ജയിൽ സുരക്ഷയ്ക്ക് ആധുനിക സാങ്കേതികവിദ്യ: വിയ്യൂരിൽ ഡ്രോൺ സർവൈലൻസ് പരീക്ഷണ ഓട്ടം വിജയം
തൃശൂര്‍: സംസ്ഥാനത്തെ ജയിലുകളുടെ സുരക്ഷ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികളുടെ ഭാഗമായി വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിൽ ഡ്രോണ്‍ സര്‍വൈലന്‍സ് സംവിധാനത്തിന്റെ പരീക്ഷണാടിസ്ഥാനത്തിലുള്ള ട്രയല്‍ റണ്‍ സംഘടിപ്പിച്ചു. ട്രയല്‍ റണ്‍ ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല നേരിട്ടെത്തി വിലയിരുത്തി. കേരള പ്രിസണ്‍സ് ആന്‍ഡ് കറക്ഷണല്‍ സര്‍വ്വീസസ് ഡയറക്ടര്‍ ജനറല്‍ എസ്. ശ്രീജിത്ത്, മധ്യമേഖല ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പ്രിസണ്‍സ് എസ്. സജീവ് എന്നിവരും മുതിര്‍ന്ന ജയില്‍ ഉദ്യോഗസ്ഥരും പങ്കെടുത്തു. ഡ്രോണ്‍ സാങ്കേതികവിദ്യയുടെ പ്രവര്‍ത്തനരീതി, സുരക്ഷാ സാധ്യതകള്‍, അടിയന്തര സാഹചര്യങ്ങളിലെ പ്രയോജനം എന്നിവയുടെ വിശദമായ അവതരണവും തത്സമയ പ്രദര്‍ശനവും നടന്നു.
139 ഏക്കര്‍ വിസ്തൃതിയുള്ള വിയ്യൂര്‍ ജയില്‍ കോംപ്ലക്സില്‍ സെന്‍ട്രല്‍ പ്രിസണ്‍, ഹൈ സെക്യൂരിറ്റി പ്രിസണ്‍, വനിതാ ജയില്‍, ജില്ലാ ജയില്‍, സബ് ജയില്‍ എന്നിവ പ്രവര്‍ത്തിക്കുന്നുണ്ട്. നിലവില്‍ 1700 മുതല്‍ 2000 വരെ തടവുകാരെ പാര്‍പ്പിക്കുന്ന ഈ കോംപ്ലക്സിന്റെ ചില ഭാഗങ്ങളില്‍ ചുറ്റുമതിലുകളുടെ അഭാവം, മരങ്ങള്‍ നിറഞ്ഞ ഭൂപ്രകൃതി, ജീവനക്കാരുടെ പരിമിതമായ എണ്ണം എന്നിവ സുരക്ഷാ നിരീക്ഷണത്തിന് വെല്ലുവിളികള്‍ സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് ഡ്രോണ്‍ സംവിധാനത്തിന്റെ സാധ്യതകള്‍ വിലയിരുത്തുന്നത്.
ജയില്‍ ചാട്ടശ്രമങ്ങള്‍, ജയില്‍ പരിസരത്തേക്ക് നിരോധിത വസ്തുക്കള്‍ കടത്താനുള്ള ശ്രമങ്ങള്‍, മതിലുകള്‍ക്കും മരങ്ങള്‍ക്കും മുകളിലൂടെ നടക്കുന്ന നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ എന്നിവ അതിവേഗം കണ്ടെത്തുന്നതിനും ആവശ്യമായ സാഹചര്യങ്ങളില്‍ ഉടന്‍ പ്രതികരിക്കുന്നതിനും ഡ്രോണ്‍ സാങ്കേതികവിദ്യ ഫലപ്രദമായി ഉപയോഗപ്പെടുത്താന്‍ കഴിയുമെന്നും വിലയിരുത്തി. മനുഷ്യവിഭവശേഷിക്കൊപ്പം ആധുനിക സാങ്കേതിക സംവിധാനങ്ങള്‍ കൂടി സംയോജിപ്പിക്കുന്നതിലൂടെ ജയില്‍ സുരക്ഷയും അച്ചടക്കവും കൂടുതല്‍ കാര്യക്ഷമമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.