സ്ത്രീ പ്രാതിനിധ്യവും എൽജിബിടിക്യു അവകാശങ്ങളും ചർച്ചയാക്കി ഡിവൈഎഫ്ഐ: നേതൃത്വത്തിനെതിരെ രൂക്ഷവിമർശനങ്ങളോടെ സമാപനം ഇന്ന്
തൃശൂരിൽ നടക്കുന്ന ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനം ഇന്ന് സമാപിക്കും. പ്രതിനിധി സമ്മേളനത്തിലെ പൊതുചർച്ചയിൽ സംഘടനാ വീഴ്ചകൾക്കെതിരെ രൂക്ഷമായ വിമർശനങ്ങളാണ് ഉയർന്നത്. ജില്ലാ കമ്മിറ്റികൾ മുതൽ മേഖലാ കമ്മിറ്റികൾ വരെ വിഭാഗീയത നിലനിൽക്കുന്നുണ്ടെന്നും, സംഘടനയുടെ തീരുമാനങ്ങളും രഹസ്യ വിവരങ്ങളും നേതാക്കൾ തന്നെ മാധ്യമങ്ങൾക്ക് ചോർത്തി നൽകുകയാണെന്നും പ്രതിനിധികൾ തുറന്നടിച്ചു. പോരാട്ടങ്ങൾ നടത്തുന്ന സമരസംഘടന എന്നതിലുപരി ഡിവൈഎഫ്ഐ കേവലം ഒരു പാലിയേറ്റീവ് കെയർ സംവിധാനമായി മാറുന്നുവെന്നും ആക്ഷേപം ഉയർന്നു. പുതിയ കേഡർമാരെ വളർത്താനും നിലനിർത്താനും കഴിയാത്തതും, നേതാക്കൾ ജനകീയരാകുന്നതിൽ പരാജയപ്പെടുന്നതും സംഘടനയുടെ വളർച്ചയെ ബാധിക്കുന്നുണ്ട്. പുതിയ തലമുറയെയും യുവാക്കളെയും ആകർഷിക്കാനും ചെയ്ത നല്ല കാര്യങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാനും കഴിയുന്നില്ലെന്നും ചർച്ചയിൽ വിമർശനം വന്നു.
ഭാരവാഹിത്വങ്ങളിൽ വനിതാ പ്രാതിനിധ്യം പേരിനു മാത്രമായി ചുരുങ്ങുന്നതിനെതിരെയും പ്രതിനിധികൾ ശബ്ദമുയർത്തി. സ്ത്രീപക്ഷ നിലപാടുകളും സർഗാത്മക പ്രവർത്തനങ്ങളും പ്രോത്സാഹിപ്പിക്കണമെന്നും, തൊഴിൽ-വിദ്യാഭ്യാസ മേഖലകളിൽ പ്രവർത്തനം ശക്തമാക്കി യുവത്വത്തെ ആകർഷിക്കണമെന്നും ആവശ്യമുയർന്നു. കൂടാതെ, എൽജിബിടിക്യു (LGBTQ+) സമൂഹത്തിന്റെ വിഷയങ്ങൾ ഏറ്റെടുക്കുകയും അവരെ സംഘടനാ നേതൃത്വത്തിലേക്ക് കൊണ്ടുവരികയും വേണമെന്നും സമ്മേളനത്തിൽ നിർദ്ദേശമുണ്ടായി. മൂന്ന് ദിവസം നീണ്ടുനിന്ന സമ്മേളനം ഇന്ന് വൈകുന്നേരം സമാപിക്കും.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.