‘ആനിമൽ വിജയിച്ചു, അതുകൊണ്ട് അക്രമസിനിമ ചെയ്യാമെന്നാണോ?’; ബോളിവുഡിനെതിരെ കരീന
ഒരു സിനിമ വിജയിച്ചാൽ അതിന്റെ വഴിയേ സഞ്ചരിക്കുന്ന ബോളിവുഡിന്റെ പതിവ് രീതിയെ വിമർശിച്ച് നടി കരീന കപൂർ. സന്ദീപ് റെഡ്ഡി വാങ്കയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ‘ആനിമൽ’ വൻവിജയം നേടിയതിന് പിന്നാലെ അക്രമരംഗങ്ങൾ കൂടുതലുള്ള സിനിമകൾ നിർമിക്കാൻ സംവിധായകർ ധൃതി കൂട്ടിയതിനെയാണ് കരീന വിമർശിച്ചത്.
ഇന്നത്തെ പ്രേക്ഷകർ സിനിമാ വ്യവസായം കരുതുന്നതിനേക്കാൾ ബുദ്ധിയുള്ളവരാണെന്ന് കരീന പറഞ്ഞു. ഒരു പ്രത്യേക വിഭാഗത്തിലുള്ള സിനിമ വിജയിച്ചു എന്നതുകൊണ്ട് മാത്രം അതേ മാതൃകയിലുള്ള ചിത്രങ്ങൾ പ്രേക്ഷകർ ഏറ്റെടുക്കണമെന്നില്ലെന്നും താരം വ്യക്തമാക്കി.
‘ആനിമൽ’ വിജയിച്ചതിനാൽ അക്രമരംഗങ്ങളുള്ള സിനിമകൾക്കും വലിയ സ്വീകാര്യത ലഭിക്കുമെന്ന ചിന്താഗതി കാലഹരണപ്പെട്ടതാണെന്നും കരീന പറഞ്ഞു. നല്ല സിനിമ ഏതാണെന്ന് പ്രേക്ഷകർക്ക് കൃത്യമായി തിരിച്ചറിയാനാകുമെന്നും വ്യത്യസ്തമായ പ്രമേയങ്ങളാണ് അവർ ഇപ്പോൾ ആവശ്യപ്പെടുന്നതെന്നും താരം ചൂണ്ടിക്കാട്ടി.
സ്ഥിരം ഫോർമുലകളെ മാത്രം ആശ്രയിച്ച് സിനിമ വിജയിപ്പിക്കാൻ ഇനി കഴിയില്ലെന്ന് കരീന വ്യക്തമാക്കി. യുവപ്രേക്ഷകർ തങ്ങൾ കാണുന്ന സിനിമകളെ ചോദ്യം ചെയ്യുകയും പുതിയ ആശയങ്ങളും വ്യത്യസ്തമായ കഥകളും ആവശ്യപ്പെടുകയും ചെയ്യുന്ന കാലമാണിതെന്നും താരം പറഞ്ഞു.
‘ഇത് കോമഡി സിനിമയാണ്, അതിനാൽ ആളുകൾ ഉറപ്പായും കാണും’ എന്ന തരത്തിലുള്ള ലളിതമായ കണക്കുകൂട്ടലുകൾ കൊണ്ട് ഇനി സിനിമ ചെയ്യാനാകില്ലെന്നും കരീന അഭിപ്രായപ്പെട്ടു. എല്ലാ ചിത്രങ്ങൾക്കും 200 കോടിയോ 500 കോടിയോ കളക്ഷൻ നേടാനാകില്ലെന്നും താരം കൂട്ടിച്ചേർത്തു.
സന്ദീപ് റെഡ്ഡി വാങ്കയുടെ സംവിധാനത്തിൽ രൺബീർ കപൂറും അനിൽ കപൂറും പ്രധാന വേഷങ്ങളിലെത്തിയ ‘ആനിമൽ’ 2023ലാണ് റിലീസ് ചെയ്തത്. ആഗോളതലത്തിൽ 900 കോടിയിലധികം രൂപ കളക്ഷൻ നേടിയ ചിത്രത്തിന്റെ രണ്ടാം ഭാഗമായ ‘ആനിമൽ പാർക്ക്’ അണിയറയിൽ ഒരുങ്ങുകയാണ്.
അതേസമയം, മേഘ്ന ഗുൽസാർ സംവിധാനം ചെയ്യുന്ന ‘ദായ്റ’യാണ് കരീനയുടേതായി ഇനി പുറത്തിറങ്ങാനുള്ള ചിത്രം. പൃഥ്വിരാജ് സുകുമാരനും പ്രധാന വേഷത്തിലെത്തുന്ന ഇൻവെസ്റ്റിഗേറ്റീവ് ഡ്രാമ സെപ്റ്റംബർ 18ന് തിയറ്ററുകളിലെത്തും.
Tags
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.