സുകുമാരക്കുറുപ്പിനെ കണ്ടെത്തിയെന്ന പ്രചാരണം; ഇന്റർപോളിന് കത്ത് നൽകില്ല, പിന്നിൽ ദുരൂഹതയെന്ന് ക്രൈംബ്രാഞ്ച്
തിരുവനന്തപുരം: പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിനെ കണ്ടെത്തിയെന്ന തരത്തിൽ പ്രചരിച്ച തെറ്റായ വിവരങ്ങളിൽ ഇന്റർപോളിന്റെ സഹായം തേടേണ്ടതില്ലെന്ന് ക്രൈംബ്രാഞ്ച്. ബ്രൂണെയിൽ കണ്ടെത്തിയ വ്യക്തി സുകുമാരക്കുറുപ്പല്ലെന്നും തൃശ്ശൂർ സ്വദേശിയായ ദാമോദരമേനോനാണെന്നും രഹസ്യാന്വേഷണ വിഭാഗം സ്ഥിരീകരിച്ചതോടെയാണ് ഇന്റർപോളിന് കത്ത് നൽകേണ്ടതില്ലെന്ന നിലപാടിലേക്ക് പൊലീസ് എത്തിയത്.
ദുരൂഹത നീങ്ങിയ സാഹചര്യത്തിൽ അന്തർദേശീയ ഏജൻസിയുടെ സഹായം ആവശ്യമില്ലെന്നാണ് ക്രൈംബ്രാഞ്ചിന്റെ വിലയിരുത്തൽ. അതേസമയം, സുകുമാരക്കുറുപ്പിന്റെ പേരിൽ തെറ്റായ പ്രചാരണം നടത്തിയത് എന്തിനാണെന്നതിൽ പൊലീസ് സംശയം ഉയർത്തുന്നുണ്ട്. സംഭവത്തിന് പിന്നിൽ ആസൂത്രിത നീക്കമുണ്ടോയെന്നും അന്വേഷണം പരിശോധിക്കും.
സുകുമാരക്കുറുപ്പിനെ കണ്ടെത്തിയെന്ന തരത്തിലുള്ള പ്രചാരണം സൈബർ ഹാക്കറുടെ സഹായത്തോടെ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് സ്പെഷ്യൽ ബ്രാഞ്ച് നേരത്തെ നൽകിയിരുന്നതായാണ് വിവരം. ഇതുകൊണ്ടുതന്നെ പ്രചാരണത്തിന് പിന്നാലെ പൊലീസ് തുടക്കം മുതൽ അമിതാവേശം കാണിച്ചിരുന്നില്ലെന്നും ക്രൈംബ്രാഞ്ച് വൃത്തങ്ങൾ വ്യക്തമാക്കി.
42 വർഷമായി കേരള പൊലീസ് സുകുമാരക്കുറുപ്പിനെ തേടുകയാണ്. ഇന്റർപോളിന്റെ പിടികിട്ടാപ്പുള്ളികളുടെ പട്ടികയിലും കുറുപ്പ് ഇപ്പോഴും ഉൾപ്പെട്ടിട്ടുണ്ട്. രോഗബാധിതനായിരുന്ന കുറുപ്പ് മരിച്ചിട്ടുണ്ടാകാമെന്ന നിഗമനത്തിൽ കേസ് അവസാനിപ്പിക്കുന്നതിനെക്കുറിച്ച് പൊലീസ് ആലോചിക്കുന്നതിനിടെയാണ് പുതിയ വെളിപ്പെടുത്തലുകൾ പുറത്തുവന്നത്.
പുതിയ വെളിപ്പെടുത്തലിനെ തുടർന്ന് അന്വേഷണത്തിൽ വീഴ്ചയുണ്ടായെന്ന തരത്തിലുള്ള വിമർശനങ്ങളും ഉയർന്നിരുന്നു. എന്നാൽ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ തിടുക്കത്തിൽ പ്രതികരിക്കേണ്ടതില്ലെന്നായിരുന്നു ഉന്നത പൊലീസ് നേതൃത്വത്തിന്റെ നിലപാട്.
തുടർന്നുള്ള പരിശോധനയിലാണ് ബ്രൂണെയിൽ കണ്ടെത്തിയ വ്യക്തി സുകുമാരക്കുറുപ്പല്ലെന്നും തൃശ്ശൂർ സ്വദേശിയായ ദാമോദരമേനോനാണെന്നും രഹസ്യാന്വേഷണ വിഭാഗം സ്ഥിരീകരിച്ചത്. ഇതോടെ വ്യാജപ്രചാരണത്തിന്റെ ഉറവിടവും ലക്ഷ്യവും കണ്ടെത്തുന്നതിനാണ് ക്രൈംബ്രാഞ്ച് അന്വേഷണം കേന്ദ്രീകരിക്കുന്നത്.
മുൻ അന്വേഷണ സംഘത്തിൽ ഉൾപ്പെട്ട ഗ്രേഡ് എസ്.ഐ. അലി അക്ബറും കൊച്ചിയിലെ ഒരു സൈബർ വിദഗ്ധനും വെളിപ്പെടുത്തലിന് പിന്നിൽ പ്രവർത്തിച്ചിട്ടുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. ഇരുവരെയും ചോദ്യം ചെയ്യുന്നതടക്കമുള്ള നടപടികൾ അന്വേഷണത്തിന്റെ ഭാഗമായി പരിഗണിക്കുന്നുണ്ട്.അന്വേഷണത്തെ വഴിതെറ്റിക്കാനോ ഇതുവരെയുള്ള കണ്ടെത്തലുകളെ താറടിച്ച് കാണിക്കാനോ ബോധപൂർവമായ ശ്രമം നടന്നിട്ടുണ്ടോയെന്നതും പരിശോധിക്കും.
സുകുമാരക്കുറുപ്പുമായി ബന്ധപ്പെട്ട നിലവിലെ അന്വേഷണ നടപടികൾ ഒരു മാസത്തിനുള്ളിൽ പൂർത്തിയാക്കി ക്രൈംബ്രാഞ്ച് മേധാവിക്ക് റിപ്പോർട്ട് സമർപ്പിക്കാനാണ് നീക്കം.സുകുമാരക്കുറുപ്പിനെ കണ്ടെത്തിയെന്ന പേരിൽ നടത്തിയ തെറ്റായ പ്രചാരണത്തിന് പിന്നിലെ കാരണവും ഉറവിടവും കണ്ടെത്തി റിപ്പോർട്ടിൽ ഉൾപ്പെടുത്തും. അതേസമയം, ഇന്റർപോളിന്റെ സഹായം തേടേണ്ട സാഹചര്യം നിലവിൽ ഇല്ലെന്നാണ് ക്രൈംബ്രാഞ്ചിന്റെ നിലപാട്.
Tags
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.