയതെന്നും പ്രതിനിധികൾ വിമർശിച്ചു.
സംഗമത്തിൽ യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സന്ദേശം വായിച്ചതും വെള്ളാപ്പള്ളി നടേശനെ അന്നത്തെ മുഖ്യമന്ത്രി സ്വന്തം കാറിൽ കയറ്റിയതും പാർട്ടിയുടെ മതേതര പ്രതിച്ഛായയ്ക്ക് തിരിച്ചടിയായെന്നും യോഗത്തിൽ അഭിപ്രായമുയർന്നു.
മുസ്ലിം സമുദായത്തിനെതിരെ വെള്ളാപ്പള്ളി നടത്തിയ പരാമർശങ്ങളിൽ പാർട്ടി നേതൃത്വം മൗനം പാലിച്ചതും, അവയെ മുസ്ലിം ലീഗിനെതിരായ വിമർശനം മാത്രമായി ചുരുക്കിക്കാണിച്ചതും ന്യൂനപക്ഷങ്ങൾക്കിടയിൽ ആശങ്ക സൃഷ്ടിച്ചെന്നും ഇതിന്റെ ഭാഗമായി വോട്ടുചോർച്ചയുണ്ടായെന്നും യോഗത്തിൽ വിലയിരുത്തലുണ്ടായി.
അതേസമയം, മുസ്ലിം ലീഗ് വർഗീയ ധ്രുവീകരണത്തിന് ശ്രമിക്കുകയാണെന്നും ജമാഅത്തെ ഇസ്ലാമിയുടെ ആശയപ്രചാരണം ഏറ്റെടുത്ത് സംഘപരിവാർ അജണ്ടയോട് ചേർന്നുപോകുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്. എന്നാൽ, ഈ വിഷയങ്ങളെ ഫലപ്രദമായ രാഷ്ട്രീയ വിമർശനമായി ഉയർത്തിക്കൊണ്ടുവരാൻ സി.പി.എമ്മിന് കഴിഞ്ഞില്ലെന്ന ആത്മവിമർശനവും യോഗത്തിൽ ഉയർന്നു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.