ആദിവാസി സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തണം; സി ജെ പിയുടെ ദേശീയ ക്യാമ്പയിന് നാളെ തുടക്കം
ന്യൂഡൽഹി: ഗോത്രവർഗ മേഖലകളിലെ സ്കൂളുകളിലെ മോശം അടിസ്ഥാന സൗകര്യങ്ങൾ പരിഹരിക്കുകയും ആദിവാസി വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുകയും ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി (സിജെപി) ദേശീയ ക്യാമ്പയിന് തുടക്കമിടുന്നു. ‘ആദിവാസി സ്കൂൾ ഠീക് കരോ’ എന്ന പേരിലുള്ള ക്യാമ്പയിന് മഹാരാഷ്ട്രയിലെ ഗഡ്ചിരോളി ജില്ലയിൽ നിന്ന് നാളെ തുടക്കമാകും.
ക്യാമ്പയിന്റെ ഭാഗമായി സിജെപി പ്രതിനിധികൾ വിവിധ ഗോത്രവർഗ റെസിഡൻഷ്യൽ സ്കൂളുകളിൽ നേരിട്ടെത്തി സ്ഥിതിഗതികൾ വിലയിരുത്തും. സ്കൂൾ കെട്ടിടങ്ങളുടെ അവസ്ഥ, കുടിവെള്ള ലഭ്യത, ശുചിമുറികൾ, താമസ സൗകര്യങ്ങൾ, സുരക്ഷാ സംവിധാനങ്ങൾ എന്നിവ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ പരിശോധിക്കും.
പരിശോധനയിലൂടെ ശേഖരിക്കുന്ന വിവരങ്ങൾ ക്രോഡീകരിച്ച് സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുകയും അടിയന്തരമായി ആവശ്യമായ മാറ്റങ്ങൾ നടപ്പാക്കണമെന്ന് ആവശ്യപ്പെടുകയുമാണ് ക്യാമ്പയിന്റെ ലക്ഷ്യമെന്ന് പാർട്ടി അറിയിച്ചു.
മഹാരാഷ്ട്രയിലെ വിവിധ ജില്ലകളിൽ കോടിക്കണക്കിന് രൂപ ചെലവഴിച്ച് രാഷ്ട്രീയ പാർട്ടികൾ അത്യാധുനിക ഓഫീസുകൾ നിർമിക്കുമ്പോൾ, ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളില്ലാത്ത വാടകക്കെട്ടിടങ്ങളിലും മറ്റും പ്രവർത്തിക്കുന്ന ഗോത്രവർഗ റെസിഡൻഷ്യൽ സ്കൂളുകൾക്ക് മതിയായ ഫണ്ട് അനുവദിക്കാൻ സർക്കാരുകൾ തയ്യാറാകുന്നില്ലെന്ന് സിജെപി സ്ഥാപകൻ അഭിജിത് ദീപ്കെ ആരോപിച്ചു.
ആദിവാസി മേഖലകളിലെ വിദ്യാർത്ഥികൾക്കും രാജ്യത്തെ വലിയ നഗരങ്ങളിലെ കുട്ടികൾക്ക് ലഭിക്കുന്നതിനു സമാനമായ സുരക്ഷിതമായ അന്തരീക്ഷത്തിലും ഗുണനിലവാരമുള്ള വിദ്യാഭ്യാസ സൗകര്യങ്ങളിലുമാണ് പഠിക്കാൻ അവകാശമെന്നും അദ്ദേഹം പറഞ്ഞു. ഗോത്രവിഭാഗങ്ങളുടെ ക്ഷേമത്തിനും വികസനത്തിനും സർക്കാർ അടിയന്തര മുൻഗണന നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മഹാരാഷ്ട്രയിൽ കഴിഞ്ഞ രണ്ട് വർഷത്തിനിടെ 590-ലധികം ഗോത്രവർഗ വിദ്യാർത്ഥികൾ വിവിധ സർക്കാർ ആദിവാസി സ്കൂളുകളിൽ മരിച്ചുവെന്നാണ് അഭിജിത് ദീപ്കെ അവകാശപ്പെട്ടത്. മതിയായ കിടക്കകളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഇല്ലാത്തതിനാൽ കുട്ടികൾ തറയിൽ കിടന്നുറങ്ങേണ്ട സാഹചര്യമുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
പാമ്പുകടിയേറ്റും മോശം ഭക്ഷണത്തെ തുടർന്നുണ്ടായ വിഷബാധയിലൂടെയും വിദ്യാർത്ഥികൾക്ക് ജീവൻ നഷ്ടപ്പെട്ട സംഭവങ്ങളുണ്ടെന്നും ദീപ്കെ ആരോപിച്ചു. ഇത്തരം സംഭവങ്ങൾ രാജ്യത്തെ മെട്രോ നഗരങ്ങളിൽ നടന്നിരുന്നെങ്കിൽ വലിയ പ്രതിഷേധത്തിന് ഇടയാകുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആദിവാസി സ്കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങളും വിദ്യാർത്ഥികളുടെ സുരക്ഷയും സംബന്ധിച്ച യാഥാർഥ്യങ്ങൾ നേരിട്ട് പരിശോധിച്ച് സർക്കാരിന്റെ മുന്നിലെത്തിക്കുകയാണ് ദേശീയ ക്യാമ്പയിന്റെ ലക്ഷ്യമെന്ന് സിജെപി വ്യക്തമാക്കി.
Tags
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.