രാജേഷിന്റെ മക്കളുടെ പഠനം മമ്മൂട്ടി ഏറ്റെടുത്തു; ഇടപെട്ടത് രമേശ് ചെന്നിത്തല
തിരുവനന്തപുരം: മറ്റൊരാളുടെ ജീവൻ രക്ഷിക്കാൻ സ്വന്തം ലൈഫ് ജാക്കറ്റ് ഊരി നൽകിയ ശേഷം ജീവൻ നഷ്ടപ്പെട്ട തിരുവനന്തപുരം കല്ലിയൂർ തെറ്റിച്ചിവിള സ്വദേശി രാജേഷിന്റെ മക്കളുടെ ഭാവി വിദ്യാഭ്യാസം ഏറ്റെടുത്ത് നടൻ മമ്മൂട്ടിയും എം.ജി.എം. ഗ്രൂപ്പും. മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷനും എം.ജി.എം. ഗ്രൂപ്പും സംയുക്തമായി നടപ്പാക്കുന്ന ‘വിദ്യാമൃതം’ പദ്ധതിയിലൂടെയാണ് രാജേഷിന്റെ മക്കൾക്ക് സൗജന്യ വിദ്യാഭ്യാസം ഉറപ്പാക്കുന്നത്.
മമ്മൂട്ടിയുടെ ജന്മദിനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന 40,000 പേരുടെ ലോകവ്യാപക രക്തദാന ക്യാമ്പയിന്റെ ഭാഗമായി എം.ജി.എം. ഗ്രൂപ്പിലെ 7,500 വിദ്യാർഥികൾ പങ്കെടുക്കുന്ന ‘ജീവാമൃതം’ രക്തദാന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടന ചടങ്ങിലാണ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഇക്കാര്യം അറിയിച്ചത്. കിളിമാനൂർ എം.ജി.എം. ടെക്നോളജിക്കൽ ക്യാമ്പസിലായിരുന്നു ചടങ്ങ്.
കണ്ണൂർ ചെറുപുഴയിൽ മറ്റൊരാളുടെ ജീവൻ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് 36കാരനായ രാജേഷ് ദുരന്തത്തിൽപ്പെട്ടത്. കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന രാജേഷിന്റെ മരണത്തോടെ നിർധനമായ കുടുംബവും മക്കളും കടുത്ത പ്രതിസന്ധിയിലായി.
രാജേഷിന്റെ കുടുംബത്തിന്റെ അവസ്ഥ നേരിട്ട് മനസ്സിലാക്കിയ രമേശ് ചെന്നിത്തല പിന്നീട് എം.ജി.എം. ഗ്രൂപ്പ് ചെയർമാനും കെയർ ആൻഡ് ഷെയർ വൈസ് ചെയർമാനുമായ ഗീവർഗീസ് യോഹന്നാനുമായി ബന്ധപ്പെട്ടു. കുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പാക്കുന്നതിന്റെ ആവശ്യകത അദ്ദേഹം അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെടുത്തി.
വിഷയം ഗീവർഗീസ് യോഹന്നാൻ മമ്മൂട്ടിയുടെ ശ്രദ്ധയിൽപ്പെടുത്തിയതോടെ കുട്ടികളുടെ പഠനം പൂർണമായും ഏറ്റെടുക്കാൻ മമ്മൂട്ടിയുടെ നിർദേശപ്രകാരം തീരുമാനിക്കുകയായിരുന്നു.
എം.ജി.എം. ഗ്രൂപ്പിന് കീഴിലുള്ള സ്ഥാപനങ്ങളിൽ നഴ്സറി മുതൽ പോസ്റ്റ് ഗ്രാജുവേഷൻ വരെ കുട്ടികൾക്ക് ഇഷ്ടമുള്ള കോഴ്സുകളിൽ പഠിക്കാനുള്ള അവസരമാണ് ‘വിദ്യാമൃതം’ പദ്ധതിയിലൂടെ ഒരുക്കുന്നത്. കുട്ടികൾക്ക് പഠിക്കാൻ ആഗ്രഹമുള്ള കാലയളവിലുടനീളം വിദ്യാഭ്യാസം പൂർണമായും സൗജന്യമായിരിക്കുമെന്നും അധികൃതർ അറിയിച്ചു.
രാജേഷിന്റെ മക്കളുടെ വിദ്യാഭ്യാസം ഏറ്റെടുത്ത മമ്മൂട്ടിയെയും കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷനെയും എം.ജി.എം. ഗ്രൂപ്പിനെയും രമേശ് ചെന്നിത്തല അഭിനന്ദിച്ചു. പ്രതിസന്ധിയിലായ കുടുംബത്തിന് അടിയന്തരമായി സഹായഹസ്തം നീട്ടിയ നടപടി സാമൂഹിക പ്രതിബദ്ധതയുടെ മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.