‘ആത്മകഥ തിരുത്താൻ സോണിയ ഗാന്ധി തയ്യാറാകില്ല; ‘സാധ്യമല്ല’ എന്നതിനപ്പുറം മറുപടിയുണ്ടാകില്ല’: മന്ത്രി റോജി എം. ജോൺ
തിരുവനന്തപുരം: പ്രസാധകർ ആത്മകഥ തിരുത്താൻ ആവശ്യപ്പെട്ടാലും സോണിയ ഗാന്ധിയിൽ നിന്ന് ‘സാധ്യമല്ല’ എന്നതിനപ്പുറം മറ്റൊരു മറുപടിയുണ്ടാകില്ലെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രിയും എഐസിസി സെക്രട്ടറിയുമായ റോജി എം. ജോൺ. സ്വന്തം ജീവിതത്തെ വെള്ളപൂശലുകളില്ലാതെ സത്യസന്ധമായി രേഖപ്പെടുത്തിയ സോണിയ ഗാന്ധി ആത്മകഥയിൽ മാറ്റം വരുത്താൻ തയ്യാറാകില്ലെന്നും അദ്ദേഹം പറഞ്ഞു.
ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് റോജി എം. ജോൺ സോണിയ ഗാന്ധിയെ പിന്തുണച്ച് രംഗത്തെത്തിയത്. വ്യക്തിപരമായ വലിയ നഷ്ടങ്ങളും നിരന്തരമായ അപവാദ പ്രചാരണങ്ങളും നേരിടേണ്ടി വന്നിട്ടും സുതാര്യവും സത്യസന്ധവുമായ ജീവിതമാണ് സോണിയ ഗാന്ധി നയിച്ചതെന്ന് അദ്ദേഹം കുറിപ്പിൽ ചൂണ്ടിക്കാട്ടി.
അധികാരം തേടിയെത്തിയപ്പോഴൊക്കെയും അത് വേണ്ടെന്നുവയ്ക്കാനുള്ള അപൂർവമായ രാഷ്ട്രീയ ധൈര്യം സോണിയ ഗാന്ധി പ്രകടിപ്പിച്ചെന്നും 2004ൽ ഇന്ത്യയുടെ പ്രധാനമന്ത്രി പദത്തിലേക്ക് ഡോ. മൻമോഹൻ സിങ്ങിന്റെ പേര് നിർദേശിച്ചതും ചരിത്രത്തിന്റെ ഭാഗമാണെന്നും റോജി എം. ജോൺ പറഞ്ഞു.
ജീവിതത്തിലെ പ്രതിസന്ധികളെയും വ്യക്തിപരമായ നഷ്ടങ്ങളെയും ധീരമായി നേരിട്ട സോണിയ ഗാന്ധി തന്റെ ആത്മകഥ മാറ്റിയെഴുതാൻ തയ്യാറാകില്ലെന്നും ഒരു ‘തുറന്ന പുസ്തകം’ ആയിരിക്കാനുള്ള അസാമാന്യമായ ധൈര്യം അവർക്കുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ദിര ഗാന്ധിയുടെ വധത്തിന് പിന്നാലെ നേരിട്ട ദുരന്തവും രാജീവ് ഗാന്ധിയുടെ വധത്തിലൂടെ ഉണ്ടായ വ്യക്തിപരമായ നഷ്ടവും ചൂണ്ടിക്കാട്ടിയാണ് റോജി എം. ജോൺ സോണിയ ഗാന്ധിയുടെ ജീവിതത്തിലെ പ്രതിസന്ധികളെ കുറിച്ച് കുറിപ്പിൽ പരാമർശിക്കുന്നത്. രണ്ട് മക്കളെ ചേർത്തുപിടിച്ച് അധികാരത്തിന്റെ ഇടനാഴികളിൽ നിന്ന് മാറിനിൽക്കാൻ ആഗ്രഹിച്ചിരുന്ന വ്യക്തി സാഹചര്യങ്ങളുടെ സമ്മർദത്തിൽ കോൺഗ്രസിന്റെ നേതൃത്വം ഏറ്റെടുക്കേണ്ടിവന്നതായും അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അധ്യക്ഷസ്ഥാനം ഏറ്റെടുത്ത സോണിയ ഗാന്ധി, 2004ൽ പ്രധാനമന്ത്രി പദത്തിന് തൊട്ടരികിലെത്തിയിട്ടും ഡോ. മൻമോഹൻ സിങ്ങിനെ പ്രധാനമന്ത്രിയായി നിർദേശിച്ച സംഭവവും റോജി എം. ജോൺ എടുത്തുപറഞ്ഞു.
വിദേശ വനിതയെന്ന ആക്ഷേപം ഉൾപ്പെടെ വർഷങ്ങളോളം നേരിട്ട അപവാദ പ്രചാരണങ്ങൾക്കിടയിലും സോണിയ ഗാന്ധി ഏറെക്കുറെ ‘അൺഫിൽറ്റേർഡ്’, ‘അൺഎഡിറ്റഡ്’ ആയ ജീവിതമാണ് നയിച്ചതെന്നും മന്ത്രി അഭിപ്രായപ്പെട്ടു. പൊതുസമൂഹത്തിന് മുന്നിൽ അവർ മറച്ചുവെച്ചത് കണ്ണീരും വ്യഥകളും മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
ഇത്തരമൊരു വ്യക്തിയോടാണ് പെൻഗ്വിൻ റാൻഡം ഹൗസ് ആത്മകഥ തിരുത്താൻ ആവശ്യപ്പെടുന്നതെന്നും അതിനുള്ള മറുപടി ‘സാധ്യമല്ല’ എന്നതിൽ കൂടുതൽ മറ്റൊന്നാകില്ലെന്നും റോജി എം. ജോൺ വ്യക്തമാക്കി.
വാക്കുകളിൽ മയപ്പെടുത്തലുകളോ ലാഭത്തിനായുള്ള വെള്ളപൂശലുകളോ ഇല്ലാതെ സ്വന്തം ജീവിതം രേഖപ്പെടുത്താൻ അസാധാരണമായ ധൈര്യം ആവശ്യമാണെന്നും ആ ധൈര്യം സോണിയ ഗാന്ധിക്കുണ്ടെന്നും പറഞ്ഞാണ് മന്ത്രിയുടെ കുറിപ്പ് അവസാനിക്കുന്നത്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.