"റിപ്പോർട്ടർ ടിവി പരിശോധനയിൽ നിർണായക തെളിവുകൾ ലഭിച്ചു; റെയ്ഡ് പൂർണ്ണമായും നിയമപരം": രമേശ് ചെന്നിത്തല
റിപ്പോർട്ടർ ടിവിയിലെ പരിശോധനയിൽ അന്വേഷണ സംഘത്തിന് ആവശ്യമായ നിർണായക തെളിവുകൾ ലഭിച്ചിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. എന്നാൽ, കണ്ടെത്തിയ തെളിവുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ നിലവിൽ പുറത്തുവിടാനാകില്ല. അന്വേഷണത്തിൽ തെളിവുകളൊന്നും ലഭിച്ചില്ലെന്ന് ആരാണ് പറഞ്ഞതെന്ന് ചോദ്യമുന്നയിച്ച അദ്ദേഹം, കൃത്യമായ അന്വേഷണ ചുമതലയുള്ള പ്രത്യേക അന്വേഷണ സംഘം (SIT) നിയമപരമായ നടപടികളുമായി മുൻപോട്ടു പോകുകയാണെന്നും തൃശൂരിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കവെ വ്യക്തമാക്കി.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഫുട്ബോൾ താരം ലയണൽ മെസ്സിയെ കേരളത്തിലേക്ക് കൊണ്ടുവരാമെന്ന് പറഞ്ഞ് നടത്തിയ വലിയ തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായാണ് ഈ റെയ്ഡ് നടന്നിരിക്കുന്നത്. വിഷയത്തിൽ അന്വേഷണം വേണമെന്ന് കായിക മന്ത്രാലയം മുഖ്യമന്ത്രിക്ക് കത്തുനൽകിയിരുന്നു. ഈ കത്ത് പരിശോധിച്ച ശേഷം മുഖ്യമന്ത്രി അത് ആഭ്യന്തരമന്ത്രിക്ക് കൈമാറുകയായിരുന്നു. കൃത്യമായ കോടതി വാറന്റോടുകൂടിയാണ് പ്രത്യേക അന്വേഷണ സംഘം റെയ്ഡ് നടത്തിയത്. വീഡിയോ ചിത്രീകരണവും സാക്ഷികളെ സന്നിഹിതരാക്കിയുമാണ് പരിശോധന പൂർത്തിയാക്കിയത്. അതിനാൽ ഈ നടപടികളിൽ നിയമവിരുദ്ധമായി ഒന്നുമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇത് മാധ്യമസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന വാദം തെറ്റായ ധാരണ ഉണ്ടാക്കാനാണെന്ന് മന്ത്രി കൂട്ടിച്ചേർത്തു. പത്രസ്വാതന്ത്ര്യത്തിനും മാധ്യമപ്രവർത്തകരുടെ അവകാശങ്ങൾക്കും വേണ്ടി എന്നും നിലകൊണ്ടിട്ടുള്ള ചരിത്രമാണ് കോൺഗ്രസിനും യു.ഡി.എഫിനുമുള്ളത്. സിപിഐഎം തങ്ങളെ മാധ്യമസ്വാതന്ത്ര്യത്തെക്കുറിച്ച് പഠിപ്പിക്കേണ്ടതില്ല. പോലീസിന്റെയോ എസ്.ഐ.ടിയുടെയോ അന്വേഷണത്തിൽ മന്ത്രിയോ മുഖ്യമന്ത്രിയോ ഇടപെടാറില്ല. പോലീസിന്റെ ഭാഗത്തുനിന്ന് വഴിവിട്ടതോ മാധ്യമപ്രവർത്തകർക്ക് എതിരായതോ ആയ നടപടികൾ ഉണ്ടായിട്ടുണ്ടെങ്കിൽ അത് പരിശോധിക്കുമെന്നും, മാധ്യമങ്ങൾക്കെതിരായി സർക്കാരോ പോലീസോ പ്രവർത്തിക്കില്ലെന്നും രമേശ് ചെന്നിത്തല ഉറപ്പുനൽകി.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.