Logo
Thu, Sep 17, 2026 • 03:01 PM
LIVE TV
Watch

No business videos available

No Middle East videos available

"പാർട്ടിയെക്കാൾ പ്രധാനം വ്യക്തിതാൽപര്യം; പിണറായിയും എം.വി. ഗോവിന്ദനും വർഗ്ഗ വഞ്ചകർ": കടുത്ത വിമർശനവുമായി ടി.കെ. ഗോവിന്ദൻ എം.എൽ.എ


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
September 17, 2026
1 min read
SHARE:
SAVE: Login to save

"പാർട്ടിയെക്കാൾ പ്രധാനം വ്യക്തിതാൽപര്യം; പിണറായിയും എം.വി. ഗോവിന്ദനും വർഗ്ഗ വഞ്ചകർ": കടുത്ത വിമർശനവുമായി ടി.കെ. ഗോവിന്ദൻ എം.എൽ.എ

മുന്‍ മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും വര്‍ഗ്ഗ വഞ്ചകരാണെന്ന് തളിപ്പറമ്പ് എം.എല്‍.എ ടി.കെ. ഗോവിന്ദന്‍ ആരോപിച്ചു. എം.വി. ഗോവിന്ദനെതിരായ നടപടികള്‍ താനും കുഞ്ഞികൃഷ്ണനും ഉന്നയിച്ച കാര്യങ്ങള്‍ ശരിയാണെന്ന് തെളിയിക്കുന്നതാണ്. പാര്‍ട്ടി താല്‍പര്യത്തിന് പകരം സ്വന്തം വ്യക്തിതാല്‍പര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്ന വഞ്ചകനാണ് നിലവിലെ പാര്‍ട്ടി സെക്രട്ടറി. സാധാരണക്കാരായ സി.പി.എം അണികളെ കബളിപ്പിക്കുന്ന നിലപാടുകളാണ് നിലവിലെ സംസ്ഥാന സമിതി തീരുമാനങ്ങളില്‍ നിന്നും വ്യക്തമാകുന്നത്.

സ്വതന്ത്രവും വ്യക്തവുമായ അഭിപ്രായങ്ങൾ തുറന്നുപറഞ്ഞതിനാണ് ഡോ. തോമസ് ഐസക്കിനെയും ടി.പി. രാമകൃഷ്ണനെയും പ്രധാന ചുമതലകളിൽ നിന്ന് ഒഴിവാക്കിയത്. ഇത് പാർട്ടിയുടെ ഉന്നത നേതാക്കൾക്ക് ഇഷ്ടപ്പെടാത്തതുകൊണ്ടാണ് ഇത്തരം നടപടി. പാർട്ടിയിൽ കണ്ടെത്തിയ തെറ്റുകൾ പരിഹരിക്കാൻ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചതെന്ന് നേതൃത്വം വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അണികളെ താൽക്കാലികമായി തൃപ്തിപ്പെടുത്താൻ വേണ്ടിയാണ് പി. ജയരാജനെ സെക്രട്ടറിയേറ്റിൽ ഉൾപ്പെടുത്തിയത്. ഇത്രയും കാലം അദ്ദേഹത്തെ പാർട്ടി പൂർണ്ണമായി അവഗണിക്കുകയായിരുന്നു. കൂടാതെ, വി. ജോയിയുമായുള്ള തർക്കം പരിഹരിക്കാനാണ് ശിവൻകുട്ടിയെ സമിതിയിൽ എടുത്തതെന്നും ജോൺ ബ്രിട്ടാസിന് എന്ത് സംഘടനാ പാരമ്പര്യവും രാഷ്ട്രീയ പാരമ്പര്യവുമാണുള്ളതെന്നും അദ്ദേഹം ചോദിച്ചു.

എക്സാലോജിക് വിഷയം ഉന്നയിച്ച് പിണറായി വിജയനെയും അദ്ദേഹം രൂക്ഷമായി വിമർശിച്ചു. പാർട്ടിയുടെ പേരും അധികാരവും ഉപയോഗിച്ച് വ്യാപാരാവശ്യങ്ങൾ നടത്തിയത് ആരാണെന്ന് വ്യക്തമാക്കണം. മുഖ്യമന്ത്രി പദവി ഉപയോഗിച്ച് മകൾ ബിസിനസ് നടത്തുമെന്ന് മുൻകൂട്ടി മനസ്സിലാക്കാൻ പിണറായിക്ക് സാധിക്കണമായിരുന്നു. ഇത്തരത്തിൽ പ്രവർത്തിച്ച പിണറായി വിജയനെ വർഗ്ഗ വഞ്ചകൻ എന്ന് വിളിക്കാതിരിക്കുന്നത് എന്തുകൊണ്ടാണെന്നും അദ്ദേഹം ആരായുന്നു. അതേസമയം, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ സംബന്ധിച്ച് താൻ മുൻപ് പറഞ്ഞ നിലപാടുകളിൽ യാതൊരു മാറ്റവുമില്ലെന്നും തളിപ്പറമ്പിൽ മാധ്യമങ്ങളോട് സംസാരിക്കവെ ടി.കെ. ഗോവിന്ദൻ കൂട്ടിച്ചേർത്തു.

Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10