ഡിജിറ്റല്‍ സര്‍വേ രണ്ടാംഘട്ടം നവംബര്‍ 1ന് പുനരാരംഭിക്കും; സര്‍വേയര്‍മാരുടെ ശമ്പള കുടിശികയ്ക്കായി 17 കോടി അനുവദിച്ചു: എ.പി. അനിൽകുമാർ
സംസ്ഥാനത്ത് താല്‍ക്കാലികമായി മുടങ്ങിക്കിടക്കുന്ന ഡിജിറ്റല്‍ സര്‍വേയുടെ രണ്ടാംഘട്ടം കേരളപ്പിറവി ദിനമായ നവംബര്‍ 1-ന് പുനരാരംഭിക്കും. നിലവിലെ സര്‍വേ നടത്തിപ്പിലുണ്ടായ അപാകതകള്‍ പൂര്‍ണ്ണമായും പരിഹരിച്ച ശേഷമായിരിക്കും രണ്ടാംഘട്ടത്തിന് തുടക്കമിടുകയെന്ന് റവന്യൂ വകുപ്പ് മന്ത്രി എ.പി. അനില്‍കുമാര്‍ അറിയിച്ചു.
മുഖ്യമന്ത്രി വി.ഡി. സതീശന്റെ അധ്യക്ഷതയില്‍ ചേംബറില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് സര്‍വേ പുനരാരംഭിക്കാന്‍ തീരുമാനമായത്. നിലവില്‍ നടക്കുന്ന സര്‍വേയുടെ വിവിധ ഘട്ടങ്ങളിലെ പ്രായോഗിക പ്രശ്‌നങ്ങള്‍ യോഗത്തില്‍ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഇവ പരിഹരിച്ച് ജീവനക്കാര്‍ക്ക് പ്രൊഫഷണല്‍ രീതിയില്‍ പരിശീലനം നല്‍കിയ ശേഷമായിരിക്കും രണ്ടാംഘട്ടത്തിലേക്ക് കടക്കുക. ഒന്നാം ഘട്ടത്തില്‍ പ്രവര്‍ത്തിച്ച സര്‍വേയര്‍മാര്‍ക്ക് ലഭിക്കാനുള്ള രണ്ടുമാസത്തെ ശമ്പള കുടിശിക തീര്‍പ്പാക്കുന്നതിനായി 17 കോടി രൂപ അനുവദിച്ചതായും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്തെ ആകെയുള്ള വില്ലേജുകളില്‍ 264 എണ്ണത്തില്‍ മാത്രമാണ് ഒന്നാംഘട്ടത്തില്‍ സര്‍വേ പൂര്‍ത്തിയാക്കാനായത്. ബാക്കിയുള്ള 1402 വില്ലേജുകളിലെ സര്‍വേ അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കുകയാണ് റവന്യൂ വകുപ്പിന്റെ ലക്ഷ്യം. ഭൂമിയുടെ കൃത്യമായ രേഖകള്‍ തയ്യാറാക്കുന്നതിനും ഭൂസംബന്ധമായ സേവനങ്ങള്‍ സുതാര്യമാക്കുന്നതിനും ഡിജിറ്റല്‍ സര്‍വേ നിര്‍ണ്ണായകമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ചീഫ് സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ, ധനകാര്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍, റവന്യൂ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ടിങ്കു ബിസ്വാള്‍ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.