പെരിയ ഇരട്ടക്കൊലപാതകക്കേസ്: പ്രതികളുടെ അമ്മമാർ നൽകിയ കോടതിയലക്ഷ്യ ഹർജി ഹൈക്കോടതി തള്ളി
കൊച്ചി: പെരിയ ഇരട്ടക്കൊലപാതകക്കേസിലെ പ്രതികൾക്ക് ഹൈക്കോടതിയിൽ നിന്ന് വൻ തിരിച്ചടി. പരോൾ അനുവദിക്കാത്തതിനെ തുടർന്ന് ജയിൽ അധികൃതർക്കെതിരെ പ്രതികളുടെ അമ്മമാർ നൽകിയ കോടതിയലക്ഷ്യ ഹർജി ഹൈക്കോടതി തള്ളി. മേഖലയിലെ ക്രമസമാധാന പ്രശ്നം കണക്കിലെടുത്ത് പരോൾ നീട്ടിവെച്ചത് കോടതിവിധിയുടെ മനഃപൂർവ്വമായ ലംഘനമല്ലെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി നടപടി.
കണ്ണൂർ സെൻട്രൽ ജയിലിൽ ശിക്ഷ അനുഭവിക്കുന്ന ഗിജിൻ, സുബീഷ് എന്നിവരുടെ അമ്മമാരാണ് ജയിൽ ഡയറക്ടർ ജനറലിനും കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ടിനുമെതിരെ കോടതിയലക്ഷ്യ ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. പ്രതികൾക്ക് പരോൾ അനുവദിക്കുമ്പോൾ ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ പ്രവേശിക്കരുത്, ഒരേസമയം ഒന്നിൽ കൂടുതൽ പ്രതികൾക്ക് പരോൾ നൽകരുത് എന്നീ നിബന്ധനകൾ മുൻപ് വെച്ചിരുന്നു. എന്നാൽ 2026 മാർച്ച് 13-ലെ ഉത്തരവിലൂടെ ഹൈക്കോടതി ഈ വ്യവസ്ഥകൾ റദ്ദാക്കിയിരുന്നു. ഈ ഉത്തരവിന് ശേഷവും മക്കൾക്ക് പരോൾ അനുവദിച്ചില്ലെന്നും ജയിൽ അധികൃതർ കോടതി ഉത്തരവ് മനഃപൂർവ്വം ലംഘിച്ചെന്നും ഹർജിക്കാർ ആരോപിച്ചു.
എന്നാൽ ഈ വാദങ്ങൾ ജസ്റ്റിസ് ജി. ഗിരീഷ് അധ്യക്ഷനായ ബെഞ്ച് തള്ളി. പ്രതികൾ മുൻപ് പരോളിലിറങ്ങിയ സമയം ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടായതായി കാസർകോട് ജില്ലാ പൊലീസ് മേധാവി റിപ്പോർട്ട് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പരോൾ താൽക്കാലികമായി നീട്ടിവെക്കുക മാത്രമാണ് ചെയ്തതെന്നും ഇതിൽ ജയിൽ അധികൃതരുടെ ഭാഗത്തുനിന്ന് മനഃപൂർവ്വമായ കോടതിയലക്ഷ്യം ഉണ്ടായിട്ടില്ലെന്നും കോടതി വിലയിരുത്തി. പരോൾ നിഷേധിച്ചത് നിയമവിരുദ്ധമാണെന്ന് കരുതുന്നുവെങ്കിൽ ഹർജിക്കാർക്ക് അതിനായി മറ്റ് നിയമനടപടികൾ സ്വീകരിക്കാമെന്നും കോടതി വ്യക്തമാക്കി.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.