മെസിയുടെ പേരിലെ തട്ടിപ്പ് ,റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി 25.78 കോടി വെട്ടിപ്പ് നടത്തി ; എസ്ഐടി
തിരുവനന്തപുരം: റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി പ്രൈവറ്റ് ലിമിറ്റഡ് 25.78 കോടി രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയതായി പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) കണ്ടെത്തിയെന്ന് റിപ്പോർട്ട്. അർജന്റീന ഫുട്ബോൾ അസോസിയേഷനുമായി ബന്ധപ്പെട്ട സ്പോൺസർഷിപ്പിനായി അവരുടെ കളക്ഷൻ ഏജന്റ് വഴി കൈമാറിയ 1.45 കോടി രൂപയ്ക്ക് റിവേഴ്സ് ചാർജ് മെക്കാനിസം (ആർസിഎം) പ്രകാരം അടയ്ക്കേണ്ട 22.69 കോടി രൂപയുടെ ഐജിഎസ്ടി അടച്ചില്ലെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ.
വിവിധ വിദേശ നിയമ, മധ്യസ്ഥ ഫീസുകൾക്കായി കൈമാറിയ 1.90 കോടി രൂപയുമായി ബന്ധപ്പെട്ട് 34.15 ലക്ഷം രൂപയുടെ നികുതി വെട്ടിച്ചതായും എസ്ഐടി കണ്ടെത്തിയിട്ടുണ്ട്.
ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലെ നവീകരണ പ്രവർത്തനങ്ങളും ക്ലബ് മെമ്പർഷിപ്പ് ഫീസും സംബന്ധിച്ച ഇടപാടുകളിൽ നിയമലംഘനം നടത്തി 2.75 കോടി രൂപയുടെ ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് (ഐടിസി) അനധികൃതമായി കൈപ്പറ്റിയെന്നും അന്വേഷണ സംഘം കണ്ടെത്തിയതായി റിപ്പോർട്ടിൽ പറയുന്നു.
കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയം നവീകരണത്തിന് 70 കോടി രൂപ ചെലവഴിച്ചതായി റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി അവകാശപ്പെട്ടിരുന്നു. എന്നാൽ, ജിസിഡിഎ എൻജിനീയറിങ് വിഭാഗത്തിന്റെ കണക്കുപ്രകാരം നവീകരണ പ്രവൃത്തികളുടെ മൂല്യം 8.42 കോടി രൂപ മാത്രമാണ്.
അതേസമയം, കമ്പനി സമർപ്പിച്ച രേഖകളിൽ നവീകരണച്ചെലവ് 14.5 കോടി രൂപയായാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും എസ്ഐടി കണ്ടെത്തിയതായി റിപ്പോർട്ടിൽ പറയുന്നു. ചെലവുമായി ബന്ധപ്പെട്ട് കമ്പനിയുടെ അവകാശവാദവും ഔദ്യോഗിക കണക്കുകളും തമ്മിൽ വലിയ വ്യത്യാസമുള്ളതായാണ് അന്വേഷണത്തിലെ കണ്ടെത്തൽ.
ജിഎസ്ടി വകുപ്പിന് മുന്നിൽ ഒരു ബാങ്ക് അക്കൗണ്ട് മാത്രമാണ് കമ്പനി വെളിപ്പെടുത്തിയിരുന്നതെന്നും എന്നാൽ മറ്റ് ആറ് അക്കൗണ്ടുകൾ കൂടി കമ്പനിക്കുണ്ടായിരുന്നുവെന്നും എസ്ഐടി കണ്ടെത്തിയതായി റിപ്പോർട്ട്.
കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഈ ബാങ്ക് അക്കൗണ്ടുകൾ വഴി നടന്ന ആകെ ഇടപാടുകളുടെ മൂല്യം 1,098.56 കോടി രൂപയാണെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ. വിദേശത്തുനിന്നുള്ള പരസ്യവരുമാനം ലഭിച്ചിരുന്ന ഡോളർ അക്കൗണ്ടും ഇതിൽ ഉൾപ്പെടുന്നതായാണ് വിവരം.
നികുതി ഇടപാടുകളിലും ബാങ്ക് അക്കൗണ്ടുകളിലും കണ്ടെത്തിയ പൊരുത്തക്കേടുകളുടെ അടിസ്ഥാനത്തിൽ എസ്ഐടി അന്വേഷണം തുടരുകയാണ്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.