പിണറായി കാലത്തെ മാധ്യമസ്ഥാപന റെയ്ഡ് ഓര്‍മ്മിപ്പിച്ച് മുഖ്യമന്ത്രി; 'റിപ്പോര്‍ട്ടര്‍ ടിവി റെയ്ഡ് നിയമപരമായ ഇടപെടല്‍ മാത്രം:'- വി.ഡി. സതീശൻ
മെസ്സി വിഷയത്തിൽ പോലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ഇതിനായി പ്രത്യേക അന്വേഷണ സംഘത്തെ (SIT) നിയോഗിച്ചിട്ടുണ്ടെന്നും നിലവിൽ നടന്ന റെയ്ഡുകൾ അന്വേഷണത്തിന്റെ ഭാഗമാണെന്നും അറിയിച്ചു. മുൻകാലങ്ങളിൽ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് മാധ്യമ ഓഫീസുകളിൽ (2017-ൽ മംഗളം, 2020-ൽ ഏഷ്യാനെറ്റ്, മറുനാടൻ മലയാളി) നടന്ന റെയ്ഡുകൾ ചൂണ്ടിക്കാട്ടിയ മുഖ്യമന്ത്രി, ഇപ്പോള്‍ നടക്കുന്ന റിപ്പോര്‍ട്ടര്‍ ടിവി റെയ്ഡ് നിയമപരമായ ഇടപെടല്‍ മാത്രമാണെന്നും എസ്‌ഐടി അന്വേഷണത്തിന്റെ ഭാഗമാണെന്നും കൂട്ടിച്ചേര്‍ത്തു. അതിനെ എതിർക്കുന്ന പിണറായി വിജയന്റെ പ്രസ്താവനകളെ വിമർശിക്കുകയും ചെയ്തു.
ജി.എസ്.ടി തട്ടിപ്പ് നടന്നതായി പ്രാഥമിക റിപ്പോർട്ട് ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി മറികടക്കാനുള്ള പ്രവർത്തനങ്ങൾ ഊർജിതമായി നടക്കുകയാണെന്നും ഇതിന്റെ ഭാഗമായി 8 സംസ്ഥാനങ്ങളുമായി ചർച്ച നടത്തിവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. മഴ കുറഞ്ഞതും ഒപ്പം ഉപഭോഗം കുത്തനെ കൂടിയതുമാണ് പ്രതിസന്ധിക്ക് കാരണം. എന്നാൽ മറ്റു സംസ്ഥാനങ്ങൾ ആവശ്യപ്പെടുന്ന ഉയർന്ന തുകയ്ക്ക് വൈദ്യുതി വാങ്ങാനാകില്ല. അതേസമയം ദീർഘകാല കരാറുകൾക്കായി ചർച്ചകൾ തുടരുകയാണെന്നും ന്യൂക്ലിയർ പവർ കോർപ്പറേഷനുമായി പ്രത്യേക ടീം ചർച്ച നടത്തുമെന്നും അദ്ദേഹം അറിയിച്ചു.
മാസപ്പടി കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ സർക്കാർ പരിശോധിച്ച് വരികയാണെന്നും അതിനാൽ കൂടുതൽ പ്രതികരിക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. റെഡ് ബുക്ക് വിവാദത്തിൽ പിണറായി വിജയനും മുഹമ്മദ് റിയാസും പറഞ്ഞത് പരസ്പരവിരുദ്ധമായ കാര്യങ്ങളാണ്. ഒരാൾ ഡയറി ഉണ്ടെന്നും മറ്റൊരാൾ ഇല്ലെന്നും പറയുന്നു. തിരഞ്ഞെടുപ്പിലെ തോൽവിയുടെ ഭാരം മുഴുവൻ എം.വി. ഗോവിന്ദന്റെ തലയിൽ കെട്ടിവെച്ചിരിക്കുകയാണ്. തോൽവിയുടെ യഥാർത്ഥ കാരണം മനസ്സിലാക്കാൻ സി.പി.എമ്മിന് ഇതുവരെ സാധിച്ചിട്ടില്ല.
പി.എസ്.സിക്ക് എതിരെയുണ്ടായിരിക്കുന്നത് തികച്ചും ഗുരുതരമായ ആരോപണങ്ങളാണെന്നും അന്വേഷണവുമായി അവർ സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ചോദ്യം ചെയ്യലിൽ നിന്ന് പി.എസ്.സി ചെയർമാന് പ്രത്യേക പരിഗണനയൊന്നുമില്ലെന്നും അദ്ദേഹം ചോദ്യം ചെയ്യലിന് വിധേയനായില്ലെങ്കിൽ പോലീസ് കർശന നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി.
സ്വന്തം പേരിൽ പ്രചരിച്ച എ.ഐ ഡാൻസ് വീഡിയോയെക്കുറിച്ചുള്ള ചോദ്യത്തിന് തികച്ചും രസകരമായ മറുപടിയാണ് മുഖ്യമന്ത്രി നൽകിയത്. "ആ എ.ഐ വീഡിയോ ഞാൻ ഏറെ ആസ്വദിച്ചു, എനിക്ക് ഇത്ര നന്നായി ഡാൻസ് കളിക്കാൻ സാധിക്കുമെന്ന് അറിയില്ലായിരുന്നു. യാത്രകളിലൊക്കെ ഞാൻ അത് കണ്ടു രസിക്കാറുണ്ടായിരുന്നു. ആ വീഡിയോ നീക്കം ചെയ്യാൻ ഞാൻ ആവശ്യപ്പെട്ടിട്ടില്ല, പരാതി നൽകിയതും ഞാനല്ല. അത് സോഷ്യൽ മീഡിയയിൽ നിന്ന് നീക്കം ചെയ്തപ്പോൾ എനിക്ക് വിഷമം തോന്നി," എന്ന് ചിരിച്ചുകൊണ്ട് അദ്ദേഹം മറുപടി നൽകി.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.