റെഡ് ബുക്ക് വാര്‍ത്ത തള്ളി പിണറായി; ബിസിനസ് പ്ലാനെന്ന് റിയാസ്: ഇ.ഡി കുരുക്കിനിടെ വിരുദ്ധ നിലപാടുകളുമായി നേതാക്കൾ
സംസ്ഥാന പൊലീസ് മേധാവിക്കുള്ള കത്തില്‍ ഇ.ഡി നടത്തിയ വെളിപ്പെടുത്തലുകളുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുന്‍മന്ത്രി പി.എ. മുഹമ്മദ് റിയാസും നടത്തിയ പ്രതികരണങ്ങളില്‍ വൈരുദ്ധ്യം. ടി. വീണയുടെ 'റെഡ് ബുക്കി'നെക്കുറിച്ച് ഇ.ഡി ഉന്നയിച്ച കാര്യങ്ങള്‍ ശുദ്ധ അസംബന്ധമാണെന്നാണ് കഴിഞ്ഞ ദിവസം കണ്ണൂരില്‍ പിണറായി വിജയന്‍ വിശേഷിപ്പിച്ചത്. എന്നാല്‍, ഭാവിയില്‍ ഒരു ബിസിനസ് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് വീണ എഴുതിവച്ചതെന്നാണ് തൊട്ടടുത്ത ദിവസം കോഴിക്കോട്ട് റിയാസ് വിശദീകരിച്ചത്. കുറിപ്പോ ബുക്കോ ഇല്ലെന്ന നിലപാടില്‍ പിണറായി ഉറച്ചുനില്‍ക്കുമ്പോള്‍, ബുക്കിലെ ഉള്ളടക്കവും വീണയുടെ കുറിപ്പും തള്ളിക്കളയാതെയുള്ള മറുപടിയാണ് റിയാസിന്റെ ഭാഗത്തുനിന്നുണ്ടായത്.
കഴിഞ്ഞ ദിവസം കണ്ണൂരില്‍ സംസാരിക്കവെ പിണറായി വിജയന്‍ വ്യക്തമാക്കിയത് ഇങ്ങനെയാണ്: 'വീണയുടെ റെഡ് ബുക്ക് ഇ.ഡി കണ്ടെത്തിയെന്ന തരത്തില്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ ശുദ്ധ അസംബന്ധമാണ്. എന്ത് ഡയറിയെക്കുറിച്ചാണ് പറയുന്നത്? റെഡ് ബുക്ക്, ബ്ലാക്ക് ബോക്‌സ് എന്നിങ്ങനെ പല പേരുകള്‍ മെനഞ്ഞെടുക്കുകയാണ്. അന്വേഷണം നടത്തുന്ന ഒരു ഏജന്‍സി അതിന്റേതായ അന്തസ്സും ഉത്തരവാദിത്തവും കാണിക്കേണ്ടേ?'
അതേസമയം, കോഴിക്കോട്ട് മാധ്യമങ്ങളോട് സംസാരിക്കവെ പി.എ. മുഹമ്മദ് റിയാസ് നല്‍കിയ വിശദീകരണം ഇങ്ങനെയായിരുന്നു: 'ഭാവി ബിസിനസ് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് കുറിച്ചുവച്ച ചില കാര്യങ്ങളാണത്. ആ കുറിപ്പുകളെഴുതിയ വ്യക്തി മറ്റു പലരോടും അത് ചര്‍ച്ച ചെയ്യുകപോലും ചെയ്തിട്ടില്ലെന്ന് കൃത്യമായി മൊഴി നല്‍കിയിട്ടുണ്ട്. ആ മൊഴിയിലെ ഓരോ വിവരങ്ങളും ഇപ്പോള്‍ വിശദീകരിക്കുന്നില്ല. ഇത് കള്ളപ്പണ ഇടപാടാണെന്ന് വീണ സമ്മതിച്ചുവെന്ന രീതിയിലുള്ള പ്രചാരണം ബോധപൂര്‍വമുള്ളതാണ്. ഹവാല ഇടപാടുകള്‍ നടന്നുവെന്ന് സമ്മതിച്ചതായി പറയുന്നത് ശുദ്ധ അസംബന്ധമാണ്.'
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.