ഗുരുവായൂർ ക്ഷേത്ര മേൽശാന്തിയായി സാമൂരി പഴയത്ത് മന സതീശൻ നമ്പൂതിരി തെരഞ്ഞെടുക്കപ്പെട്ടു
ഗുരുവായൂർ ക്ഷേത്രത്തിലെ പുതിയ മേൽശാന്തിയായി ഓതിയ്ക്കൻ കുടുംബാംഗമായ പഴയത്ത് മന സതീശൻ നമ്പൂതിരിയെ തെരഞ്ഞെടുത്തു. ഒക്ടോബർ 1 മുതൽ മാർച്ച് 31 വരെയുള്ള ആറുമാസക്കാലയളവിലേക്കാണ് നിയമനം. ഇത് രണ്ടാം തവണയാണ് സതീശൻ നമ്പൂതിരി ഗുരുവായൂർ മേൽശാന്തി പദവിയിലെത്തുന്നത്. മുൻപ് മറ്റൊരു മേൽശാന്തിക്ക് ശാരീരികാസ്വസ്ഥതകൾ ഉണ്ടായ സമയത്ത് ഇദ്ദേഹം താൽക്കാലിക ചുമതലയും വഹിച്ചിരുന്നു.
പഴയത്ത് ഇട്ടിരവി നമ്പൂതിരിയുടെയും പൊട്ടക്കുഴി ഇല്ലത്ത് ശാന്ത അന്തർജനത്തിന്റെയും മകനായ 58-കാരനായ സതീശൻ നമ്പൂതിരിക്ക് കഴിഞ്ഞ 42 വർഷമായി ഗുരുവായൂർ ക്ഷേത്രത്തിൽ പൂജ നിർവ്വഹിച്ചുള്ള പരിചയസമ്പത്തുണ്ട്. ഗണിതശാസ്ത്രത്തിൽ ബിരുദധാരിയായ ഇദ്ദേഹത്തിന്റെ ഭാര്യ ഒറ്റപ്പാലം മേച്ചേരി മന ഷീജ അന്തർജനമാണ്. ബെംഗളൂരുവിൽ ആയുർവേദ ഡോക്ടറായ ശ്രീരഞ്ജിനി, ചെന്നൈയിൽ സോഫ്റ്റ്‌വെയർ എൻജിനീയറായ ശ്രീവിദ്യ എന്നിവർ മക്കളും, ബെംഗളൂരുവിൽ സോഫ്റ്റ്‌വെയർ എൻജിനീയറായ വിഷ്ണു മരുമകനുമാണ്.
വ്യാഴാഴ്ച ഉച്ചപ്പൂജയ്ക്ക് ശേഷം ക്ഷേത്ര നമസ്കാരമണ്ഡപത്തിൽ വെച്ച് നടന്ന ചടങ്ങിൽ 43 അപേക്ഷകരിൽ നിന്നാണ് നറുക്കെടുപ്പിലൂടെ ഇദ്ദേഹത്തെ തെരഞ്ഞെടുത്തത്. തന്ത്രിമാരായ ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട്, ചേന്നാസ് കൃഷ്ണൻ നമ്പൂതിരിപ്പാട് എന്നിവരുടെ സാന്നിധ്യത്തിൽ നിലവിലെ മേൽശാന്തി പി.എം. നാരായണൻ നമ്പൂതിരിയാണ് നറുക്കെടുത്തത്. ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥ്, ക്ഷേത്രം ഊരാളൻ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, അഡ്മിനിസ്ട്രേറ്റർ എസ്. ഹരിഗോപാൽ തുടങ്ങിയ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.
Tags
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.