ഓണത്തിന് മുൻപേ നാരങ്ങാവില കുതിക്കുന്നു; കിലോയ്ക്ക് 120 രൂപ
ചെറുതോണി (ഇടുക്കി): ഓണം അടുത്തതോടെ ചെറുനാരങ്ങയുടെ വില കുത്തനെ ഉയർന്നു. കഴിഞ്ഞ മാസം വരെ കിലോയ്ക്ക് 80–90 രൂപയായിരുന്ന നാരങ്ങയ്ക്ക് ഇപ്പോൾ 120 രൂപയാണ് വിപണി വില. കർണാടകയിൽ നിന്നുള്ള വരവ് കുറഞ്ഞതും തമിഴ്നാട്ടിൽ വില ഉയർന്നതുമാണ് ഇടുക്കിയിലെ നാരങ്ങാ വിപണിയെ പ്രധാനമായും ബാധിച്ചത്. കടുത്ത വേനലിനെ തുടർന്ന് ഉത്പാദനം കുറഞ്ഞതും വില ഉയരാൻ കാരണമായി.
തമിഴ്നാട്ടിലെ പുളിയങ്കുടിയിൽ നിന്നെത്തുന്ന നാരങ്ങയ്ക്കാണ് വിപണിയിൽ ആവശ്യക്കാർ ഏറെയുള്ളത്. വലുപ്പം കൂടുതലും പെട്ടെന്ന് കേടാകാത്തതുമാണ് പുളിയങ്കുടി നാരങ്ങയുടെ പ്രധാന പ്രത്യേകതകൾ. തമിഴ്നാട്ടിൽ ചെറുനാരങ്ങ ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന പ്രദേശങ്ങളിലൊന്നാണ് പുളിയങ്കുടി. ജ്യൂസ് വിപണിയിലും ഇവിടെ നിന്നുള്ള നാരങ്ങയ്ക്ക് വലിയ ഡിമാൻഡുണ്ട്.
സാധാരണയായി ജൂൺ മുതൽ ഓഗസ്റ്റ് വരെയുള്ള കാലയളവിൽ നാരങ്ങയ്ക്ക് വലിയ വിലക്കയറ്റം ഉണ്ടാകാറില്ല. എന്നാൽ ഇത്തവണ ഓണത്തിന് ദിവസങ്ങൾ ശേഷിക്കെ തന്നെ വില ഉയർന്നത് വ്യാപാരികളെയും ഉപഭോക്താക്കളെയും ഒരുപോലെ ബാധിച്ചിട്ടുണ്ട്.
നാരങ്ങയുടെ വില ഉയർന്നതോടെ ചെറിയ പെട്ടിക്കടകൾ മുതൽ ബേക്കറികൾ വരെയുള്ള സ്ഥാപനങ്ങളിൽ നാരങ്ങാവെള്ളത്തിനും വില വർധിച്ചു. നേരത്തെ 20 രൂപയ്ക്ക് ലഭിച്ചിരുന്ന ഒരു ഗ്ലാസ് നാരങ്ങാവെള്ളത്തിന് ഇപ്പോൾ 25 രൂപ നൽകണം.
നാരങ്ങവിലയിലെ വർധന കുടുംബശ്രീ ഉൾപ്പെടെയുള്ള ചെറുകിട അച്ചാർ നിർമാണ യൂണിറ്റുകൾക്കും തിരിച്ചടിയായി. അസംസ്കൃത വസ്തുവിന്റെ വില ഉയർന്നതോടെ ഉത്പാദനച്ചെലവ് വർധിച്ചതാണ് ഇത്തരം സംരംഭങ്ങളെ പ്രതിസന്ധിയിലാക്കുന്നത്.
Tags
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.