മരംമുറി മുതൽ ബാങ്ക് തട്ടിപ്പ് വരെ: ആന്റോ അഗസ്റ്റിനെതിരെയുള്ള ക്രിമിനൽ കേസുകളുടെ വിശദാംശങ്ങൾ പുറത്ത്
അനുവദിച്ചതിലും കൂടുതൽ മദ്യം കൈവശം വെച്ച കേസിൽ അറസ്റ്റിലായ റിപ്പോർട്ടർ ടി.വി. മാനേജിങ് ഡയറക്ടർ ആന്റോ അഗസ്റ്റിനെതിരെ സംസ്ഥാനത്തെയും അയൽസംസ്ഥാനത്തെയും വിവിധ പോലീസ് സ്റ്റേഷനുകളിൽ നിലവിലുള്ള കേസുകളുടെ വിശദാംശങ്ങൾ പുറത്തുവന്നു. നികുതിവെട്ടിപ്പ്, ബാങ്ക് വായ്പ തട്ടിപ്പുകൾ, സാമ്പത്തിക വഞ്ചന, ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തൽ, പോലീസ് ഉദ്യോഗസ്ഥരെയും റവന്യൂ ഉദ്യോഗസ്ഥരെയും ആക്രമിക്കൽ, വധശ്രമം, സ്ത്രീകൾക്കെതിരായ അതിക്രമം തുടങ്ങിയ ഗുരുതരമായ കുറ്റകൃത്യങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിട്ടുള്ളത്. മീനങ്ങാടി, കളമശ്ശേരി, അമ്പലമേട്, മേപ്പാടി, എറണാകുളം സെൻട്രൽ, മംഗലാപുരം നോർത്ത് എന്നീ പോലീസ് സ്റ്റേഷനുകളിലാണ് ഈ കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഉദ്യോഗസ്ഥർക്ക് നേരെയുള്ള ആക്രമണങ്ങളും ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തലും:
കെ.എസ്.ആർ.ടി.സി. ബസ് തടഞ്ഞുനിർത്തി ഡ്രൈവറെ കൈയേറ്റം ചെയ്ത കേസ് (2005), വാണിജ്യ നികുതി ഓഫീസിലെത്തി ജീവനക്കാരെ ഭീഷണിപ്പെടുത്തിയ സംഭവം (2014), റവന്യൂ റിക്കവറിക്കെത്തിയ ഡെപ്യൂട്ടി തഹസിൽദാരെയും വനിതാ വില്ലേജ് ഓഫീസറെയും മർദ്ദിച്ച കേസ്, ജപ്തി നടപടിയുമായി എത്തിയ സബ് കോടതി ആമീനെയും പ്രോസസറെയും കൈയേറ്റം ചെയ്ത കേസ് എന്നിവ ഇയാൾക്കെതിരെയുണ്ട്. കൂടാതെ, റവന്യൂ റിക്കവറിക്കിടെ കസ്റ്റഡിയിലെടുത്ത ഇയാൾ പോലീസ് ജീപ്പ് തകർത്ത് രക്ഷപ്പെടാൻ ശ്രമിച്ച സംഭവത്തിലും, ജപ്തി നടപടികളിൽ ഉദ്യോഗസ്ഥരെ സഹായിച്ച പ്രദേശവാസിയെ ജീപ്പിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലും (ഐ.പി.സി 308) മീനങ്ങാടി പോലീസ് കേസ്സെടുത്തിട്ടുണ്ട്.
സാമ്പത്തിക തട്ടിപ്പുകളും വ്യാജരേഖ ചമയ്ക്കലും:
എറണാകുളം ബാനർജി റോഡിലെ കനറാ ബാങ്കിൽ വ്യാജ പ്രോജക്ട് റിപ്പോർട്ടും രേഖകളും ഹാജരാക്കി 66 ലക്ഷം രൂപയുടെ വായ്പാ തട്ടിപ്പ് നടത്തിയ കേസ് എറണാകുളം സെൻട്രൽ സ്റ്റേഷനിലുണ്ട്. കർണാടകയിലെ കുടകിൽ 185 ഏക്കർ സ്ഥലമുണ്ടെന്ന് വ്യാജരേഖ കാട്ടി വിശ്വസിപ്പിച്ച് ഒന്നരക്കോടി രൂപ അഡ്വാൻസ് വാങ്ങി വഞ്ചിച്ചതിന് മംഗലാപുരം നോർത്ത് സ്റ്റേഷനിലും, ലോറി വാങ്ങിനൽകാമെന്ന് പറഞ്ഞ് 20 ലക്ഷത്തിലധികം രൂപ തട്ടിയതിന് കളമശ്ശേരി സ്റ്റേഷനിലും കേസുകളുണ്ട്. കൂടാതെ സിജോ അലക്സ് എന്നയാളെ മർദ്ദിച്ച കേസും, എൻ.ഒ. തോമസിന്റെ കെട്ടിടത്തിന്റെ പൂട്ട് തകർത്ത് അതിക്രമിച്ച് കയറി വധഭീഷണി മുഴക്കിയ സംഭവവും കേസുകളിൽ ഉൾപ്പെടുന്നു.
മരംമുറി കേസുകളും സ്ത്രീകൾക്കെതിരായ അതിക്രമവും:
ആന്റോ അഗസ്റ്റിനും സഹോദരങ്ങളും ചേർന്ന് പ്രതികളായ ഏറ്റവും വലിയ കേസുകളിലൊന്നാണ് കോടികൾ വിലമതിക്കുന്ന മുട്ടിൽ മരംമുറി കേസ്. അറുപത്തഞ്ചോളം കർഷകരെ വഞ്ചിച്ച്, സർക്കാരിൽ നിക്ഷിപ്തമായ 4 കോടിയിലധികം രൂപ വിലമതിക്കുന്ന 112 വീട്ടിമരങ്ങൾ വെട്ടിമുറിച്ച് കടത്തിയതിനാണ് മീനങ്ങാടി പോലീസ് കേസ് എടുത്തത്. കൂടാതെ, പെർമിറ്റുള്ള വീട്ടിത്തടികൾ നൽകാമെന്ന് പറഞ്ഞ് 1.40 കോടി രൂപ വാങ്ങി പെർമിറ്റില്ലാത്ത തടി നൽകി വഞ്ചിച്ചതിന് അമ്പലമേട് സ്റ്റേഷനിലും, തൃക്കൈപ്പറ്റയിലെ റിസർവ്വ് ചെയ്ത വീട്ടിമരം കടത്താൻ ശ്രമിച്ചതിന് മേപ്പാടി സ്റ്റേഷനിലും കേസുകളുണ്ട്. ഇതോടൊപ്പം, സ്വന്തം സ്ഥാപനമായ എംഫോൺ ഇലക്ട്രോണിക്സിലെ സി.ആർ.എം. വനിതാ ജീവനക്കാരിയെ അസഭ്യം പറയുകയും, കഴുത്തിനും നെഞ്ചിനും കുത്തിപ്പിടിച്ച് നിലത്തു വീഴ്ത്തി ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്ത സംഭവത്തിൽ എറണാകുളം സെൻട്രൽ സ്റ്റേഷനിൽ കേസ് നിലവിലുണ്ട്.
anto-augustine-reporter-tv-md-criminal-cases-details-out
Tags
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.