ടാറ്റ സൺസ് ചെയർമാനായി എൻ. ചന്ദ്രശേഖരൻ തുടരും; കാലാവധി 2032 വരെ നീട്ടി
ടാറ്റ സൺസിന്റെ ചെയർമാൻ സ്ഥാനത്ത് എൻ. ചന്ദ്രശേഖരൻ അഞ്ച് വർഷത്തേക്ക് കൂടി തുടരും. കമ്പനിയുടെ വരാനിരിക്കുന്ന ഐ.പി.ഒ (IPO) നടപടികൾ വിജയകരമായി പൂർത്തിയാക്കുക എന്നതായിരിക്കും അദ്ദേഹത്തിന്റെ പ്രധാന ചുമതല. ടാറ്റ സൺസിന്റെ നിർണായക ബോർഡ് യോഗത്തിലാണ് ചന്ദ്രശേഖരന്റെ കാലാവധി നീട്ടി നൽകാൻ തീരുമാനമായത്. എന്നാൽ, ഈ തീരുമാനത്തോട് ടാറ്റ ട്രസ്റ്റ് പൂർണ്ണമായി അനുകൂല നിലപാട് സ്വീകരിച്ചിട്ടുണ്ടോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. വിഷയത്തിൽ ടാറ്റ ട്രസ്റ്റിനുള്ളിൽ അഭിപ്രായഭിന്നതയുള്ളതായി ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ചന്ദ്രശേഖരന്റെ പുനർനിയമനവുമായി ബന്ധപ്പെട്ട പ്രമേയത്തെ എതിർത്ത് നോയൽ ടാറ്റ വോട്ട് ചെയ്തുവെന്നാണ് വിവരങ്ങൾ. ടാറ്റ ട്രസ്റ്റിൽ നിന്ന് ഈ നീക്കത്തെ എതിർത്ത ഏക വ്യക്തിയും അദ്ദേഹമാണ്. ഇതോടൊപ്പം, ഐ.പി.ഒ നടപടികളിലേക്ക് കടക്കാൻ തത്വത്തിൽ ധാരണയായെങ്കിലും ഇത് സംബന്ധിച്ച ഔദ്യോഗിക പ്രമേയങ്ങളൊന്നും ബോർഡ് യോഗത്തിൽ പാസാക്കിയിട്ടില്ല. നിലവിലെ കാലാവധി 2027 ഫെബ്രുവരി 20-ന് അവസാനിക്കാനിരിക്കെയാണ് നീട്ടിനൽകൽ തീരുമാനം. ഇതോടെ 2032 വരെ ചന്ദ്രശേഖരൻ ടാറ്റ സൺസിന്റെ അമരത്ത് തുടരും.
തുടർന്ന് പദവിയിൽ നിൽക്കാൻ താല്പര്യമില്ലെന്ന് ചന്ദ്രശേഖരൻ അറിയിച്ചതിനെ തുടർന്ന് പുതിയ പിൻഗാമിയെ കണ്ടെത്താനുള്ള ചർച്ചകൾ ടാറ്റ ഗ്രൂപ്പിൽ സജീവമായിരുന്നു. പുതിയ ചെയർമാനെ തെരഞ്ഞെടുക്കാനുള്ള നടപടികൾ ടാറ്റ ട്രസ്റ്റ് ആരംഭിച്ചതിനിടയിലാണ് അപ്രതീക്ഷിതമായി ചന്ദ്രശേഖരന്റെ കാലാവധി നീട്ടിയത്. 2017-ലാണ് ടി.സി.എസ് മേധാവിയായിരുന്ന എൻ. ചന്ദ്രശേഖരൻ ടാറ്റ സൺസ് ചെയർമാനാകുന്നത്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ വ്യോമയാനം, ഡിജിറ്റൽ ബിസിനസ്, ഇലക്ട്രോണിക്സ്, ഇലക്ട്രിക് വാഹനങ്ങൾ എന്നീ മേഖലകളിലേക്ക് ടാറ്റ വലിയ നിക്ഷേപങ്ങൾ നടത്തി വിപുലീകരിച്ചിരുന്നു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.