നാലുവർഷ ബിരുദത്തിന് ശേഷം ഓണേഴ്‌സിന് താത്പര്യം; 42 ശതമാനം വിദ്യാർഥികളും നാലാം വർഷം തുടരും
തിരുവനന്തപുരം: സംസ്ഥാനത്ത് നാലുവർഷ ബിരുദ കോഴ്‌സിന് ചേർന്ന വിദ്യാർഥികളിൽ 42 ശതമാനം പേർക്ക് നാലാം വർഷത്തെ ഓണേഴ്‌സ് പഠനത്തിൽ താത്പര്യമെന്ന് സർവേ. ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ നിർദേശപ്രകാരം കോളേജുകളിൽ നടത്തിയ സംസ്ഥാനതല സർവേയിലാണ് വിദ്യാർഥികളുടെ തുടർപഠന താത്പര്യം വ്യക്തമായത്.
സംസ്ഥാനത്തെ വിവിധ സർവകലാശാലകളിലായി 66,014 വിദ്യാർഥികൾ സർവേയിൽ പങ്കെടുത്തു. വ്യക്തിഗത വിവരങ്ങൾ ശേഖരിക്കാതെയാണ് സർവേ നടത്തിയതെന്ന് അധികൃതർ അറിയിച്ചു. സർവേയിൽ പങ്കെടുത്തവരിൽ 28,808 പേർ നാലാം വർഷ ഓണേഴ്‌സ് അല്ലെങ്കിൽ ഓണേഴ്‌സ് വിത്ത് റിസർച്ച് പഠിക്കാൻ താത്പര്യം പ്രകടിപ്പിച്ചു. ഇതിൽ 12,780 പേർ ഓണേഴ്‌സ് കോഴ്‌സിനും 11,563 പേർ ഓണേഴ്‌സ് വിത്ത് റിസർച്ചിനുമാണ് താത്പര്യം അറിയിച്ചത്.
നാലാം വർഷ പഠനത്തിന് ശേഷം 5,468 പേർ രണ്ടുവർഷ പി.ജി. കോഴ്‌സിനും 7,123 പേർ തൊഴിൽ തേടാനും താത്പര്യം പ്രകടിപ്പിച്ചു. 3,574 പേർ മത്സരപരീക്ഷകൾക്കായി തയ്യാറെടുക്കാനാണ് ആഗ്രഹിക്കുന്നത്. കേരളത്തിന് പുറത്തുള്ള ഉപരിപഠനത്തിന് 2,148 പേരും വിദേശ ഉപരിപഠനത്തിന് 1,388 പേരും താത്പര്യം അറിയിച്ചു. അതേസമയം, 20,752 വിദ്യാർഥികൾ തുടർപഠനവുമായി ബന്ധപ്പെട്ട് ഇതുവരെ തീരുമാനമെടുത്തിട്ടില്ല.
നാലാം വർഷത്തിലേക്ക് പഠനം തുടരുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് 13,912 പേർ ‘തീർച്ചയായും’ എന്നും 12,865 പേർ ‘മിക്കവാറും’ എന്നും മറുപടി നൽകി. കൂടുതൽ അക്കാദമിക മാർഗനിർദേശം ആവശ്യമാണെന്ന് 20,181 വിദ്യാർഥികൾ വ്യക്തമാക്കി. സർവേ പൂർത്തിയാക്കാൻ കഴിയാത്ത കോളേജുകളിൽ വ്യാഴാഴ്ചയും സർവേ തുടരും.
വിദ്യാർഥികളുടെ താത്പര്യങ്ങളും പ്രതീക്ഷകളും മനസ്സിലാക്കി അക്കാദമിക, ഗവേഷണ, നൈപുണ്യ വികസന സംവിധാനങ്ങൾ മുൻകൂട്ടി ആസൂത്രണം ചെയ്യുന്നതിനാണ് സർവേ സംഘടിപ്പിച്ചതെന്ന് ഉന്നത വിദ്യാഭ്യാസ കൗൺസിൽ ഉപാധ്യക്ഷൻ ഡോ. എസ്. അച്യുത് ശങ്കർ പറഞ്ഞു.
Tags
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.