മോദിയും ഗണപതിയും ചായ കുടിക്കുന്ന പ്രതിമകൾ: ഒപ്പം കാവി നിറത്തിലുള്ള ഇന്ത്യയുടെ ഭൂപടം; വര്‍ഗീയ ധ്രുവീകരണത്തിന് നീക്കമെന്ന് വ്യാപക വിമര്‍ശനം
പശ്ചിമ ബംഗാളിലെ ഹൗറയിൽ സംഘടിപ്പിച്ച ഗണേഷ പൂജയിലെ പ്രത്യേക പ്രമേയം വലിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഗണപതി ഭഗവാനും ഒരുമിച്ച് ചായ കുടിക്കുന്ന രീതിയിലുള്ള പ്രതിമകളും, മധ്യഭാഗത്ത് 'ഓം' എന്ന് ആലേഖനം ചെയ്ത കാവി നിറത്തിലുള്ള ഇന്ത്യയുടെ ഭൂപടവുമാണ് പൂജാപന്തലിൽ ഒരുക്കിയിരുന്നത്. ഇതിനു പുറമെ, പന്തലിന്റെ പശ്ചാത്തലത്തിലെ ചുമരിൽ 'ഹിന്ദു രാഷ്ട്ര' എന്ന് എഴുതുകയും ദേശീയപതാകയ്‌ക്കൊപ്പം കാവി പതാക സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.
സംഭവത്തിനെതിരെ രൂക്ഷവിമർശനവുമായി തൃണമൂൽ നേതാവും എം.എൽ.എയുമായ അരൂപ് റോയ് രംഗത്തെത്തി. ബി.ജെ.പിയിൽ പുതുതായി ചേർന്ന ചിലർ പാർട്ടിയുടെ പ്രീതി പിടിച്ചുപറ്റാൻ വേണ്ടിയാണ് ഇത്തരം പ്രവൃത്തികൾ ചെയ്യുന്നതെന്ന് അദ്ദേഹം ആരോപിച്ചു. പ്രധാനമന്ത്രിയോ ബി.ജെ.പി നേതൃത്വമോ ഈ വിഷയത്തെക്കുറിച്ച് അറിഞ്ഞിട്ടുണ്ടോ എന്ന് തനിക്കറിയില്ലെന്നും, ഇത്തരം നടപടികൾക്കെതിരെ ബി.ജെ.പി സംസ്ഥാന-ജില്ലാ ഘടകങ്ങൾ കർശന നടപടി സ്വീകരിക്കണമെന്നും അരൂപ് റോയ് ആവശ്യപ്പെട്ടു.
എന്നാൽ, ആരുടെയും മതവികാരങ്ങളെ വ്രണപ്പെടുത്താൻ താൻ ഉദ്ദേശിച്ചിട്ടില്ലെന്ന് പൂജയുടെ സംഘാടകനും പ്രൊമോട്ടറുമായ ഖോകൻ കൻറ വ്യക്തമാക്കി. വർഷങ്ങളായി വ്യക്തിപരമായ രീതിയിലാണ് താൻ ഈ പൂജ സംഘടിപ്പിക്കാറുള്ളതെന്നും ഓരോ തവണയും സ്വന്തം ആശയത്തിലുള്ള വ്യത്യസ്തമായ പ്രമേയങ്ങളാണ് അവതരിപ്പിക്കാറുള്ളതെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി പ്രീതി നേടാനാണ് ഇത് ചെയ്തതെന്ന ആരോപണം തള്ളിയ അദ്ദേഹം, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രാജ്യത്തിന്റെ പ്രതീകമായും ഗണപതി ഭഗവാനെ മതത്തിന്റെ പ്രതീകമായും കണ്ടാണ് ഈ തീം ഒരുക്കിയതെന്നും കൂട്ടിച്ചേർത്തു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.