തടവുകാരുടെ ഭക്ഷണ മെനുവിൽ മാറ്റത്തിന് ജയിൽവകുപ്പ് ശുപാർശ; വർഷം 5.7 കോടി ലാഭിക്കാം
തിരുവനന്തപുരം: തടവുകാരുടെ ഭക്ഷണക്രമത്തിൽ മാറ്റം വരുത്താൻ ജയിൽവകുപ്പ് ശുപാർശ. മട്ടനും മീനും ഒഴിവാക്കി പകരം കോഴിക്കറി, സോയ ചങ്ക്സ്, മുട്ട എന്നിവ ഉൾപ്പെടുത്തണമെന്നാണ് പ്രധാന നിർദേശം. ഭക്ഷണച്ചെലവ് കുറയ്ക്കുന്നതിനൊപ്പം തടവുകാരുടെ ആരോഗ്യവും പരിഗണിച്ചാണ് മെനു പരിഷ്കരിക്കാൻ ശുപാർശ നൽകിയിരിക്കുന്നത്.
ജയിൽവകുപ്പ് മേധാവി എസ്. ശ്രീജിത്ത് ആഭ്യന്തരവകുപ്പിന് നൽകിയ കത്തിലാണ് പുതിയ നിർദേശങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്. മെനു പരിഷ്കരിക്കുന്നതിലൂടെ വർഷം ഏകദേശം 5.7 കോടി രൂപ ലാഭിക്കാനാകുമെന്നാണ് ജയിൽവകുപ്പിന്റെ കണക്ക്.
മട്ടൻ സ്ഥിരമായി കഴിക്കുന്നത് ഹൃദ്രോഗം ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങൾക്കും ജീവിതശൈലീരോഗങ്ങൾക്കും കാരണമാകാനുള്ള സാധ്യതയുണ്ടെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു. കൂടാതെ മട്ടനും മീനും വാങ്ങുന്നതിനും സൂക്ഷിക്കുന്നതിനുമുള്ള പ്രായോഗിക ബുദ്ധിമുട്ടുകളും ജയിൽവകുപ്പ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
നിലവിൽ ഒരു വർഷം മട്ടൻ വാങ്ങുന്നതിനായി 5.72 കോടി രൂപയും മീൻ വാങ്ങുന്നതിനായി 4.8 കോടി രൂപയുമാണ് ചെലവഴിക്കുന്നത്. അതേസമയം, കോഴി വാങ്ങാൻ 1.26 കോടി രൂപയും സോയ ചങ്ക്സിനും മുട്ടയ്ക്കുമായി ആകെ 3.4 കോടി രൂപയും മാത്രമേ ചെലവാകൂ എന്നാണ് കണക്ക്.
നിലവിലെ ഭക്ഷണക്രമം അനുസരിച്ച് തിങ്കളാഴ്ചയും ബുധനാഴ്ചയും ഉച്ചഭക്ഷണത്തിന് മീനും ശനിയാഴ്ച മട്ടനും നൽകുന്നുണ്ട്. മാംസാഹാരം നൽകുന്ന ദിവസങ്ങളിൽ അത് കഴിക്കാത്ത തടവുകാർക്ക് പച്ചക്കറികൾ ഉപയോഗിച്ചുള്ള കറികളും നൽകുന്നുണ്ട്.
ആരോഗ്യപ്രശ്നങ്ങളുള്ള തടവുകാർക്ക് ഡോക്ടറുടെ നിർദേശപ്രകാരമുള്ള പ്രത്യേക ഭക്ഷണവും നിലവിൽ നൽകുന്നുണ്ട്. പുതിയ മെനു സംബന്ധിച്ച ജയിൽവകുപ്പിന്റെ ശുപാർശ ആഭ്യന്തരവകുപ്പിന്റെ പരിഗണനയിലാണ്.
Tags
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.