സെക്രട്ടേറിയറ്റിൽ മുഖ്യമന്ത്രിയെ കാണാൻ പുതിയ ക്രമീകരണം; സെപ്റ്റംബർ 2 മുതൽ പ്രാബല്യത്തിൽ
തിരുവനന്തപുരം: സെക്രട്ടേറിയറ്റിൽ മുഖ്യമന്ത്രി സന്ദർശകരെ കാണുന്നതിന് പുതിയ ക്രമീകരണം ഏർപ്പെടുത്തി. സെപ്റ്റംബർ 2 മുതൽ പുതിയ സംവിധാനം നിലവിൽ വരുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
പൊതുഅവധി അല്ലാത്ത തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ വൈകിട്ട് 3 മുതൽ 5.30 വരെ പൊതുജനങ്ങൾക്ക് മുഖ്യമന്ത്രിയെ കാണാൻ സൗകര്യമുണ്ടാകും. ഈ ദിവസങ്ങളിൽ ആദ്യം പ്രായമായവർ, ഭിന്നശേഷിക്കാർ, ശാരീരിക അവശതകൾ നേരിടുന്നവർ എന്നിവരെ സെക്രട്ടേറിയറ്റ് വളപ്പിലെ പരാതി പരിഹാര സെല്ലിൽ മുഖ്യമന്ത്രി നേരിട്ട് കാണും. ഇതിനുശേഷമായിരിക്കും മുഖ്യമന്ത്രി ഓഫീസിൽ മറ്റ് സന്ദർശകരെ കാണുക.
മുൻകൂട്ടി അപ്പോയിന്റ്മെന്റ് എടുത്തിട്ടുള്ളവർക്കും നിശ്ചിത സമയത്ത് മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി അദ്ദേഹത്തെ കാണാൻ സാധിക്കും. മറ്റു ജില്ലകളിൽനിന്ന് എത്തുന്നവർക്ക് വേഗത്തിൽ മുഖ്യമന്ത്രിയെ കണ്ട് പരാതികൾ സമർപ്പിക്കാനും അനാവശ്യമായ തിരക്ക് ഒഴിവാക്കാനും ലക്ഷ്യമിട്ടാണ് പുതിയ ക്രമീകരണമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.
മുഖ്യമന്ത്രിയില്ലാത്ത ദിവസങ്ങളിലും പരാതി നൽകാം
മുഖ്യമന്ത്രി സെക്രട്ടേറിയറ്റിൽ ഇല്ലാത്ത ദിവസങ്ങളിലും പരാതി പരിഹാര സെല്ലിൽ പൊതുജനങ്ങൾക്ക് നേരിട്ട് പരാതികൾ സമർപ്പിക്കാം. വൈകിട്ട് 3 മുതൽ 5 വരെ പ്രത്യേകം നിയോഗിച്ച ഉദ്യോഗസ്ഥർ പൊതുജനങ്ങളിൽനിന്ന് പരാതികൾ സ്വീകരിക്കും.
പുതിയ സംവിധാനത്തിലൂടെ പരാതികളുമായി സെക്രട്ടേറിയറ്റിലെത്തുന്നവർക്ക് കൂടുതൽ സൗകര്യപ്രദമായി പരാതി നൽകാൻ കഴിയുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.