"ആന്റോ അഗസ്റ്റിനെ പൂട്ടാൻ 800 പേജ് തെളിവുകൾ കൈയിലുണ്ട്"; കടുത്ത ആരോപണങ്ങളുമായി സാബു എം. ജേക്കബ്
ലയണൽ മെസ്സിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയെന്ന കേസിൽ പ്രതിയായ റിപ്പോർട്ടർ ടി.വി. ഉടമ ആന്റോ അഗസ്റ്റിനും ചാനലിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി ട്വന്റി 20 പാർട്ടി പ്രസിഡന്റും കിറ്റെക്സ് എം.ഡിയുമായ സാബു എം. ജേക്കബ്. ആന്റോ അഗസ്റ്റിന്റെ തട്ടിപ്പുകൾ തെളിയിക്കുന്ന 800 പേജുകളുള്ള രേഖകൾ തന്റെ കൈവശമുണ്ടെന്ന് വെളിപ്പെടുത്തിയ സാബു ജേക്കബ്, റിപ്പോർട്ടർ ചാനൽ അടിയന്തരമായി അടച്ചുപൂട്ടാൻ സർക്കാർ മുൻകൈ എടുക്കണമെന്ന് ആവശ്യപ്പെട്ടു. ബ്രോഡ്കാസ്റ്റിംഗ് ലൈസൻസോ ദേശീയ സുരക്ഷാ ക്ലിയറൻസോ ഇല്ലാതെയാണ് ചാനൽ പ്രവർത്തിക്കുന്നതെന്നും മറ്റുള്ളവരുടെ ദുരന്തങ്ങൾ വിറ്റ് കോടികൾ സമ്പാദിച്ചവരാണ് ചാനൽ അധികൃതരെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുൻപ് കിറ്റെക്സ് ഫാക്ടറിയിൽ 12 തവണ റെയ്ഡ് നടന്നപ്പോൾ അതിനെ ന്യായീകരിച്ചവരാണ് ഈ മാധ്യമമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
മെസ്സി കേസിൽ മാത്രം അന്വേഷണം ഒതുക്കാതെ ആന്റോ അഗസ്റ്റിന്റെ കഴിഞ്ഞ അഞ്ച് വർഷത്തെ സാമ്പത്തിക ഇടപാടുകൾ സമഗ്രമായി പരിശോധിച്ചാൽ കൂടുതൽ തട്ടിപ്പുകൾ പുറത്തുവരുമെന്ന് സാബു ജേക്കബ് പറഞ്ഞു. സംസ്ഥാന-കേന്ദ്ര സർക്കാരുകളിലെ ഉദ്യോഗസ്ഥരെ പണവും മദ്യവും നൽകിയാണ് അഗസ്റ്റിൻ സഹോദരന്മാർ സ്വാധീനിക്കുന്നത്. മുട്ടിൽ മരംമുറി കേസിൽ പ്രതിയായ ആന്റോ അഗസ്റ്റിനെ വിശുദ്ധനാക്കി ചിത്രീകരിക്കാൻ ശ്രമിക്കുന്നത് കാണുമ്പോൾ മുഖ്യമന്ത്രി അടക്കമുള്ള മുതിർന്ന സി.പി.എം. നേതാക്കൾക്ക് ഈ കൂട്ടുകച്ചവടത്തിൽ പങ്കുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
മെസ്സിയെ കൊണ്ടുവരുന്നതിന്റെ മറവിൽ കലൂർ സ്റ്റേഡിയം തട്ടിയെടുക്കാനായിരുന്നു ഇവരുടെ പദ്ധതി. ഇതോടൊപ്പം സി.ജെ. റോയിയെ പോലുള്ള പ്രമുഖ വ്യവസായികളെ ഇ.ഡിയെ (ED) കാട്ടി ഭീഷണിപ്പെടുത്തിയെന്നും അദ്ദേഹം ആരോപിച്ചു. തങ്ങൾ എൻ.ഡി.എയിലെ ഒരു സഖ്യകക്ഷി മാത്രമായതിനാൽ ചാനൽ അടച്ചുപൂട്ടാൻ കേന്ദ്ര സർക്കാരിന് മേൽ സമ്മർദ്ദം ചെലുത്തുന്നതിൽ ചില പരിമിതികളുണ്ടെന്ന് വ്യക്തമാക്കിയ അദ്ദേഹം, ഇന്ത്യയിലെ ഏതൊരു സാധാരണ പൗരനുമുള്ള അവകാശം മാത്രമേ മാധ്യമ സ്ഥാപനങ്ങൾക്കുമുള്ളൂ എന്നും ഓർമ്മിപ്പിച്ചു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.